Wednesday 6 May 2015

വേലിയിറക്കം

(വിഷയം - പരോപകാരം)
പാറയിലടിച്ചു തകര്‍ന്ന തിരയുടെ തുള്ളികള്‍ കടല്‍ക്കാറ്റ്, ബാഹുലേയന്‍റെ മുഖത്തേക്ക്  പറത്തിയിട്ടു.
വേലിയേറ്റം തുടങ്ങിയിരിക്കണം....
വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കടലിനു മാത്രമല്ല സ്വന്തം. ഓരോ ജീവിതത്തിലും അത് സംഭവിക്കുന്നില്ലേ?...
അല്പം പിറകിലോട്ടു മാറി, കടലിലേക്ക്‌ തള്ളിനില്‍ക്കുന്ന ആ പാറയില്‍ വീണ്ടും മലര്‍ന്നു കിടന്നു.
"തനിക്കിനി എങ്ങോട്ടു പോകാന്‍?.."
കടല്‍ക്കാക്കകളെപ്പോലെ ചിന്തകള്‍ എങ്ങോട്ടെന്നില്ലാതെ പറക്കാന്‍ തുടങ്ങി.
രാഷ്ട്രീയം തനിക്കൊരു ഉപജീവനമാര്‍ഗ്ഗമായിരുന്നില്ല. ഹൈസ്ക്കൂള്‍ മുതല്‍ ചരിത്ര പാഠപുസ്തകങ്ങള്‍ തന്‍റെ കൂട്ടുകാരായിരുന്നല്ലോ. സ്വജീവന്‍ പണയംവച്ചും അനീതികള്‍ക്കും അസ്വാതന്ത്ര്യങ്ങള്‍ക്കും എതിരെ പടപൊരുതിയവരുടെ ആത്മാക്കളെ ഓരോരുത്തരെയായി എള്ളുംപൂവും കാണിയ്ക്ക വച്ച് അന്നേമുതല്‍ ഹൃദയത്തില്‍ കുടിയിരുത്തിവന്ന തനിക്കു രാഷ്ട്രസേവനമല്ലാതെ മറ്റൊരു തട്ടകം സ്വീകരിക്കാനാവുമായിരുന്നില്ല.
"മോനേ.. നെനക്കും വേണ്ടേടാ.. ഒരു മംഗലോം കുഞ്ഞൂട്ടി പരാധീനങ്ങളുമൊക്കെ.. ഒള്ളതൊക്കെ ഇങ്ങനെ വേണ്ടാന്ന്ച്ചാല്‍ നാളെ നീ എന്ത് ചെയ്യും?"
തറവാട് ഭാഗം വച്ചു കിട്ടിയ ഒന്നര ഏക്കര്‍ ഭൂമി പാര്‍ട്ടിക്കുവേണ്ടി എഴുതിക്കൊടുക്കുമ്പോള്‍ വിഷമത്തോടെ അമ്മ പറഞ്ഞു.
തന്‍റെ ഹൃദയമെന്നു പറഞ്ഞാല്‍ താന്തിയാത്തോപ്പി മുതല്‍ മഹാത്മാഗാന്ധി വരെയുള്ള  മഹദ്വ്യക്തികളുടെ ആത്മാക്കള്‍ കുടിയിരിക്കുന്ന സ്മൃതി മണ്ഡപവുംഅവരുടെ ഇസങ്ങളുടെ കേദാരവുമായിരുന്നു.
അഴിമതികള്‍ക്കും അരാജകത്വത്തിനും പേടീ സ്വപ്നമായിരുന്നു തന്‍റെ ജീവിതം..അണികളുടെ ആരവങ്ങള്‍ ഞരമ്പുകളില്‍ ഒഴുകുന്ന ചോരയെ പ്രായഭേദമെന്യേ തിളപ്പിച്ചിരുന്നു. കയ്യും മെയ്യും നോക്കാതെ സമരമുഖത്തേക്ക് കുതിച്ചു ചെന്നു അണികളിലൊരാളായി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ബാഹുലേയന്‍ പാര്‍ട്ടിയിലെ യുവജനങ്ങളുടെ ശക്തനായ വക്താവും ജനങ്ങള്‍ മാത്രമല്ലാ പ്രതിപക്ഷം പോലും ബഹുമാനിക്കുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നു.
എവിടെയാണ് പിഴവ് സംഭവിച്ചത്? മന്ത്രിയാവണമെന്നു ഒരിക്കലും ആഗ്രഹിച്ചതായിരുന്നില്ല. അണികളുടെ ശക്തമായ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വരികയായിരുന്നു. ആഡംബരങ്ങളും മണിമന്ദിരങ്ങളും എല്ലാം ഉപേക്ഷിച്ച്, അണികളില്‍ ഒരാളായി ആത്മാര്‍ത്ഥതയില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ ഭരണനിര്‍വ്വഹണം നടത്തിക്കൊണ്ടിരുന്നത് ആരിലൊക്കെയായിരിക്കണം അസ്വസ്ഥത ഉളവാക്കിയിരിക്കുക?..
ആരുടെയൊക്കെയോ തിരക്കഥയ്ക്ക് വശംവദരായ തന്‍റെ പ്രിയപ്പെട്ട അണികളുടെപ്പോലും   bആട്ടുംതുപ്പും പരിഹാസവും ഏറ്റുവാങ്ങി സങ്കടത്തോടെ പടിയിറങ്ങേണ്ടി വരാന്‍ മാത്രം നിഷ്ഠൂരത തന്‍റെ ഏതു പ്രവൃത്തികളിലായിരിക്കും അവര്‍ കണ്ടെത്തിയിരിക്കുക?!...
എന്നില്‍ ദശാബ്ദങ്ങളായി കുടികൊള്ളുന്ന, നിത്യവും ഞാന്‍ തിരികത്തിച്ചു തൊഴുതു പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങളേ... പറയൂ.. നിങ്ങളും ചരിത്രമായത് ഇങ്ങനെയൊക്കെയായിരുന്നുവോ?!...
പറന്നു പോകുന്നതിനിടയില്‍ ഒരു കടല്‍ക്കാക്ക കാഷ്ിച്ചത് മുഖത്തു വീഴാതെ പാറയില്‍ വീണു ചിതറി. അതിനു ലക്‌ഷ്യം തെറ്റിയതായിരിക്കണം.
മഹാസാഗരത്തില്‍ വേലിയിറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു....

ചതിക്ക് കൂട്ടുനിന്നപ്പോള്‍..

(വിഷയം - പരോപകാരം)
കൈകളില്‍ വിലങ്ങുമായി പോലീസ് ജീപ്പിലിരിക്കുമ്പോള്‍ പ്രശസ്തമായ ഒരു
കമ്പനിയിലെ വിവരസാങ്കേതിക വിദഗ്ദ്ധനായ ഫിറോസിന്റെ ചിന്തകള്‍ പിറകോട്ടു
പാഞ്ഞു.

രാജീവന്‍ തനിക്ക് വെറുമൊരു കൂട്ടുകാരന്‍ മാത്രമായിരുന്നില്ല. ബാല്യകാലം
മുതലേ വീട്ടിലെ ഒരംഗം പോലെയായിരുന്നു അവന്‍.

"എടാ എനിക്കൊരു ഉപകാരം ചെയ്തു തരാമോ?" ഫോണിലൂടെ രാജീവന്‍ ഫിറോസിനോട്‌ അപേക്ഷിച്ചു.

"നീ പറയെടാ.. ഞാനില്ലേ ഇവിടേ.. " അവന്‍ മറുപടി പറഞ്ഞു.

താന്‍ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ച് അവന്‍റെ കാമുകിയായ നീരദയുടെ
ഇമെയില്‍ അക്കൌണ്ട് തുറന്നു കൊടുത്ത് തന്‍റെ കൂട്ടുകാരന്‍റെ പ്രീതി
നേടിയപ്പോള്‍ താന്‍   സൈബര്‍ സെല്ലിന്‍റെ വലയില്‍ കുടുങ്ങുമെന്ന് ഫിറോസ്‌
ഒരിക്കലും കരുതിയിരുന്നില്ല.

വഴിത്തിരിവുകള്‍

വഴിത്തിരിവുകള്‍


ചിന്തകളോളം വേഗമുള്ള മറ്റൊന്നും ഈ പ്രപഞ്ചത്തില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. എത്രയോ പെട്ടെന്നാണ് താനിപ്പോള്‍ ആ കലാലയ ജീവിതത്തിലേക്ക് പറന്നു ചെന്നത്!.
"താനെന്താടോ വല്ല്യ കാര്യായി നോക്കി നില്‍ക്കണേ?" കോളേജ് വരാന്തയുടെ വിജനമായ ഭാഗത്തുള്ള തൂണില്‍ ചാരിനിന്നു കൊണ്ട് ഇരുട്ടുകുത്തി പെയ്യുന്ന മഴയുടെ മനോഹാരിത ആസ്വദിച്ചു നില്‍ക്കുമ്പോഴായിരുന്നു വിജയ്‌ തന്നോട് ആദ്യമായി സംസാരിച്ചത്.
എന്തുകൊണ്ടായിരിക്കും ഒരു അന്തര്‍മുഖിയായിരുന്ന തന്നോട് അവനടുപ്പം തോന്നിയിരിക്കുകയെന്നു ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ചിന്തകള്‍ എത്ര വിചിത്രമായാണ് മനസ്സിനെ കീഴ്പ്പെടുത്തുന്നത്.. മായക്കാഴ്ച്ചകളാല്‍ മനസ്സില്‍ പണിതുയര്‍ത്തപ്പെടുന്ന കൊട്ടാരങ്ങള്‍ക്ക് ഒരിക്കലും യാഥാര്‍ത്ഥ്യങ്ങളുടെ വര്‍ണ്ണങ്ങളായിരിക്കില്ല.
വിശുദ്ധമായ ഒരു സുഹൃദ്ബന്ധം എന്നതിലുപരിയായി ഒരു പ്രണയമായി ഒരിക്കലും അവനുമായുള്ള കൂട്ടിനെ നോക്കിക്കാണാന്‍ തനിക്കു കഴിഞ്ഞിരുന്നില്ല. പഠിപ്പ് കഴിഞ്ഞു പിരിഞ്ഞതിനു ശേഷം ഇത്രയും കാലത്തിനിടയില്‍ ഒരേയൊരു ഫോണ്‍ വിളി മാത്രം. വര്‍ഷങ്ങള്‍ക്കു ശേഷം തന്നെക്കാണാന്‍ വിജയ്‌ വന്നു എന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. അവള്‍ സ്വയം നുള്ളി നോക്കി. സത്യം തന്നേ.. പുറത്തു മഴ താണ്ഡവം നടത്തുന്നുണ്ട്.
"താനെപ്പോഴാടോ ഇത്രയും സ്മാര്‍ട്ടായത്?.." അവന്‍ അത്ഭുതപ്പെട്ടു.
"പരിചയക്കാരോട് വരെ അധികം മിണ്ടാത്ത കുട്ട്യായിരുന്നു വിദ്യ. വഴിയിലൂടെ നടന്നു പോകുമ്പോള്‍ എപ്പോഴും കൈയിലുണ്ടാവുമായിരുന്ന കുടകൊണ്ട്‌ മുഖം മറച്ചു നടന്നിരുന്നവള്‍ ഇത്രേം വല്ല്യൊരു സ്ഥാപനത്തിന്‍റെ ഡയറക്ട്ടറാവുകയെന്നെല്ലാം പറഞ്ഞാല്‍.. ഹോഹോ ചിന്തിക്കാന്‍ തന്നെ വയ്യാ.." വിജയ്‌ തലയില്‍ കൈവച്ചു കൊണ്ട് ചന്ദ്രോപ്പയോട് പറഞ്ഞു.
"ചന്ദ്രോപ്പാ.. ഇത് വിജയ്‌. എന്‍റെ ക്ലാസില്‍ പഠിച്ചിരുന്ന കുട്ടിയാ.. ഇപ്പോ അമേരിക്കയിലാ ജോലിയൊക്കെ.. വല്ല്യ പൈസക്കാരനാട്ടോ.." ചന്ദ്രോപ്പയോട് അവനെ പരിചയപ്പെടുത്തേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ, അവനു അവരുമായി വാതോരാതെ സംസാരിച്ചു തുടങ്ങാന്‍. താന്‍ ഓഫീസിലെ തിരക്കുകളില്‍ ഊളിയിട്ടപ്പോഴും അവര്‍ സന്ദര്‍ശക മുറിയിലിരുന്നു സംസാരിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. വാചാലനായ അവനു പണ്ടും സംസാരിക്കാന്‍ വിഷയങ്ങള്‍ക്ക്‌ ക്ഷാമമുണ്ടായിരുന്നില്ലല്ലോ.
തന്‍റെ ഏക അത്താണിയായിരുന്ന അമ്മയെ കാലം കൊണ്ടുപോയപ്പോള്‍ തന്‍റെ മുന്നില്‍ അമ്മയുടെ ഉറ്റസുഹൃത്തായിരുന്ന ചന്ദ്രോപ്പ ഒരു ആശ്വാസമായി അവതരിക്കുകയായിരുന്നു. സ്നേഹത്തിന്‍റെ ആള്‍രൂപമായിരുന്ന ചന്ദ്രോപ്പ നാട്ടിലെ സാധുക്കളായ സ്ത്രീജനങ്ങളെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങിയ വ്യക്തിയുമായിരുന്നു. അവര്‍ക്ക് മക്കള്‍ ഇല്ലാതിരുന്നത് കൊണ്ട് തന്നെ സ്വന്തം മകളെപ്പോലെത്തന്നെ വളര്‍ത്തി. അമ്മയില്ലാത്ത ദുഃഖം ഒരിക്കല്‍പ്പോലും അനുഭവിക്കാന്‍ അവര്‍ ഇടയാക്കിയിട്ടില്ല.
ചന്ദ്രോപ്പയുടെ ജീവകാരുണ്യ സ്ത്രീവിമോചന പ്രവര്‍ത്തനങ്ങളില്‍ താനും പങ്കാളിയായപ്പോള്‍ തന്നിലെ അന്തര്‍മുഖത്വം തനിയേ മാഞ്ഞുപോകുകയായിരുന്നു. വിജയ്‌ അങ്ങനെ ചോദിച്ചപ്പോളാണ് സത്യത്തില്‍ താനിങ്ങനെയൊക്കെ മാറിയിരിക്കുന്നുവല്ലോ എന്ന് ചിന്തിക്കുന്നത് തന്നെ!
ജീവിത സാഹചര്യങ്ങളാണ് മനുഷ്യരെ തന്റേടികളാക്കുന്നത് എന്ന് പറയുന്നത് എത്ര സത്യം!..
ചെറുപ്പത്തിലേ അച്ഛന്‍ ഉപേക്ഷിച്ചപ്പോള്‍ കൈക്കുഞ്ഞായിരുന്ന തന്നെ വളര്‍ത്തിക്കൊണ്ടുവരാന്‍ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളും അവഗണനകളും ഏല്പിച്ച ആഴത്തിലുള്ള മുറിവുകള്‍ മനസ്സില്‍ എന്നും ഉണങ്ങാതെ കിടന്നിരുന്നു.
സ്വതന്ത്രമായി ചിന്തിക്കാനും അന്തസ്സോടെ ജീവിക്കാനും സാധ്യമാകാത്ത വിധത്തിലുള്ള അസ്വാതന്ത്ര്യവും അവഗണനകളും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീവര്‍ഗ്ഗത്തിന്റെ ഒരു പ്രതിനിധിയേപ്പോലെ അമ്മ ഏറ്റുവാങ്ങിയിരുന്നത് സങ്കടത്തോടെയാണ് ഇപ്പോഴും ഓര്‍ക്കുന്നത്. പാവം..
സാമ്പത്തിക സ്വയംപര്യാപ്തയും സ്വാതന്ത്ര്യവും നേടിയെടുത്താല്‍ത്തന്നെയേ സമൂഹത്തിന്‍റെ മുന്‍നിരയിലേക്ക് സ്ത്രീകള്‍ക്ക് കടന്നു വരാനാകൂ എന്ന ഉറച്ച തത്ത്വത്തില്‍ വിശ്വസിക്കുന്ന ചന്ദ്രോപ്പയുടെ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അമ്മയനുഭവിച്ച യാതനകള്‍ക്ക് ചെറിയ രീതിയിലെങ്കിലും തന്നിലൂടെ ഒരു പരിഹാരമാവുമല്ലോ എന്നു കരുതി. രണ്ടുപേരും ചെര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ അവശതയനുഭവിക്കുന്ന സ്ത്രീവിഭാഗങ്ങള്‍ക്ക് ആശ്വാസമായി.
ചന്ദ്രോപ്പയുടെ പേരിലുണ്ടായിരുന്ന മൂന്നേക്കര്‍ സ്ഥലത്ത് ഒരു ഫാം തുടങ്ങിയാലോ എന്ന ആശയം താന്‍ മുന്നോട്ടു വച്ചത് അംഗീകരിക്കപ്പെടുകയായിരുന്നു.
സാമ്പത്തിക ശാസ്ത്രത്തില്‍ എടുത്തിരുന്ന ബിരുദാന്തര ബിരുദം, സ്ത്രീകള്‍ മാത്രം ജോലിചെയ്യുന്ന ആ ഫാമിന്‍റെ പ്രവര്‍ത്തനങ്ങളെ നയിക്കാന്‍ തനിക്കു ഉപകാരപ്രദമായി. കണിശമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നാലായിരത്തോളം സ്ത്രീകള്‍ ജോലിയെടുക്കുന്ന ഒരു സ്ഥാപനമായി അതിനെ വളര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഡിമാണ്ട് അനുസരിച്ച് ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ച കാണിക്കാതെത്തന്നെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ എല്ലാ തൊഴിലാളികളും ബദ്ധശ്രദ്ധ പുലര്‍ത്തിയത്‌ ഇത്രയും വലിയൊരു സംരംഭമായി ഇത് വളരാന്‍ ഉപയുക്തമായി. ശമ്പളത്തിന് പുറമേ ഫാമിന്‍റെ വരുമാനത്തിന്‍റെ നിശ്ചിത തുകയും പണിയെടുക്കുന്നവര്‍ക്ക് വീതിച്ചു കൊടുത്തപ്പോള്‍ കൂടുതല്‍ അര്‍പ്പണബോധത്തോടെ അവര്‍ ജോലിചെയ്തു.
ഫാമിന്‍റെ വരുമാനം കൊണ്ട് സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസങ്ങള്‍ സൃഷ്ടിക്കാനും സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും സാധിക്കുമെന്ന തന്‍റെ ആശയം വളരെ പ്രായോഗികമായി നടന്നപ്പോള്‍ ചന്ദ്രോപ്പ തന്നെ ചേര്‍ത്തു പിടിച്ചുക്കൊണ്ടു പറഞ്ഞു "മോളൂ നീയെനിക്കു പിറക്കാതെ പോയ മകള്‍ തന്നെ.."
സ്ത്രീ വിമോചന സമിതിയുടെ നേതൃത്വം കൂടി ഏറ്റെടുത്തതോടെ ഒരു നിമിഷം പോലും വിശ്രമിക്കാന്‍ തന്‍റെ മനസ്സ് അനുവദിച്ചിരുന്നില്ല. തന്നെ അത് അല്പം തന്റേടിയാക്കിയതില്‍ അത്ഭുതപ്പെടാനില്ലല്ലോ.
ഇതിനിടിയില്‍ വ്യക്തിപരമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ താനും മറന്നുപോയോ?.. ഒരു കുടുംബജീവിതത്തെക്കുറിച്ച് താനിതേവരേയും ആലോചിച്ചില്ല എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.
അടിച്ചമര്‍ത്തപ്പെട്ട സ്ത്രീജനതയുടെ സംരക്ഷണമാണ് സംഘടനയുടെ പ്രധാന ലക്‌ഷ്യം എങ്കിലും ഒരിക്കലും താനൊരു പുരുഷ വിദ്വേഷിയോ അവര്‍ക്കെതിരെ സദാ നില കൊള്ളുന്നവളോ ആയിരുന്നില്ലല്ലോ. കുടുംബജീവിതം എന്നാല്‍ അതില്‍ പുരുഷന്‍ വഹിക്കുന്ന പങ്കും അതിപ്രധാനമാണ്.
സമൂഹത്തില്‍ പൊതുവേ സ്ത്രീവിമോചന പ്രസ്ഥാനങ്ങളെ പുരുഷ വിദ്വേഷത്തിന്റെ കുന്തമുനകള്‍ ആയാണ് മിക്കവരും കരുതുന്നത്. എന്നാല്‍ തന്‍റെയും ചന്ദ്രോപ്പയുടെയും തങ്ങളുടെ ഈ പ്രസ്ഥാനത്തിന്റെയും തന്നെ നയം അതില്‍നിന്നൊക്കെ എത്രയോ വ്യത്യസ്തമാണ്.
തന്നിഷ്ടം പോലെ തോന്ന്യാസങ്ങൾക്കും ആഭാസങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയും പിന്നീട് പരാതിയുമായി വരുകയും ചെയ്യുന്ന സ്ത്രീജനങ്ങളുടെ സ്ഥാനം സംഘടനയ്ക്ക് പുറത്തായിരിക്കും.
പണം ഉണ്ടാക്കാന്‍ വേണ്ടി സ്വയം വില്പ്പനച്ചരക്കാവുകയും അതിന്‍റെ തിരിച്ചടികളുടെ ഹേതു പുരുഷവര്‍ഗ്ഗം ആണെന്ന് മുറവിളി കൂട്ടുന്ന സ്ത്രീകളുടെ മുതലക്കണ്ണീര്‍ ഒരിക്കലും തന്‍റെ കണ്ണുകളെ ഈറനണിയിച്ചിട്ടില്ല. കുടുംബനാഥനായ ഭര്‍ത്താവിലൂടെയും കുട്ടികളിലൂടെയുമാണ് സ്ത്രീകള്‍ തങ്ങളുടെ ജീവിതത്തിന്റെ സഫലതയും സമാധാനപരമായ ഇടപഴകലുകളിലൂടെ സ്വന്തം വ്യക്തിത്വവും കണ്ടെത്തേണ്ടത്. അല്ലാതെ തൊട്ടതിനുംപിടിച്ചതിനുമെല്ലാം പുരുഷന്മാരെ പ്രതിക്കൂട്ടിലാക്കി അവരുടെ വിദ്വേഷം പിടിച്ചു പറ്റുന്ന പ്രവണത ഒരിക്കലും നല്ലൊരു നാളെയെ വരവേല്‍ക്കാന്‍ സഹായകമാവുകയില്ല. പക്ഷേ, നിഷ്ക്കളങ്കരായ സ്ത്രീകളെ പുരുഷ മേധാവിത്വം അടിച്ചേല്പിച്ചു ഉപദ്രവിക്കുന്ന പുരുഷന്മാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതില്‍ ഇതേവരെ സംഘടന അലംഭാവം കാണിച്ചിട്ടുമില്ല.
പുരുഷന്‍ ഇല്ലാതെ ഒരു സ്ത്രീ പൂര്‍ണ്ണയാവുന്നില്ല. തിരിച്ചും അങ്ങനെത്തന്നേ. സ്ത്രീ സ്ത്രീയായും പുരുഷന്‍ പുരുഷനായും കുടുംബത്തിലായാലും സമൂഹത്തിലായാലും വിദ്യാഭ്യാസ സംസ്ക്കാര സമ്പന്നരായി തനതായ വ്യക്തിപ്രഭാവത്തോടെ നിലകൊണ്ടാല്‍ മാത്രമേ പരസ്പരപൂരകമായ ബഹുമാനവും അതിലൂടെ സമാധാനവും സ്വപ്നം കാണാന്‍ വരെ സാധിക്കുകയുള്ളൂ.
"മോളേ വിദ്യേ.. ഒന്നിങ്ങു വരൂ.. ഇതാരൊക്കെയാ വന്നിരിക്കണേന്നു നോക്കൂ..." പൂമുഖത്തു നിന്നും ചന്ദ്രോപ്പയുടെ വിളി.
കാറില്‍നിന്നും മുറ്റത്തേയ്ക്കിറങ്ങുന്നവരെക്കണ്ട് അവള്‍ അമ്പരന്നു.
വിജയും അച്ഛനും അമ്മയും...

പകരം

ഒന്നിനൊന്നു പകരം വച്ചീടുവാന്‍
മറ്റൊന്നുണ്ടോയീ ഭൂതലത്തില്‍?

ജന്മനാട്ടില്‍ ജീവിക്കും സുഖം
ലഭിച്ചീടുമോ മറുനാടുകളില്‍?

കുത്തരിക്കഞ്ഞി കഴിക്കും മനുഷ്യര്‍ക്ക്‌
ഗോതമ്പു കഞ്ഞി പിടിച്ചീടുമോ?

കടലാസില്‍ കോറിയ വര്‍ണ്ണവിസ്മയങ്ങള്‍
നേര്‍ക്കാഴ്ച്ചകള്‍ക്ക് പകരമായീടുമോ?

മുങ്ങിക്കുളിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി
കോരിക്കുളിച്ചാല്‍ ലഭിച്ചീടുമോ?

ഗ്രാമവീഥിയില്‍ മരുവിടും കുളിര്‍
നഗരവീഥിയെ മുകര്‍ന്നീടുമോ?

ദിവാസ്വപ്നങ്ങള്‍ കണ്ടിരുന്നീടുകില്‍
കയ്ക്കും യാഥാര്‍ത്ഥ്യങ്ങള്‍ മാഞ്ഞീടുമോ?

കണ്ണടയ്ച്ചങ്ങു ഇരുട്ടാക്കീടുകില്‍
മുന്നിലെ കാഴ്ച്ചകള്‍ മങ്ങീടുമോ?

കത്ത് വായിച്ചു ലഭിക്കുന്ന സായൂജ്യം
ഇമെയില്‍ വായിച്ചാല്‍ കിട്ടീടുമോ?

അമ്മിഞ്ഞപ്പാലിന്‍ ഗുണമേകീടുവാന്‍
മറ്റൊരു പാലിനും ആയീടുമോ?

കാര്യസ്ഥനെയങ്ങ് തൊഴിലാളിയാക്കുകില്‍
കാര്യങ്ങളെല്ലാം നടന്നീടുമോ?

കാര്യം നടത്താന്‍ കുറുക്കുവഴികള്‍
ശാശ്വതമായി ലഭിച്ചീടുമോ?

മാതാപിതാക്കള്‍ തന്‍ ലാളനമേകുവാന്‍
മറ്റൊരു കൂട്ടര്‍ക്ക് സാധിക്കുമോ?

മൂലകൃതിയുടെ തര്‍ജ്ജമ വായിക്കില്‍
പൂര്‍ണ്ണ സംതൃപ്തി ലഭിച്ചീടുമോ?

ആദ്യാനുരാഗത്തിന്‍ മാധുര്യഭാവങ്ങള്‍
പുനരനുരാഗത്തില്‍ വിരിഞ്ഞീടുമോ?

ആശിച്ചതൊന്നു ലഭിക്കാതെ വരികില്‍
കിട്ടുന്നതില്‍ തൃപ്തി വന്നീടുമോ

മനുഷ്യയുക്തിയ്ക്ക് പകരം നില്‍ക്കുവാന്‍
ആവുമോ യന്ത്രങ്ങള്‍ക്കെന്നെങ്കിലും?

നഷ്ടപ്പെട്ടവയ്ക്ക് പകരമായീടുമോ
നേടിയ കാര്യങ്ങളേതെങ്കിലും?

വാവിട്ട വാക്കിനെ തിരിച്ചെടുത്തീടുവാന്‍
മറ്റൊരു വാക്കിനു സാധിക്കുമോ?

പകരമാവില്ലെങ്കിലും പകരപ്പര്യായങ്ങള്‍
ക്ഷണിക സാന്ത്വനങ്ങള്‍ ഏകിടുന്നു

എന്തോക്കെയേതൊക്കെ പകരം വച്ചീടിലും
സംതൃപ്തിയെന്നത് മിഥ്യ മാത്രം.

------------------ മീനു

Saturday 7 March 2015

വെളിച്ചം തേടുന്ന നിഗൂഡതകള്‍

രാത്രിചിന്തകള്‍ക്ക് ഇരുട്ടിനേക്കാള്‍ ഇരുളിമയാണ്... 

അനന്തമായ ശ്യൂന്യാകാശത്തിലൂടെ നക്ഷത്ര വെളിച്ചങ്ങള്‍ തേടി അവ പാഞ്ഞുകൊണ്ടിരിക്കുന്നു....

അനുനിമിഷം മരവിച്ചു കൊണ്ടിരിക്കുന്ന മനസ്സില്‍ ഏറെക്കാലമായി ഈ ശിശിരം.. എന്ന് മുതലായിരുന്നു സ്നേഹസാന്ത്വനങ്ങളും പരിഗണനകളും പൊഴിഞ്ഞു വീഴാന്‍ തുടങ്ങിയത് ? ഇനിയുമൊരു വസന്തകാലത്തെ വഹിക്കാനുള്ള വിധി ഈ മനസ്സിന് ഉണ്ടാകുമോ?  

ഇന്ന് ചെറുകിളികള്‍ പോലും കൂടുകൂട്ടാന്‍ മടിയ്ക്കുന്ന ഈ പൂങ്കാവനത്തിനു പറയാന്‍ പൂക്കളുടെ പൊട്ടിച്ചിരികള്‍ നിലയ്ക്കാത്ത ത്രസിപ്പിക്കുന്ന വസന്തകാലങ്ങളുടെ ഒരുപാട് കഥകളുണ്ട്.

എവിടെയായിരുന്നു പിഴവ് പറ്റിയത്? വസന്തത്തിനു അകന്നു പോകാനുള്ള വഴികള്‍ സൃഷ്ടിച്ചത് ആരായിരിക്കും? പൂക്കളോടും കിളികളോടും എനിക്കുണ്ടായിരുന്ന അമിത വാത്സല്യം ആരിലാണ് ആശങ്ക ഉളവാക്കിയിരിക്കുക. പുഞ്ചിരിക്കുന്ന പൂക്കളില്‍ വഞ്ചനയുടെ ലാഞ്ചന കാണാന്‍ എനിക്ക് കഴുയുമായിരുന്നില്ലല്ലോ. അവിടെയായിരിക്കണം എനിക്ക് പിഴച്ചത്. 

എന്നിലെ വസന്തശോഭ കവര്‍ന്നെടുത്തു കടന്നുകളയാന്‍ മാത്രം ഞാന്‍ ഒരിക്കലും അവരെ വേദനിപ്പിച്ചിട്ടില്ലല്ലോ. പിന്നേയും എനിക്ക് ദുഃഖങ്ങള്‍ സമ്മാനിക്കാന്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ലാളിച്ചിരുന്ന കുഞ്ഞുപൂക്കള്‍ക്ക് വരെ എങ്ങനെ സാധിച്ചു? ജീവിതം ഒരു പ്രഹേളികയാണെന്ന് പറയുന്നത് എത്ര സത്യം! നമ്മുടെ വരുതിയിലല്ല ഒന്നും. 

ദൈവമേ.. നിറം മങ്ങിയ എന്‍റെ മലര്‍വാടിയിലെ അവസാന ഇലയും കൊഴിയുന്നതിനും മുമ്പ് യാന്ത്രികമായി നിരങ്ങി നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ജീവിതം ഒന്നു തിരിച്ചെടുക്കാമോ? അല്ലാതെ ഇങ്ങനെയുള്ള ഈ ജീവിതം അര്‍ത്ഥശ്യൂന്യമല്ലേ? മരണം എന്നെ വരിയ്ക്കുന്നതില്‍ പ്രതീക്ഷകള്‍ നശിച്ച ഈ മനസ്സില്‍ തെല്ലും ആശങ്കയോ ഭയമോ ഇല്ലാ പക്ഷേ സ്വയം മരണത്തെ വരിയ്ക്കാന്‍ എന്‍റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. 

ICU വിലെ അരണ്ട വെളിച്ചത്തില്‍ മരണത്തോട് സംവാദം തുടങ്ങിയിട്ട് ഇന്നേക്ക് നാലാം ദിവസമായിരിക്കുന്നു. 

അതാ.. ഞാന്‍ ആകാശത്തിലേക്ക് ഉയരുന്നു.. താര സമൂഹങ്ങളെ പിന്തള്ളിക്കൊണ്ട് ഞാന്‍ ശയിക്കുന്ന സ്വര്‍ണ്ണ മഞ്ചം നിത്യവസന്തത്തിന്‍റെ പൂങ്കാവനത്തിലേക്ക് ഇതാ എത്തിയിരിക്കുന്നു..

"നിന്നെ എന്‍റെ ഈ പൂങ്കാവനത്തിലെ ഒരു മനോഹര പുഷ്പ്പമാക്കുന്നതിനും മുമ്പ് ഞാന്‍ നിന്നോട് ചിലത് ആരായട്ടെ?" ആകാശത്തില്‍ നിന്നും ഉയര്‍ന്നു കേട്ട ആ അശരീരി കേട്ട് ഞാന്‍ ഭവ്യതയോടെ കൈകൂപ്പി നിന്നു.

"ജീവിതത്തിലെ നിറങ്ങള്‍ നഷ്ടപ്പെട്ടു എന്ന് നീയെന്നോട്‌ പരാതി പറയുന്നതെന്തു കൊണ്ട്?" 

"ദൈവമേ, എന്നെ സദാ അവഗണിക്കുകയും പഴി ചാരുകയും ചെയ്യുന്ന ഈ സമൂഹത്തിലുള്ള വ്യര്‍ത്ഥമായ ജീവിതം എന്നില്‍ മടുപ്പുളവാക്കുന്നു. ഓജസ്സ് നഷ്ടപ്പെട്ട എന്നെ പ്രതിഷ്ഠിക്കാന്‍ തയ്യാറുള്ള ഒരു ഹൃദയം പോലും ഞാന്‍ ഇവിടെ കാണുന്നില്ല. സ്വാര്‍ത്ഥതയില്‍ നിന്നും പുറപ്പെടുന്ന പുച്ഛങ്ങളും പരിഹാസ ശരങ്ങളും ഇനിയും നേരിടാനുള്ള ശക്തി എന്‍റെ മനസ്സിനില്ലാ."

"മകളേ, മനസ്സിലെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന കേവലം തെറ്റിദ്ധാരണകളും വിഭ്രാന്തികളുമാണത്.. നീ കരുതുന്നത് പോലെ നിന്‍റെ ജീവിതത്തിനു നിറഭേദങ്ങള്‍ ഒരിക്കലും സംഭവിച്ചിട്ടില്ല. അതാ നോക്കൂ നിന്‍റെ ഉയിരിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന നിന്‍റെ ആളുകളെ" 

പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞ വെള്ളിത്തിരയില്‍ ഞാന്‍ ആകാംക്ഷയോടെ നോക്കി...

 എന്‍റെ കുട്ടിയെ രക്ഷിക്കണേ എന്നു അലമുറയിട്ടു കരഞ്ഞുകൊണ്ട്‌ അമ്മയും സഹോദരങ്ങളും. വഴിപാടുകള്‍ നേര്‍ന്നു കൊണ്ട് ദൈവസന്നിധിയില്‍ കൈക്കൂപ്പി പ്രാര്‍ത്ഥിക്കുന്ന കൂട്ടുകാര്‍, മ്ലാനത മുറ്റിയ മുഖവുമായി ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍, വേവലാതിയോടെ വിവരങ്ങള്‍ തിരക്കി പരക്കം പായുന്ന അയല്‍പ്പക്കക്കാരും ബന്ധുക്കളും.. സുഖവിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് ഇന്‍ബോക്സില്‍ നിറഞ്ഞിരിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കളുടെ ആയിരക്കണക്കിന് മെയിലുകള്‍!

എല്ലാം കണ്ടു അമ്പരന്നു ഞാന്‍ നിന്നു....

"ഇനി പറയൂ.. നിന്‍റെ ജീവനുവേണ്ടിയുള്ള ഇത്രയും പേരുടെ പ്രാര്‍ത്ഥനകള്‍ അവഗണിച്ചു കൊണ്ട് നിന്നെ ഈ പൂങ്കാവനത്തിലെ നിത്യപുഷ്പ്പമായി വാഴിക്കാന്‍ എനിക്ക് സാധിക്കുമോ? എങ്കിലും എന്‍റെ പ്രിയപ്പെട്ടവളായ നിന്‍റെ അന്തിമ തീരുമാനം ഞാന്‍ നടത്തിത്തരും." വീണ്ടും അശരീരി. 

"ദൈവമേ.. അങ്ങെന്റെ കണ്ണുതുറപ്പിച്ചു.. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്ന എന്‍റെ അഭ്യുദയകാംക്ഷികളുടെ ഇടമുറിയാത്ത സ്നേഹവാത്സല്യങ്ങള്‍ എന്‍റെ മനസ്സ് ആഗ്രഹിച്ചിരുന്നു. അത് എന്നിലെ അവരോടുള്ള അമിത സ്നേഹവും തിരിച്ച് അതേ നാണയത്തില്‍ ഉള്ള അമിതമായ പ്രതീക്ഷകളും കൊണ്ടായിരുന്നു എന്നെനിക്കു ഇപ്പോള്‍ മനസ്സിലായി. തിരക്ക് പിടിച്ച ജീവിതത്തില്‍ ഒരു വ്യക്തിക്ക് ഒരു വ്യക്തിയെ സദാസമയവും പരിഗണിക്കാനോ പരിചരിക്കാനോ സാദ്ധ്യമായെന്നു വരില്ല. അവരുടെ പരിമിതികളും സാഹചര്യങ്ങളും മനസ്സിലാക്കാന്‍ എന്നിലെ സ്വാര്‍ത്ഥത അനുവദിച്ചിരുന്നുമില്ല. എന്നോട് ക്ഷമിക്കേണമേ"..ഞാന്‍ മുട്ടുകുത്തി നിന്നു വാവിട്ടു കരഞ്ഞു.. 

"എന്‍റെ കുഞ്ഞേ.. മറ്റുള്ളവരെ വിധിക്കുന്നതിനും മുമ്പ് നമ്മിലെ ന്യൂനതകള്‍ നമ്മള്‍ കണ്ടറിയണം. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഇടവഴികളിലൂടെയാണ് ഓരോ ജീവിതങ്ങളും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. തിരിച്ചു യാതൊന്നും പ്രതീക്ഷിക്കാത്ത സ്നേഹമാണ് മഹത്തരം. ഏതളവില്‍ ആയാലും നമ്മെ തേടിവരുന്ന സ്നേഹം അനുഭവിച്ചറിയാനും ദാതാക്കളെ ബഹുമാനിക്കാനും നാം തയ്യാറാവണം. നമുക്ക് ലഭിക്കുന്ന സ്നേഹത്തിന്‍റെ ഇരട്ടിയായി നമ്മള്‍ തിരിച്ചു കൊടുക്കുകയും വേണം. നമ്മിലെ നമ്മളെ നമ്മള്‍ കാണുന്നതുപോലെ മറ്റുള്ളവരിലെ അവരേയും കണ്ടു കൊണ്ട് സമാധാനത്തോടെയും സന്തോഷത്തോടേയും ജീവിക്കൂ." 

മൊബൈല്‍ റിംഗ് ചെയ്യുന്ന ശബ്ദം കാതിലേക്ക് നിരന്തരം തുളച്ചു കയറുന്നു.. 

"ശ്ശോ.. ആരാണാവോ ഈ നേരത്ത് എന്നെ ശല്യപ്പെടുത്തുന്നത്..." കണ്ണുകള്‍ തുറക്കാതെ ആലസ്യത്തോടെ മൊബൈല്‍ തപ്പിയെടുത്തു കാതോടു ചേര്‍ത്തു. 

"മീനൂ.. ഇന്ന് ഹര്‍ത്താല്‍ ആണത്രെ... ജോലിക്ക് പോകണ്ടാട്ടോ .. ഭാസ്ക്കരന്‍ സര്‍ വിളിച്ചു പറഞ്ഞതാ.. " രാഗിണിയുടെ സ്വരം. 

"ങേ.. രാഗിണിയോ.. ഇത് നല്ല കഥ..  ദൈവവുമായി ചാറ്റ് ചെയ്യുന്ന നേരത്താ അവളുടെ ഒരു ഹര്‍ത്താല്‍... നന്നായി  ഏതായാലും ഇന്ന് ജോലിക്ക് പോകേണ്ടല്ലോ.. ഹി ഹി ഹി "

ജാള്യതയില്‍ വിരിഞ്ഞ മന്ദസ്മിതത്തോടെ ഞാന്‍ പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കയറി കണ്ണുകള്‍ ഇറുക്കിയടച്ചു.... ദൈവം ഇപ്പോഴും ഓണ്‍ലൈനില്‍ത്തന്നെ ഉണ്ടായിരിക്കുമോ ആവോ?.. 

------------- മീനു

കല്യാണ സദ്യ

"മിനീ, നാളെ സോമശേഖരന്‍ സാറിന്‍റെ മകളുടെ കല്യാണമാണ്. വളരെ കാര്യമായിത്തന്നെ ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ ഓഫീസില്‍ നിന്നും ഉച്ചയ്ക്ക് അങ്ങോട്ടേക്ക് പോകും. അതിനാല്‍ ഉച്ചഭക്ഷണം കൊണ്ട് പോകേണ്ടാ.." രാത്രി കിടക്കാന്‍ പോകുമ്പോള്‍ വിനയചന്ദ്രന്‍ ഭാര്യയോടു പറഞ്ഞു. .

മേലുദ്യോഗസ്ഥനോട് അനുവാദം ചോദിച്ച്, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയ്ക്കും അരമണിക്കൂര്‍ മുമ്പ് തന്നെ ഓഫീസില്‍ നിന്നുമിറങ്ങി. പട്ടണത്തില്‍നിനും കുറച്ചു അകലെയുള്ള കല്യാണ മണ്ഡപത്തിലേക്ക് അയാള്‍ ബസ്സ് കയറി. ഹാളില്‍ എത്തിയപ്പോള്‍ ഭക്ഷണം കഴിക്കാനായി ആളുകളുടെ തിക്കും തിരക്കും. സിവില്‍ സപ്ലൈയുടെ മദ്യക്കടയില്‍ എപ്പോഴും കാണാറുള്ളതിനേക്കാള്‍ നീണ്ട വരിയുടെ അവസാനം അയാളും നിന്നു. ഒരു മണിക്കൂറോളം നിന്നിട്ടും വരി പകുതി പോലും നീങ്ങാതെ വന്നപ്പോള്‍ ആ ഉദ്യമം ഉപേക്ഷിച്ചു അയാള്‍ ഓഫീസിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. വധൂവരന്മാര്‍ക്ക് കൊടുക്കാനായി കൊണ്ടുവന്നിരുന്ന സമ്മാനപ്പൊതി നല്‍കാന്‍ സ്വീകരണ ഹാളിലേക്ക് കാലുകുത്താന്‍ പോലും പറ്റാത്ത അത്ര തിരക്കും. സോമശേഖരന്‍ സാറിനെയോ പരിചയമുള്ള അദ്ദേഹത്തിന്‍റെ ബന്ധുക്കളേയോ ഒന്നും പുറത്തു കണ്ടുമില്ലാ. നിവൃത്തിയില്ലാതെ അതുമായി നട്ടുച്ച വെയില്‍ കൊണ്ട് വിയര്‍ത്തൊലിച്ചു ബസ്സ് സ്റ്റോപ്പിലേക്ക് തലയും കുമ്പിട്ടു അയാള്‍ നടന്നു. ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നത്‌ അയാള്‍ക്ക്‌ അസ്വസ്ഥതയുണ്ടാക്കുന്നതിനാല്‍ അയാള്‍ വിശപ്പ് കടിച്ചമര്‍ത്തി  നേരെ ഓഫീസിലേക്ക് തന്നെ മടങ്ങി.  

"മിനീ.. നീ വേഗം ചെന്ന് കഴിക്കാനെന്തെങ്കിലും എടുത്തോണ്ട് വരൂ.. വിശന്നിട്ടു വയ്യാ.." വൈകീട്ട് ഓഫീസില്‍ നിന്നും എത്തിയപാടേ അയാള്‍ ഭക്ഷണം കഴിക്കാന്‍ തിരക്ക് കൂട്ടുന്നത്‌ കണ്ടു ഭാര്യ അത്ഭുതപ്പെട്ടു. 

"എന്ത് പറ്റി വിന്വേട്ടാ.. അപ്പോള്‍ കല്യാണത്തിനു പോയില്ലേ?.." മിനി ചോദിച്ചു. 

"പിന്നേ.. കല്യാണവും സദ്യയും ഒക്കെ കെങ്കേമമായി നടക്കുന്നുണ്ടായിരുന്നു..  ഇന്നത്തെ കല്യാണങ്ങള്‍ക്ക് സമയത്തിനു വല്ലതും കഴിക്കണം എന്നുള്ളവര്‍ ഭക്ഷണപ്പൊതിയും കൂടെക്കൊണ്ടു പോകുന്നതാണ് നല്ലത്. അല്ലെങ്കില്‍ പട്ടി ചന്തയ്ക്കു പോയ അവസ്ഥയായിരിക്കും"

അയാള്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത്‌  മിനി നോക്കി നിന്നു.  .  

നിശ്ചലം

ജീവിതമെന്ന കളിക്കളത്തില്‍  മനസ്സെന്ന മാന്ത്രിക ബാറ്റു കൊണ്ട് എതിരെ പാഞ്ഞു വന്നുകൊണ്ടിരുന്ന പന്തുകളായ നിരാശയുടെ കാര്‍മേഘങ്ങളേയും സംഘര്‍ഷങ്ങളുടെ ഇടിമിന്നലുകളേയും പ്രതിരോധിച്ചു കൊണ്ടു സമാധാനത്തിന്‍റെ മഴവില്ലുകളും ആശ്വാസത്തിന്‍റെ കണ്ണീര്‍ മഴകളും സാന്ത്വനിപ്പിക്കുന്ന പരസ്പര ബന്ധങ്ങളും അതിലെ സ്നേഹ ബന്ധനങ്ങളും മനസ്സില്‍ നെയ്തു കൂട്ടി, സ്വപ്നങ്ങളില്‍ വിരാജിച്ചു ലഭിക്കുന്ന സാന്ത്വനങ്ങളും പിന്നീട് ഉരുത്തിരിയുന്ന പ്രണയങ്ങളും നേരിട്ടു മടുത്തപ്പോള്‍ അഗ്നി സ്ഫുരിക്കുന്ന വിരഹങ്ങളും നിഷ്കാസിതമാക്കുന്ന അവസ്ഥകളും അര്‍ത്ഥശൂന്യമായ ഏറ്റുപറച്ചിലുകളുമായ സമസ്യകള്‍ തുടര്‍ന്ന് തുടര്‍ന്ന് വീണ്ടും സ്നേഹിക്കപ്പെടാനുള്ള വ്യഗ്രതയില്‍ നിരാശയായി, ഇനിയും നാമ്പെടുക്കാത്ത സ്വപ്നങ്ങള്‍ മനസ്സെരിക്കുന്ന ചുടുകാറ്റായി സ്വസ്ഥതയെ, താനറിയാതെത്തന്നെ എവിടേക്കൊക്കെയോ അടിച്ചു തെറിപ്പിച്ചു ലക്ഷ്യങ്ങള്‍ തെറ്റിച്ചു കൊണ്ട് സദാ കടന്നു പോയിക്കൊണ്ടിരിക്കുന്നതും നോക്കി നിശ്ചലം ഞാന്‍ നിന്നു. 

വാലന്‍റൈന്‍സ് ഡേ

പ്രഭാത നമസ്ക്കാരം കഴിഞ്ഞ് തന്‍റെ മുറിയിലേക്ക് നടക്കുമ്പോള്‍ ഗ്രേസി പെട്ടെന്നു ഓര്‍ത്തു.. ഇന്നാണല്ലോ വാലന്‍റൈന്‍ ഡേ.. മനസ്സില്‍ വിശുദ്ധമായ പ്രണയമുള്ളവര്‍ക്ക് പ്രണയാതുരമായ ഓര്‍മ്മകളെ തഴുകിയിരിക്കാനൊരു ദിവസം.... 

വയസ്സ് 55  ആയെങ്കിലും വാലന്‍റൈന്‍ ഡേ എന്ന് കേള്‍ക്കുമ്പോള്‍ ഗ്രേസിയുടെ ഓര്‍മ്മകള്‍ അവള്‍ പഠിച്ച സെയിന്‍റ് ജോസഫ്‌ കോളേജിന്റെ പടവുകള്‍ കയറി ലൈബ്രറി ഹാളിലെ അവളുടെ സ്ഥിരം ഇരിപ്പിടത്തില്‍ പോയി ഇരിക്കും. ഡെസ്ക്കില്‍ ഇനിയും മായാതെ കിടക്കുന്ന കോമ്പസ് കൊണ്ട് കുത്തിവരയ്ച്ച ഗ്രേസി - സാം എന്ന അക്ഷരങ്ങളില്‍ വികാരാര്‍ദ്രമായി വിരലുകള്‍ ഓടിക്കും. 

പുസ്തകങ്ങളെ ഒരുപാടു സ്നേഹിച്ചിരുന്ന ശാന്തപ്രകൃതയായ തനിക്കു ശാന്തപ്രകൃതനും പുസ്തകപ്പുഴുവുമായ സാമുവലിനോട് പ്രണയം തോന്നിയത് സ്വാഭാവികമായിരിക്കാം. പഠിപ്പ് കഴിഞ്ഞവഴി തന്നെ അപ്പച്ചന്‍ പണക്കാരനായ വില്ല്യംസിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ ജീവിതത്തില്‍ സ്വയംപര്യാപ്തത നേടാന്‍ പാടുപെടുകയായിരുന്ന സാമുവലില്‍ അശക്തനായിരുന്നു. എങ്കിലും, എല്ലാ വര്‍ഷവും ഈ പ്രണയദിനത്തില്‍ മുടങ്ങാതെ തന്‍റെ ഓര്‍മ്മയിലേക്ക് ഓടിയെത്താന്‍ അവന്‍ മറക്കാറില്ല. 

വില്ല്യംസ്  ജീവിതത്തേക്കാള്‍ കൂടുതല്‍ പ്രണയിച്ചിരുന്നത് തന്‍റെ കച്ചവടങ്ങളെ ആയിരുന്നു. മരണം ഒരു ഹൃദയസ്തംഭനമായി വന്ന് വില്ല്യംസിനെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ മൂത്ത മകനു പത്തുവയസ്സും രണ്ടാമത്തവന് ഏഴു വയസ്സും വിന്‍സി മോള്‍ക്ക്‌ നാല് വയസ്സുമായിരുന്നു. കച്ചവടത്തില്‍ വില്ല്യംസ് ഉണ്ടാക്കി വച്ചിരുന്ന കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ ഗ്രേസിക്കു  വീടും പുരയിടവും വില്‍ക്കേണ്ടി വന്നു. ദൂരെ ഒരു ചെറിയ വീടും പുരയിടവും വാങ്ങി, മിച്ചം വന്ന പൈസ കൊണ്ട് ഒരു തയ്യല്‍ക്കട തുടങ്ങി. കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതച്ചിലവുകളും വഹിക്കാന്‍ ഗ്രേസിക്കു അഹോരാത്രം  പാടുപെടേണ്ടി വന്നിരുന്നു എങ്കിലും ഒരു കുറവും അറിയിക്കാതെ അവള്‍ കുട്ടികളെ വളര്‍ത്തി വലുതാക്കി. 

പറക്കമുറ്റാറാപ്പോള്‍ അമ്മയെ നിഷ്ക്കരുണം ഉപേക്ഷിച്ച് മക്കളെല്ലാം പറന്നുപോയപ്പോള്‍ തന്‍റെ വീടും പുരയിടവും വിറ്റുകിട്ടിയ പൈസ വൃദ്ധസദനത്തിനു സംഭാവന ചെയ്തിട്ടു അവള്‍ സ്വയം അവിടത്തെ അന്തേവാസിയായി ജീവിതം നയിച്ചു തുടങ്ങിയിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷത്തോളമായിരിക്കുന്നു.

സ്നേഹസമ്പന്നനായ റാഫേല്‍ അച്ചന്‍റെ വാക്കുകളെ തിരസ്ക്കരിക്കാന്‍ കഴിയാതിരുന്നതു കൊണ്ടൊന്നു മാത്രമാണ് ഇപ്പോള്‍ വീണ്ടുമൊരു കുടുംബ ജീവിതത്തിലേക്ക് കടന്നു ചെല്ലാന്‍ താന്‍ തയ്യാറെടുക്കുന്നത്. റാഫേല്‍ അച്ചന്‍ നല്ലപോലെ അറിയുന്ന, ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു വ്യക്തിക്ക് വേണ്ടി തന്നെ തിരഞ്ഞെടുത്തു.  അച്ചനെ പൂര്‍ണ്ണവിശ്വാസമാണെന്നും അതുകൊണ്ട് മനസ്സമ്മതത്തിന്റെ അന്നുമാത്രമേ തനിക്കു വേണ്ടി അച്ചന്‍ തിരഞ്ഞെടുത്ത ജീവിത പങ്കാളിയുടെ മുഖം താന്‍ കാണുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞുവത്രേ.  രണ്ടാമതൊരു കുടുംബജീവിതം തന്നെ സ്വപ്നത്തില്‍പ്പോലും ആഗ്രഹിക്കാതിരുന്ന തനിക്കും അത് സ്വീകാര്യമായി. രൂപം കൊണ്ടല്ലല്ലോ മനസ്സ് കൊണ്ടല്ലേ പ്രധാനമായും ദമ്പതിമാര്‍ക്ക് ചേര്‍ച്ചയുണ്ടാവേണ്ടത്.. 

"ഗ്രേസിയമ്മേ ദാ മനസ്സമ്മതത്തിനുള്ള ഉടുപ്പുകള്‍.. ഇതുടുത്തു വേഗം വരാന്‍ മദര്‍ സുപ്പീരിയര്‍ പറഞ്ഞു" ഉടുപ്പും കൊണ്ടു വന്ന വൃദ്ധസദനത്തിലെ നേഴ്സ് ആയ ജോളിമോള്‍ അറിയിച്ചു.     

കന്യാസ്ത്രീകളുടെയും വൃദ്ധസദനത്തിലെ മറ്റു അന്തേവാസികളുടെയും അകമ്പടിയോടെ പള്ളിയില്‍ എത്തുമ്പോള്‍ വരനും കൂട്ടരും എത്തിക്കഴിഞ്ഞിരുന്നു. ഗ്രേസിയെ കന്യാസ്ത്രീകള്‍ അള്‍ത്താരയുടെ മുന്നിലേക്ക്‌ ആനയിപ്പിച്ചു. പള്ളിയുടെ ഇടത്തുവശത്തെ വാതിലിലൂടെ തന്‍റെ സമീപത്തേക്ക് നടന്നു വരുന്ന വരനെ അവള്‍ ആകാംക്ഷയോടെ നോക്കി. അയാളുടെ മുഖം കണ്ട് തന്‍റെ കണ്ണുകളെത്തന്നെ വിശ്വസിക്കാനാവാതെ അമ്പരന്നു നിന്ന ഗ്രേസിയുടെ കരം ഗ്രഹിച്ചു വശ്യമായ ഒരു പുഞ്ചിരിയോടെ വരന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.." ഗ്രേസീ.. സംശയിക്കേണ്ടാ ഇത് ഞാന്‍ തന്നേ... നിന്‍റെ സാം.."

അരികില്‍ പ്രസന്നവദനനായി നിന്നിരുന്ന റാഫേല്‍ അച്ചന്‍റെ ഭാവങ്ങളില്‍ നിന്നും നിമിഷനേരം കൊണ്ട് ഈ സംഭവവികാസങ്ങളുടെ തിരക്കഥ വായിച്ചെടുക്കാന്‍ ഗ്രേസിയ്ക്ക് കഴിഞ്ഞു. 

മനസ്സമ്മതച്ചടങ്ങിന്‍റെ തുടക്കമറിയിച്ചു കൊണ്ടു പള്ളിമണികള്‍ മുഴങ്ങിയപ്പോള്‍ പരസ്പ്പരം സ്വന്തമാകാനുള്ള വികാരവായ്പ്പോടെ പ്രണയാതുരരായി സാമുവലും ഗേസ്രിയും നിന്നു. 

 എല്ലാ കൂട്ടുകാര്‍ക്കും പ്രണയദിനാശംസകള്‍ നേരുന്നു.   

കാലചക്രത്തിന്‍ തിരിച്ചിലില്‍

നിരക്ഷരതയില്‍ മുന്നോക്കമായിരുന്ന കുറ്റിയാട് ഗ്രാമത്തിലെ സര്‍വ്വസമ്മതനും കറകളഞ്ഞ പരോപകാരിയുമായിരുന്നു അവിടത്തെ സ്കൂള്‍ ഹെഡ് മാസ്റ്ററായിരുന്ന ദാമോദരന്‍ മാഷ്‌. അതിരാവിലെത്തന്നെ അദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്ത്‌ പലതരം എഴുത്തുകുത്തുകള്‍ ചെയ്യിപ്പിക്കാനായി നാട്ടുകാര്‍ എത്തുമായിരുന്നു. ആരെയും നിരാശപ്പെടുത്താതെ, സൌമ്യത കൈവിടാതെ, പ്രത്യുപകാരം പ്രതീക്ഷിക്കാതെ അദ്ദേഹം എല്ലാം ചെയ്തു കൊടുക്കുന്നതിനാല്‍ എല്ലാവരുടെയും ആരാധ്യപുരുഷനായിരുന്നു അദ്ദേഹം. 

കാലചക്രം ഉരുണ്ടു. ശാസ്ത്രം വളര്‍ന്നു. മാഷ്‌ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു വീട്ടിലിരിപ്പായി. എന്നാല്‍ പണ്ടത്തെപ്പോലെ എഴുത്തുകുത്തുകള്‍ക്കായുള്ള സഹായം തേടി ആരും ഇപ്പോള്‍ ആ പടികടന്നു വരാറില്ലാ. 

"മോനെ ഈ അപേക്ഷയൊന്ന് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തു ഇമെയില്‍ ചെയ്തു തരാമോ... കുറെ നേരമായി ഞാന്‍ ആപ്പീസിനു പുറത്തു കാത്തുനില്‍ക്കുന്നു.. തൊണ്ട വരണ്ടിട്ട് വയ്യാ  .. ഇത് കഴിഞ്ഞിട്ട് വേണം എന്തേലും വെള്ളം വാങ്ങിക്കുടിക്കാന്‍.. വീട്ടില്‍ മക്കള്‍ കമ്പ്യൂട്ടറൊക്കെ വാങ്ങി വച്ചിട്ടുണ്ടെന്നു പറഞ്ഞിട്ട് എന്താ കാര്യം... എനിക്ക് ഓപ്പറേറ് ചെയ്യാന്‍ അറിയേണ്ടേ കുട്ട്യേ?.. ഇതിനു വേണ്ടി അവരെ അമേരിക്കേന്നു വരുത്താനും പറ്റില്ലല്ലോ.. ഹ ഹ ഹ"  

ട്രാവല്‍ എജന്‍സിയിലെ കമ്പ്യൂട്ടറില്‍ ജോലിത്തിരക്കിലായിരുന്ന അഖില്‍  അത് കേട്ട് തലപൊക്കി നോക്കിയപ്പോള്‍ തന്റെ അച്ഛനെ പഠിപ്പിച്ച  ദാമോദരന്‍ മാഷ്‌ ചിരിച്ചു കൊണ്ടു നില്‍ക്കുന്നു. ബഹുമാനത്തോടെ ഉടനെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. 

"മാഷ്‌ പുറത്ത് ഇരിക്കൂട്ടോ.. ഇപ്പൊ ചെയ്തു തരാം.." മാഷ്‌ നീട്ടിയ കടലാസ്സ് വാങ്ങിക്കൊണ്ടു അവന്‍ പറഞ്ഞു.

'കമ്പ്യൂട്ടറും ഈമെയിലും ഒന്നും ഇല്ലാതിരുന്ന പഴയ കാലത്ത്, ഈ നാട്ടിലെ സര്‍വ്വരും ഓരോരോ കാര്യങ്ങള്‍ക്കായി മാഷിന്‍റെ വീട്ടു മുറ്റത്ത്‌ കാത്തുനിന്നിരുന്നു. ഇപ്പോള്‍ ഇതാ നിസ്സാരമായ ഒരു അപേക്ഷ ശരിപ്പെടുത്തിക്കിട്ടാനായി മാഷ്‌ തന്‍റെ ആപ്പീസിനു മുന്നില്‍ കാത്തു നില്‍ക്കുന്നു!... കഷ്ടം' 

അപേക്ഷ ടൈപ്പ് ചെയ്യുമ്പോള്‍ അഖില്‍ ഓര്‍ത്തു.

റോബിന്‍സണ്‍ ക്രൂസോ

"ഗുഡ് മോര്‍ണിംഗ് ഗ്രാനീ.. " എന്നും പറഞ്ഞ് കയ്യില്‍ ആവി പറക്കുന്ന ചായയുമായി കൊച്ചുമകനായ റോബിന്‍ പുഞ്ചിരിച്ചു നില്‍ക്കുന്നത് കണ്ടു കൊണ്ടാണ് മുത്തശ്ശി എന്നും രാവിലെ കൃത്യം ആറുമണിക്ക് ഉറക്കത്തില്‍ നിന്നും ഉണരാറ്. ഇന്നെന്തു പറ്റി?.. മണി എട്ടരയായിട്ടും അവനെന്തേ വന്നില്ലാ?!.. 

പരിചരണത്തിലെ കൃത്യതയില്‍ അവനെ കവച്ചു വയ്ക്കാന്‍ ലോകത്തില്‍ ഒരുപക്ഷെ ആരും തന്നെ ഉണ്ടായിരിക്കില്ലാ. വെളുപ്പിനേ എഴുന്നേല്‍ക്കും ചായ ഉണ്ടാക്കിത്തരും, മുറികളും, കുളിമുറികളും കക്കൂസുകളും  വൃത്തിയാക്കും എന്നല്ലാ തികഞ്ഞ പക്വതയും അടുക്കും ചിട്ടയും കാണിക്കുന്ന തന്‍റെ പേരക്കുട്ടിയോട്‌ മുത്തശ്ശിക്ക് സ്നേഹവാല്‍സല്ല്യങ്ങള്‍ ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. 

പാരീസിലുള്ള മകനും മരുമകളും തനിക്ക് കൂട്ടായി റോബിന്‍ മോനെ ഇവിടെ നിര്‍ത്തിപ്പോയെങ്കിലും അവര്‍ കൂടെയില്ലാത്ത വിഷമങ്ങളെല്ലാം ദുരീകരിക്കാന്‍ റോബിന്‍ എന്ന മിടുക്കന്‍ കൊച്ചിന് കഴിയുന്നുണ്ടായിരുന്നു. 

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ ജോയേലിനും ക്രിസ്റ്റീനയ്ക്കും അവരുടെ ജീവിതത്തില്‍ കുട്ടികളെ വേണമെന്നോ വളര്‍ത്തണമെന്നോ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല.. ജോലിയും ആഘോഷങ്ങളുമായി തങ്ങളുടെ ജീവിതം ജീവിച്ചു തീര്‍ക്കാനായിരുന്നു അവരുടെ തീരുമാനം. തന്‍റെ നിരന്തരമായ അപേക്ഷകളുടെ അന്ത്യത്തില്‍ അവസാനം അവര്‍ കനിഞ്ഞരുളിയ റോബിന് ഒരുപക്ഷേ അവര്‍ക്കു തന്നോടുള്ളതിനേക്കാള്‍ സ്നേഹമുണ്ട് എന്ന് പലവട്ടവും തോന്നിയിട്ടുണ്ട്. 

ചെന്ന് നോക്കാം.. അവര്‍ ചെറുമകന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ വിളിച്ചു.. റോബിന്‍.. റോബിന്‍..  

റോബിന്‍ വിളി കേള്‍ക്കുന്നില്ല എന്ന് മാത്രമല്ലാ കണ്ണുകള്‍ അടച്ചു തന്‍റെ കിടക്കയില്‍ നിശ്ചലനായി കിടക്കുന്നു. മുത്തശ്ശിയുടെ മനസ്സില്‍ ആധി കയറി വിവശയായ അവര്‍ പെട്ടെന്നു ഷര്‍ട്ടിന്‍റെ കുടുക്കുകള്‍ ഊരി അവന്‍റെ ഹൃദയം പറിച്ചെടുത്തു കൈകളില്‍ വച്ചു പരിശോധിച്ചു.  

"ഓ മൈ ഗോഡ്.. മെയിന്‍ കണ്ട്രോള്‍ യൂണിറ്റ് ഈസ്‌ നോട്ട് വര്‍ക്കിംഗ്!.. അതിലെ ചെറിയ ഡിജിറ്റല്‍ സ്ക്രീനില്‍ "പ്രോഗ്രാം എറര്‍... സിസ്റ്റം സ്റ്റാള്‍ഡ്.. മാനുഫാക്ച്ചറേര്‍'സ് ടെക്നിക്കല്‍ അസ്സിസ്റ്റന്‍സ് ഈസ്‌ റിക്ക്വയെര്‍ഡ്.." എന്ന സന്ദേശം ഓടിക്കൊണ്ടിരിക്കുന്നു. അത് കണ്ടു മുത്തശ്ശിയുടെ ഹൃദയം തകര്‍ന്നു. കണ്ണുകളില്‍ നിന്നും നീര്‍ ധാരയായി ഒഴുകി. 

യന്ത്രമനുഷ്യനായിരുന്നെങ്കിലും മക്കള്‍ പോലും തരാത്ത സ്നേഹവും പരിചരണവുമായിരുന്നല്ലോ ഒട്ടും സ്വാര്‍ത്ഥമോഹമില്ലാത്ത റോബിന്‍സണ്‍ ക്രൂസോ അവര്‍ക്കു നല്‍കിയിരുന്നത്! 

Thursday 29 January 2015

തീരങ്ങള്‍ തേടി

തീരങ്ങള്‍ തേടി


വൃശ്ചികക്കാറ്റിന്റെ സീല്ക്കാരവും ഉച്ചവെയിന്‍റെ തീക്ഷ്ണതയും ചുറ്റും
കനംവച്ചു നില്ക്കുന്ന ഏകാന്തതയുടെ തീവ്രതയേറ്റിയപ്പോള്‍ നിര്‍വികാരതയോടെ
ദേവിക കിടക്കയിലേക്ക് മറിഞ്ഞു..
ജീവിതം സുരക്ഷിതമായി എന്ന് തന്‍റെ മനസ്സ് സന്തോഷിച്ചിരുന്ന വേളയിലായിരുന്നു ഒരു കൊള്ളിയാന്‍ പോലെ ദുരന്തം ജീവിതത്തിലേക്ക് കടന്നു വന്നത്.
മഹീ.. കുടകിലെ സ്വപ്നതുല്യമായ ഏതാനും ദിവസങ്ങള്ക്കു ശേഷം ജീപ്പില്‍ നമ്മള്‍
മടങ്ങുമ്പോള്‍, ചെങ്കുത്തായ ആ വളവില്‍ നിന്നെയും കാത്ത് മരണം നിന്നിരുന്നുവെന്ന് നമ്മള്‍ അറിഞ്ഞിരുന്നില്ലല്ലോ. ജീപ്പിനോടൊപ്പം എന്നെ നീ തള്ളിയിട്ടു കടന്നു പോയത് ഒരു ഏകാന്തതയുടെ കൊക്കയിലേക്കും..
പക്ഷേ.. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഏകയാണോ എന്ന് ചോദിച്ചാല്‍....... ..
എന്റെയരികില്‍ കട്ടപിടിക്കുന്ന ഇരുട്ടില്‍ നീ ഇരിക്കുന്നതായും എന്റെ സ്വപ്നങ്ങള്‍ക്കൊത്തു ചലിക്കുന്നതായും പലപ്പോഴുമെനിക്കു അനുഭവപ്പെടാറുണ്ട്. കോടമഞ്ഞിന്‍റെ കുളിരില്‍ നമ്മളൊരുമിച്ചിരുന്നു ചൂടുപകരുന്നതും, അതില്‍ മയങ്ങിയിരിക്കവേത്തന്നേ എന്നെ ഒറ്റയ്ക്കാക്കി നീ എവിടേയ്ക്കോ പോയ്മറയുന്നതും പലപ്പോഴും ഞെട്ടലോടെ ഞാനറിയാറുണ്ടെങ്കിലും...
ശൂന്യതയുടെ വാതായനങ്ങളിലൂടെ പാഞ്ഞുവന്ന ചിന്തകളെ എത്ര തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചിട്ടും പൂര്‍വാധികം ശക്തിയോടെ പൊരുതിക്കൊണ്ട്
അവ ചിന്താമണ്ഡലത്തിലേക്ക് ഇരച്ചു കയറി വന്നു... മല്‍പ്പിടുത്തത്തിനിടയില്‍ പെട്ടെന്നുയര്‍ന്നു കേട്ട മൊബൈലിലെ ശബ്ദം സിരകളില്‍ തിങ്ങിത്തിരക്കിയിരുന്ന മനോവ്യാപാരങ്ങളെ തല്‍ക്കാലത്തേക്ക് നിര്‍വീര്യമാക്കി നിര്‍ത്തി.
"ഹായ് ദേവൂ ....."
പരിചയമുള്ള ആ ശബ്ദം ദേവികയുടെ മനസ്സില്‍ അല്പ്പം സന്തോഷം ചാലിച്ചു ചാര്‍ത്തി..
ആനി... തന്‍റെ സ്വന്തം ആനി....
ചിത്രശലഭങ്ങളെ പോലെ കലാലയത്തില്‍ പാറിനടന്നിരുന്ന തങ്ങളുടെ ആ സുവര്‍ണ്ണ കാലം ഓര്‍മ്മയില്‍ മിന്നിമറിഞ്ഞു. ആനിയുടെ കുടുംബം തലമുറകളായി ലക്ഷദ്വീപിലെ അന്തേവാസികളായിരുന്നു. ഇവിടെ തൃശ്ശൂരിലെ ഹോസ്റ്റലില്‍ നിന്നാണ് അവള്‍ പഠിച്ചിരുന്നത്. സഹപാഠിയും ഉറ്റതോഴിയും എന്നതിലുപരിയായി അവധി ദിവസങ്ങളിലെല്ലാം തന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നു അവള്‍.
"ദേവൂ നിനക്ക് സുഖാണോ ?????" എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?" വീണ്ടും ആനിയുടെ സ്വരം.
"ഇങ്ങനെ പോകുന്നൂ.. അതൊക്കെ പോട്ടെ ........ എന്തൊക്കെയുണ്ടെടാ നിന്‍റെ വിശേഷങ്ങള്‍ ???????!!" ആകാംക്ഷയോടെ ദേവിക ചോദിച്ചു.
"ദൈവാനുഗ്രഹത്താല്‍ ഒരു കുഴപ്പവുമില്ലാതെ സന്തോഷമായി പോകുന്നു.. നിന്‍റെ കാര്യം ആലോചിക്കുമ്പോള്‍ മാത്രമാണെടാ ഒരു മനോ:വിഷമം"
"എന്റെ കാര്യമോ????????!!. നീ വെറുതെ അതിനെക്കുറിച്ചൊന്നും ആലോചിച്ചു വെഷമിക്കണ്ടാ ന്റെ ആനീ.. നമ്മുടെ വിധി നമ്മള്‍ തന്നെ അനുഭവിക്കണ്ടേ .."
"ദുഃഖങ്ങള്‍ ഒരിക്കലും നീ പുറത്തു കാണിക്കില്ലെന്നെനിക്കറിയാം .. എന്ന് വിചാരിച്ചു അത് നിസ്സാരമായി തള്ളിക്കളയാന്‍ എനിക്കു പറ്റില്ലാ .. നിന്നോട് ചോദിക്കാതെ ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്.. എന്നോടൊപ്പം ഇവിടെ ലക്ഷദ്വീപില്‍ വന്നു നീയും താമസിക്കണം.. നിന്റെ യോഗ്യതയ്ക്കനുസരിച്ചു നല്ലൊരു ജോലിയും ഞാന്‍ ശരിയാക്കിയിട്ടുണ്ട്.. പോരേ?.."
"ഞാനെവിടേയ്ക്കുമില്ലാ ആനീ.. എന്റെ ചിന്തകളും പരാധീനതകളുമായി ഞാനിവിടെ ഇങ്ങനെത്തന്നെ കാലം കഴിച്ചു കൂട്ടിക്കൊള്ളാം"
"നിന്റെ സമ്മതം ആര്‍ക്കു വേണം? ഹും... ഞാനിവിടെ എല്ലാകാര്യങ്ങളും ശരിയാക്കിക്കഴിഞ്ഞു. അവസാനമായിപ്പിരിയുമ്പോള്‍ ഈ ജന്മത്തില്‍ നമ്മള്‍ വീണ്ടും ഒന്നിക്കാതിരിക്കാന്‍ സാധ്യമല്ലാ എന്നു ഞാന്‍ നിന്നോട് പറഞ്ഞത് ഓര്‍മ്മയുണ്ടോ.. നീ യാതൊന്നും പറയണ്ടാ... നിന്റെ ന്യായങ്ങള്‍ എനിക്ക് കേള്‍ക്കേം വേണ്ടാ.. ഇരുപത്തഞ്ചാം തീയതി ഇങ്ങോട്ട് വരാനായി തയ്യാറെടുത്തോളൂ .."
'ആനീ.. നീ എന്ത് കണ്ടിട്ടാ... ഇതിപ്പോ... " അവശ്വസനീയത ഉണ്ടാക്കിയ ആശയക്കുഴപ്പത്തില്‍ ദേവിക ഒന്നു പരുങ്ങി..
"ശ്രദ്ധിക്കൂ.. എന്‍റെയൊരു സുഹൃത്ത് നാളെ നിന്നെക്കാണാന്‍ വരും.. ഇങ്ങോട്ട് വരാനുള്ള സീ ടിക്കറ്റും മറ്റും നിന്നെയേല്പ്പിക്കും.. കൂടുതല്‍ വിവരങ്ങള്‍ ഇന്നുതന്നെ ഞാന്‍ നിനക്ക് മെയില്‍ ചെയ്യാം". പ്രതികരണത്തിന് കാത്തു നില്ക്കാതെ ആനി ഫോണ്‍ കട്ട് ചെയ്തു..
ആനിയുമായുള്ള ആത്മബന്ധം അത്രയ്ക്കു പ്രിയമേറിയതായിരുന്നതിനാല്‍ ആ വാക്കുകളെ തിരസ്ക്കരിക്കാന്‍ ദേവികയ്ക്കു കഴിഞ്ഞില്ല. .
താനിങ്ങനെത്തന്നെ കഴിഞ്ഞാല്‍ മതിയോ ?.. ഒരു മാറ്റത്തിന്‍റെ അനിവാര്യത ഇപ്പോള്‍ ഇല്ലേ?.. നീണ്ട ഒമ്പതു വര്‍ഷമായി മനസ്സില്‍ പേറുന്ന മാറാലകളും വിഴുപ്പുകെട്ടുകളുമൊക്കെ പുറംതള്ളുക തന്നേ. മുറിയിലെ ഇരുളിനെ തുടച്ചു നീക്കുന്ന സൂര്യകിരണങ്ങളേ വരവേല്‍ക്കാന്‍ ജനാലകള്‍ തുറന്നിടേണ്ട സമയമായിരിക്കുന്നു. മതി ഈ സ്വയം തീര്‍ത്ത ബന്ധനങ്ങള്‍.
ഓരോ ഇലപൊഴിച്ചിലിലും ഒളിച്ചിരിക്കുന്ന പ്രതീക്ഷകളുടെ നാമ്പുകളെ പോലെ ആനിയുടെ സ്നേഹപൂര്‍ണ്ണമായ ക്ഷണം.. ശിശിരത്തെ പിന്തള്ളി വസന്തം വരുന്ന പോലെ..... നിശബ്ദതയുടെ കനത്ത ആവരണങ്ങള്‍ ഭേദിച്ച് വന്ന പൂങ്കുയിലിന്‍ സംഗീതം പോലെ... മനസ്സില്‍ അലയടിക്കുന്നത് പോലെ ദേവികയ്ക്ക് തോന്നി.... സ്വപ്നങ്ങളും വര്‍ണ്ണങ്ങളും കൂടിച്ചേര്‍ന്ന് മാസ്മരികമായ ചിത്രങ്ങള്‍ മെനയുന്ന പോലെ .. അത് മനസ്സിന്റെ അകത്തളത്തിലേക്ക് എപ്പോഴും ഓടിവന്നിരുന്ന വിങ്ങലുകളെ ക്ഷണനേരം കൊണ്ട് മൂടി വച്ചു ശുഭപ്രതീക്ഷകളെ കുടിയിരുത്തി
ഇന്നലെകളുമായി വീണ്ടും കിന്നാരം പറയാനും മധുരതരമായ ഓര്‍മ്മകളുടെ ഇടവഴികളിലൂടെ അലയാനുമായി മറവിയുടെ ചിറകിലേറാന്‍ വെമ്പിക്കൊണ്ടിരിക്കുന്ന പലതും ഒരു ചെറുമന്ദസ്മിതത്തോടെ ഒരുവട്ടം കൂടി ഇതാ മുന്നില്‍ നില്‍ക്കുന്നു.
സമയമില്ലെന്നു പറഞ്ഞു സദാ കേഴുന്നവരുടെ ലോകത്തില്‍, ജീവിതം സ്വര്‍ഗ്ഗതുല്യമായി ആസ്വദിക്കുന്നവരുടെ ഈ ലോകത്തില്‍, മറ്റുള്ളവരുടെ വികാരങ്ങളെ ചവിട്ടിമെതിച്ചു കൊണ്ടു ലക്ഷ്യത്തിലേക്ക് അഹോരാത്രം കുതിച്ചു കൊണ്ടിരിക്കുന്നവരുടെ ഈ ലോകത്തില്‍... തനിക്കും തന്‍റേതായ ഒരു കൊച്ചു ജീവിതം കെട്ടിപ്പടുക്കണം.. നഷ്ടങ്ങളുടെ കണക്കുകൂട്ടലുകള്‍ മായ്ച്ചു കളഞ്ഞൊരു കണക്കു പുസ്തകവുമായി...പ്രതീക്ഷകളുടെ നിനവുകളുമായി...
ദുഃഖങ്ങള്‍ പങ്കു വയ്ക്കാന്‍ ഒരു നല്ല കൂട്ടുകാരി ഉണ്ടായിരുന്നെങ്കില്‍.. ദീര്‍ഘകാലമായുള്ള തീവ്രമായ വിങ്ങലുകള്‍ക്കിടയില്‍ തന്‍റെ മനസ്സും പലപ്പോഴായി ആഗ്രഹിച്ചിരുന്നു. മഴ കാത്തു മണ്ണില്‍ പുതഞ്ഞു കിടന്ന വിത്തിന്‍റെ മനസ്സായിരുന്നു തന്‍റെ മനസ്സ്.
ഒടുക്കം, പുതിയൊരു ജീവിതത്തിന്‍റെ പവിഴപ്പുറ്റുകള്‍ തേടി ആ പവിഴത്തുരുത്തിലേക്ക് താനിതാ യാത്രയാവുന്നു. .
തുറമുഖത്ത് യാത്രക്കാരെ പ്രതീക്ഷിച്ചു നങ്കൂരമിട്ടു കിടന്ന കപ്പല്‍ ദൂരെ നിന്നും ഒരു കൊട്ടാരം പോലെ തലയുയർത്തി നിൽക്കുന്നതായി കണ്ടു.

ആദ്യമായുള്ള കപ്പല്‍ യാത്ര ....
ടിക്കറ്റ് പരിശോധനയും മറ്റും കഴിഞ്ഞ്, ഗോവണി കയറി കപ്പലിൽ പ്രവേശിച്ച് ചില ഇടുങ്ങിയ വഴികളിലൂടെയൊക്കെ സഞ്ചരിച്ചു തനിക്കുള്ള മുറിയിലെത്തി.. ചെറിയൊരു മുറിയായിരുന്നു അതെങ്കിലും അടിസ്ഥാനപരമായ സൌകര്യങ്ങളെല്ലാം അതിലുണ്ടായിരുന്നു. കപ്പലില്‍ ആദ്യമായി യാത്ര ചെയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന കടല്‍ച്ചൊരുക്ക് ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നു ആനി പറഞ്ഞതോര്‍ത്തു ബാഗില്‍ കരുതിയിരുന്ന ഗുളികയെടുത്തു കഴിച്ചു.
ജനലിലൂടെ അനന്തമായ കടലിലേക്ക്‌ കണ്ണുംനട്ടു കൊണ്ടിരിക്കുമ്പോള്‍ വന്ന കടല്‍ക്കാറ്റിന്‍റെ  തഴുകല്‍ മേലാകെ കുളിരുണ്ടാക്കുന്നു. തിരമാലകളെ ഉള്ളിലൊളിപ്പിച്ചു കൊണ്ട് ശാന്തമായി മയങ്ങുകയാണോ കടല്‍? പുറമെ ശാന്തവും അകമേ ക്ഷോഭങ്ങളും അടക്കി വയ്ക്കുന്ന മനസ്സ് തന്നെയല്ലേ ഈ പുറംകടല്‍?
കടല്‍ക്കാക്കകള്‍ കൂട്ടം കൂട്ടമായി ഇരതേടുന്ന കടല്‍ത്തീരത്തെ പോര്‍ട്ടില്‍ കപ്പലില്‍ നിന്നിറങ്ങുമ്പോള്‍ വീശിയ നനുത്തകാറ്റില്‍ മുഖത്തേക്ക് പാറിയ കുറുനിരകളെ മാടിയൊതുക്കി അവള്‍ നടന്നു.
പുത്തന്‍ ഉണര്‍വോടെ... പ്രതീക്ഷകളുടെ അനേകം സൂര്യോദയങ്ങളെ തന്‍റെ ജീവിതത്തില്‍ വരവേല്‍ക്കാനായി... ആ പവിഴതീരങ്ങളില്‍ അലിഞ്ഞു ചേരുവാനായി...
--------------മീനു.

Monday 19 January 2015

സ്വപ്ന സഞ്ചാരി

സ്വപ്ന സഞ്ചാരി


അല്ലാ... ഈ സ്വപ്നം എന്നൊരു പ്രതിഭാസം ഇല്ലായിരുന്നെങ്കില്‍ എന്തായേനെ നമ്മുടെ
ഓരോരുത്തരുടേയും ഇഹലോക ജീവിതം?!...
മനസ്സിന്‍റെ പല തരത്തിലുള്ള അവസ്ഥകളില്‍ നിന്നും ഉടലെടുക്കുന്ന അവര്‍ണ്ണനീയമായ അനുഭൂതികള്‍ അലുക്ക് പിടിപ്പിച്ച മയില്‍പ്പീലികള്‍ പോലെ സ്വപ്‌നങ്ങള്‍......
അതിന്‍റെ തഴുകലില്‍ സ്വയം മറന്ന് എന്നും പീലിച്ചിറകുകളുമായി ഞാന്‍ മറ്റൊരു ലോകത്തിലേക്ക് പറന്നു പോകും.. അല്ലാ.. അതിനായാണല്ലോ ഞാന്‍ കണ്ണുകള്‍ അടച്ചു നിശബ്ദയായി നിശയെ ഉപാസിച്ചു കൊണ്ടിരിക്കുന്നതും.
അപരിചിതങ്ങളായ വഴികളിലൂടെ ഞാന്‍ എന്നും കടന്നു ചെല്ലാറുള്ള ആ ലോകം വിസ്മയകരം തന്നെ!... അതിലെ ജീവജാലങ്ങള്‍ എന്നല്ല പ്രകൃതി പോലും സ്നേഹബഹുമാനങ്ങളോടെ എന്നെ ലാളിക്കും. അത് കണ്ടു എനിക്ക് തന്നെ പലപ്പോഴും അപകര്‍ഷതാ ബോധം ഉണ്ടായിട്ടുണ്ട് എങ്കിലും അത് പുറത്തു കാട്ടാതെ, എന്റേതെന്നു ഞാന്‍ തീര്‍ത്തു വിശ്വസിക്കുന്ന ആ ലോകത്തിന്‍റെ അധിപയായി ഞാനിങ്ങനെ വിലസും..
സുഖദുഃഖങ്ങള്‍ നെയ്തുണ്ടാക്കിയ സ്വപ്നമഞ്ചലില്‍ കിടന്ന് അനുഭൂതികളുടെ സ്വൈരവിഹാരങ്ങളില്‍ നിന്നുയരുന്ന ആരവങ്ങള്‍ ശ്രവിക്കാന്‍ എനിക്ക് എന്തൊരിഷ്ടമാണെന്നോ..
ജീവിതത്തിലെ വിഷമതകളും വെല്ലുവിളികളും ആശങ്കകളും ഒക്കെ മറന്ന് സ്വപ്നങ്ങളിലൂടെ ഞാന്‍ സമൂഹത്തില്‍ അപ്രാപ്യമായ ജീവിത സാക്ഷാല്‍ക്കാരങ്ങള്‍ തേടുന്നു... അല്ലാ നേടുന്നു..
രാത്രിയുടെ അവസാന യാമങ്ങളിലുള്ള സ്വപ്നങ്ങളാണ് എനിക്കേറെ പ്രിയപ്പെട്ടവ.. എന്തെന്നോ?.. നേരം പുലര്‍ന്നു കഴിഞ്ഞിട്ടും ഞാന്‍ പലപ്പോഴും അവയിലായിരിക്കാറുണ്ട്!... ചിലപ്പോള്‍ അവയ്ക്ക് എന്നോടും നല്ല പ്രിയമായിരിക്കും..
സ്വപ്നലോകത്തെ വിശേഷങ്ങള്‍ ഞാന്‍ പറയണോ? സമൂഹവും സമ്പത്തും അനാചാരങ്ങളും സദാചാരങ്ങളും മതങ്ങളും ഒക്കെ നിഷ്ക്കര്‍ഷിച്ച ബന്ധനങ്ങളില്‍ നിന്നും മുക്തമായി തന്നിഷ്ടം പോലെ വിഹരിക്കാന്‍ വേറെ എവിടെ പറ്റും? തിരയില്‍ അലിഞ്ഞില്ലാതാവാനുള്ളതാണ്‌ എന്നറിയാമെങ്കിലും, എന്‍റെ മനസ്സിലെ മൗനസരോവര തീരത്ത്‌ നിത്യേനെ ഞാന്‍ മനോഹരമായ മണ്‍സൌധങ്ങള്‍ മെനയും..അവയ്ക്ക് ഞാന്‍ എനിക്കിഷ്ടമുള്ള രൂപങ്ങളും വര്‍ണ്ണങ്ങളും നല്‍കും.. അതിനു ആരുടേയും അനുവാദം എനിക്കാവശ്യമില്ലാ.
എന്റെ മനോമുകുരത്തില്‍ വിരിഞ്ഞ ആശയങ്ങളും ആശകളും കൊണ്ട് ആ മായിക പ്രപഞ്ചത്തില്‍ ഒരു വൃന്ദാവനം തന്നെ ഉണ്ടാക്കും ഞാന്‍...... എന്നിട്ട് അതില്‍ എന്‍റെ പ്രിയപ്പെട്ട കണ്ണനെയും രാധയേയും ഞാന്‍ തിരയും... എന്നോടാ കളി... ഹും..
എന്‍റെ സങ്കല്‍പ്പത്തിലുള്ള മണിമന്ദിരത്തിന്‍റെ പൂമുഖത്ത് ഇരുന്ന് ഞാന്‍ നാലും കൂട്ടി നന്നായി മുറുക്കിച്ചുവപ്പിച്ച് മുറ്റത്തേക്ക് ആഞ്ഞു തുപ്പും.. എന്നെ ഗ്രസിക്കുന്ന അവഗണനകളും ആധികളും വ്യാധികളും അതു കണ്ടു ഞെട്ടട്ടേ..
താരതമ്യേന ഈ മനുഷ്യായുസ്സില്‍ അപ്രാപ്യമായ ഗിരിശൃംഗങ്ങളില്‍ ഇരുന്നു ഒരല്പ്പനേരം ഞാനുമൊന്നു അഹങ്കരിക്കും... .

------------- മീനു

Thursday 15 January 2015



"അമ്മേ ഈ ബാഗ് കൊള്ളില്ലാ.. എനിക്കിത് വേണ്ടാ........"

"എന്താപ്പോ ഈ ബാഗിനു കുഴപ്പം?.. നീ തന്നെയല്ലേ അതു തന്നെ വേണംന്നു
വാശിപിടിച്ച്, വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ വിലയും കൊടുത്തു
എന്നെക്കൊണ്ട് വാങ്ങിപ്പിച്ചത്? മിണ്ടാണ്ടവിടിരുന്നോ രാവിലെത്തന്നെ എന്നെ ഭ്രാന്തു പിടിപ്പിക്കാതെ.."

"ഞാനീ ബാഗ്‌ ഇനി സ്കൂളിലേക്കു കൊണ്ടുപോകുകയില്ല. കുട്ടികളൊക്കെ കളിയാക്കുന്നു."

"പിന്നേയ് ഇവിടെ പണം  കായ്ക്കണ മരമൊന്നുമില്ല.. നിനക്കൊന്നും പൈസയുടെ
വിലയറിയില്ല.. മനസ്സിലങ്ങു വിചാരിക്കുമ്പോഴേക്കും നിങ്ങള്ക്ക്യ ഓരോന്നു
വാങ്ങിത്തരുന്ന എന്നെ വേണം തല്ലാന്‍.. കിട്ടുന്ന വരുമാനം കൊണ്ട് കടയും
തലയും മുട്ടിക്കുന്ന പാട് എനിക്കുമാത്രമേ അറിയൂ. നിങ്ങളിങ്ങനെയൊക്കെ
ഓരോന്നിനും വാശിപിടിച്ചാല്‍ കാര്യങ്ങളൊക്കെ കഷ്ടത്തിലാവും.."

"അമ്മേ.. അപ്പൊ എനിക്കിത് നല്ലതായി തോന്നി.. പക്ഷെ ഇതിന്റെ  നിറം
കൊള്ളില്ലായെന്നു പറഞ്ഞു കുട്ട്യോള്‍ കളിയാക്കുന്നു.."

"നിന്നു കിണുങ്ങാതെ വേഗം പോയി ഹോംവര്‍ക്കൊക്കെ ചെയ്യാന്‍ നോക്കെടാ.. ഈ ചപ്പാത്തിക്കോലോണ്ട് നല്ല വീക്ക് കിട്ടേണ്ടാച്ചാല്‍.."

അതു കേട്ടു പിറുത്തുപിറുത്തു കൊണ്ട് അവന്‍ അടുക്കളയില്‍ നിന്നും പോയി.
അവന്റെത വികാരമെനിക്ക് പെട്ടെന്നു പിടികിട്ടിയെങ്കിലും..
മുട്ടുന്യായങ്ങളെ തല്ക്കാനലം പ്രോത്സാഹിപ്പിച്ചില്ല. സഹപാഠികളുടെ
അഭിപ്രായങ്ങള്ക്കു  കുട്ടികള്‍ ഒരു പാട് പ്രാധാന്യം കൊടുക്കും..
കുട്ടികളുടെ മന:ശ്ശാസ്ത്രം  ഇങ്ങനെയാണ്.. പണ്ട് ഞാനും അങ്ങനെത്തന്നെ
ആയിരുന്നല്ലോ..

ചപ്പാത്തിക്കു മാവുകുഴച്ചു കൊണ്ടിരിക്കുമ്പോള്‍ അടുക്കളജനലിലൂടെ
പുറത്തേക്കു നോക്കി. കോരിച്ചൊരിയുന്ന മഴയില്‍ പച്ചപുതച്ച നെല്പ്പാ
ടങ്ങള്‍ ത്രസിച്ചു നില്ക്കു ന്ന കാഴ്ച്ച. പാടവരമ്പിലൂടെ കുട്ടികള്‍
അടുത്തുള്ള പള്ളിക്കൂടത്തിലേക്ക് നടന്നു പോകുന്നു. പെട്ടെന്നു വീശിയടിച്ച
കാറ്റില്‍ മഴത്തുള്ളികള്‍ ജനല്‍ വഴി മുഖത്തേക്ക്... പെട്ടെന്നു
ഓര്മ്മലകള്ക്ക്ത ബാല്യം തിരിച്ചു കിട്ടിയ പോലെഞാനുമൊരു സ്കൂള്‍
കുട്ടിയായി...

മൂന്നാം ക്ലാസ്സിലേക്ക് ജയിച്ചു .. വേനല്‍ക്കാലവധി കഴിഞ്ഞു ഹൈദരാബാദില്‍
നിന്ന് വരുമ്പോള്‍ അച്ഛന്‍ എനിക്ക് വയലറ്റ് നിറത്തിലുള്ള ഒരു മഴക്കോട്ടു
വാങ്ങി തന്നിരുന്നു.. വാങ്ങിയ അന്ന് മുതല്‍ സ്കൂളില്‍ പോകുന്നത് വരെ
ഉറക്കത്തിലടക്കം അതും കെട്ടിപിടിച്ചോണ്ടാണ് ഞാന്‍ കിടന്നിരുന്നത്..

"ദൈവമേ ഏതു സമയത്താണ് കുട്ടിക്കിതു വാങ്ങി കൊടുക്കാന്‍ തോന്നിയതാവോ..
കുട്ടി ഇതൊന്നു കയ്യില്നിിന്നു മാറ്റി വച്ചിരുന്നെകില്‍.." സഹികെട്ട്
അമ്മയും പറഞ്ഞു.. അതൊന്നും വകവയ്ക്കാതെ ഞാന്‍ സദാ അതിനെ കയ്യിലെടുത്തു ഓമനിച്ചു കൊണ്ടിരുന്നു..

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി... ജൂണ്‍ ഒന്ന്...  പുതിയ ബാഗും
പുസ്തകങ്ങളും .. രാവിലെത്തന്നെ മഴ പെയ്യണേ എന്ന് തലേ രാത്രി
കിടക്കുമ്പോഴേ പ്രാര്ത്ഥിംച്ചിരുന്നു..

അത് പിന്നെ പണ്ടൊക്കെ അങ്ങനെത്തന്നെയായിരുന്നല്ലോ.. സ്കൂള്‍ തുറക്കുന്ന
അന്ന് തന്നെ കൃത്യമായി വികൃതിമഴ കുസൃതിയും കാണിച്ചു വരും ... സ്കൂളില്‍
പോകുന്ന കുട്ടികളുടെ പുതുവസ്ത്രങ്ങളും കുടയും നനപ്പിക്കാനായിട്ട് ..
അന്നും മഴ ആ പതിവ് തെറ്റിച്ചില്ല...

 ഞാന്‍ അടക്കാനാവാത്ത സന്തോഷത്തോടെയും ആകാംക്ഷയോടെയും അഭിമാനത്തോടെയും പ്രിയപ്പെട്ട  ആ മഴക്കോട്ടു ധരിച്ചുകൊണ്ട് കുടയെന്ന ഭാരമേന്താതെ.. ആര്‍ത്തലച്ചു പെയ്യുന്ന മഴയിലേക്ക്‌ സ്വതന്ത്രയായി ഇറങ്ങി നടന്നു...

കലങ്ങിച്ചുവന്നു ഒഴുകുന്ന മഴവെള്ളച്ചാലുകളിലൂടെ കരിയിലകള്‍ കെട്ടിമറിഞ്ഞ്
മത്സരിച്ചോടുന്നു.. ദൂരേയുള്ള കുന്നിന്പ്രഞദേശത്തുനിന്നും ഇടയ്ക്കിടെ
ആകാശം മുരളുന്ന ശബ്ദം.. പുതിയ റബ്ബര്‍ ചെരിപ്പില്‍ നിന്നും
നടക്കുന്നതിനനുസരിച്ചു ചെളിവെള്ളം മഴക്കോട്ടിനു പിറകുവശത്തു വന്നു
പതിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു... മഴത്തുള്ളികള്‍ പൂത്തിരി
കത്തുന്നതുപോലെ ദേഹത്തു തട്ടിത്തെറിച്ചു പോകുന്നത് ഞാന്‍ കൗതുകത്തോടെ
ആസ്വദിച്ചു. എന്റെറ ബാഗ് ചേച്ചി ആദ്യമേ വാങ്ങിപ്പിടിച്ചിരുന്നു..
ചേച്ചിയും കൂട്ടുകാരുമൊക്കെ വീശിയടിക്കുന്ന കാറ്റില്‍ ചാഞ്ചാടുന്ന അവരുടെ
കുടകളെ നിയന്ത്രിക്കാന്‍ പാടുപെട്ടു കൊണ്ടിരുന്നു. ഞാനോ.. സ്വതന്ത്രമായ
ഒരു മഴപ്പക്ഷിയായി മഴയെ ആലിംഗനം ചെയ്തുകൊണ്ട് നീങ്ങി.
 ഒപ്പമുള്ള കുട്ടികളൊക്കെ അത്ഭുതത്തോടെയും കുശുംമ്പോടെയും എന്നെ
നോക്കുന്നുണ്ടായിരുന്നു .. അന്ന് കാലത്ത് അവിടങ്ങളില്‍ ആരും
മഴക്കോട്ടുപയോഗിച്ചിരുന്നില്ല.. എന്നു മാത്രമല്ലാ ഇങ്ങനെയൊരു സാധനം ഇതിനു
മുമ്പ് ആരും കണ്ടിട്ടുപോലും ഉണ്ടായിരിക്കുമോ എന്നു തന്നെ സംശയം...

അങ്ങനെ കുറച്ചു നിഗളിപ്പോടെ നടന്നുകൊണ്ടിരുന്ന എന്റെയ ഉത്സാഹത്തെ
തല്ലിക്കെടുത്തുന്ന രീതിയില്‍ പുറകില്‍ നിന്നും വന്ന ആറാം ക്ലാസ്സിലെ
തല്ലുകൊള്ളി ചൊറിയന്‍ ബക്കര്‍ വിളിച്ചു പറഞ്ഞു..

"ഏതാ ഈ കുട്ടിസ്രാങ്ക്???!...."  അതുകേട്ട് വഴിയിലുള്ള കുട്ടികളൊക്കെ
തുടങ്ങി കൂട്ടച്ചിരി..

എന്റെ കൂടെ ഉണ്ടായിരുന്ന അയല്വ.ക്കക്കാരും അവരുടെ കൂടെ കൂടി ആര്ത്തുി ചിരിച്ചു.

"സ്രാങ്കെ സ്രാങ്കെ കുട്ടിസ്രാങ്കെ" എന്ന് അവര്‍ താളത്തില്‍ വിളിച്ചു
പരിഹസിക്കാനും തുടങ്ങി...സങ്കടം കൊണ്ട് തൊണ്ട അടഞ്ഞുപോയി ..

പള്ളിക്കൂടത്തിന്റെു പടി കടന്നു വരുന്ന എന്നെ കുട്ടികള്‍ വിസ്മയഭരിതരായി
നോക്കുന്നുണ്ടായിരുന്നു. മാതാപിതാക്കളെ കാണാത്ത വിഷമത്തില്‍,
തേങ്ങിക്കൊണ്ട്‌ പുതിയതായി ഒന്നാം ക്ലാസ്സില്‍ ചേര്ന്ന് കുട്ടികള്‍
വരാന്തയില്‍ നില്പ്പു ണ്ടായിരുന്നു. ഏതോ അപൂര്വ്വ  ജീവിയെക്കണ്ട്
പേടിച്ചരണ്ട പോലെ "അയ്യോ" എന്നു വിളിച്ചു കൊണ്ട് അവര്‍ ക്ലാസ്സിലേക്കോടി.

"കുട്ടിയ്ക്കെവിടെന്നു കിട്ടി ഈ വേഷം?.. കുട്ട്യോളെ പേടിപ്പിക്കാനായിട്ട്"

പുതിയ കുട്ടികളെ ഒരുവിധം സമാധാനിപ്പിച്ചു നിയന്ത്രിച്ചു സഹികെട്ടു
നിന്നിരുന്ന മുല്ല ടീച്ചറുടെ ശകാരവും കൂടിയായപ്പോള്‍ എനിക്ക് കരച്ചില്‍
അടക്കാനായില്ല. ആരും കാണാതെ കരഞ്ഞ് ഉടുപ്പിന്റെ തല കൊണ്ട് കണ്ണുകള്‍
ഒപ്പി..

അന്ന് അത്രയുമൊക്കെ മതിയായിരുന്നു ആ പിഞ്ചു ബാലികയുടെ മനസ്സ് നോവാന്‍..
അതോടെ അത്രയും നാള്‍ താലോലിച്ചുകൊണ്ട് നടന്ന ആ മഴക്കോട്ടിനെ ഞാന്‍ മടക്കി
തെല്ലു സങ്കടത്തോടെ അമ്മയുടെ അലമാരയില്‍ ഭദ്രമായി വച്ചു.. എങ്കിലും
വല്ലപ്പോഴുമൊക്കെ ആരും കാണാതെ ഞാന്‍ ആ മഴക്കോട്ടിനെ എടുത്തുവച്ചു
താലോലിക്കുമായിരുന്നു. ഹൈദരാബാദില്‍ നിന്നും വന്ന സമപ്രായക്കാരിയായ ഒരു
ബന്ധുവിന് ഞാനറിയാതെ അമ്മ അത് എടുത്തു കൊടുക്കുന്നത് വരെയും..

ക്ലോക്കില്‍ മണിയടിക്കുന്ന ശബ്ദം കേട്ടാണ് ചിന്തയില്നി്ന്നും ഉണര്ന്നിത്.
അയ്യോ.. സമയമൊരുപാടായല്ലോ.. ഏതായാലും കൂടുതല്‍ സമയം കുഴച്ചതു കൊണ്ട് അന്നത്തെ ചപ്പാത്തിക്കു നല്ല രുചിയായിരുന്നു.

കുട്ടികളെ പ്രാതല്‍ കൊടുത്തു സ്കൂളിലേക്കു വിട്ടു ജോലിക്കായി ഇറങ്ങാന്‍
തുടങ്ങുമ്പോള്‍ നല്ല മഴ... സ്കൂട്ടിയുടെ ഡാഷ് ബോര്ഡ് തുറന്നു
മഴക്കോട്ടെടുത്തു ഞാന്‍ ധരിച്ചു.

എന്തിനു വേറൊരു സൂര്യോദയം...



"അച്ചടക്കമില്ലാത്ത വര്‍ഗ്ഗങ്ങള്‍ ..........."

ഏകാഗ്രതയോടെ പുസ്തകവായനയില്‍ മുഴുകിയിരുന്നിരുന്ന ദേവിക തലയുയര്‍ത്തി നോക്കി, ചായയുമായി ഹോസ്റ്റലിലെ പ്രധാന കുശിനിപ്പണിക്കാരി രാധ വന്നു നിന്നു കൊണ്ടു പിറുപിറുക്കുന്നു.

"എന്തു പറ്റി രാധേ? "

"അല്ലാ.. ഇപ്പോഴത്തെ കുട്ട്യോള്‍ടെ ഓരോ കാര്യങ്ങളേ... എത്ര നേരായെന്നറിയോ അവര്‍ ആ ലാന്‍ഡ്ക്കോപ്പില്‍ കുത്തിപ്പിടിച്ചിരുന്നു ആര്‍മ്മാദിക്കണേ.. ഇവറ്റങ്ങള്‍ക്കൊന്നും പഠിക്കാനൊന്നുമില്ലേ?... വീട്ടുകാര്‍ ഇത്രേം കാശ് ചെലവാക്കിയാണ് ഇവരെ പഠിക്കാന്‍ ഇങ്ങോട്ട് വിട്ടിരിക്കണേ എന്ന വല്ല ചിന്തയും ഉണ്ടോ?

"ഹ ഹ ഹ.. ലാന്‍ഡ്‌ക്കോപ്പല്ല രാധേ.. ലാപ്ടോപ്‌  എന്നു പറയൂ... അവര്‍ അതില്‍ പഠിക്കുകയായിരിക്കും.. ഞാനൊന്നു പോയി നോക്കട്ടെ..

പ്രിയപ്പെട്ട എഴുത്തുക്കാരിയുടെ ഭാവനാത്മകമായ വരികളിലൂടെയുള്ള വൈകാരികമായ പ്രയാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു കൊണ്ട് മേട്ട്രന്‍ എണീറ്റു..

"എന്താ ഇവിടെ?..  കുറേ നേരമായല്ലോ ചിരിയും കളിയും?.. പഠിക്കാനൊന്നുമില്ലേ?.. "

അപ്രതീക്ഷിതമായി  മേട്ട്രന്‍ കടന്നുവരുന്നത്‌ കടന്നുവന്നതു കണ്ടു പെണ്‍കുട്ടികള്‍ ഒരു വേള നിശബ്ദരായി.

"മേം.. ഞങ്ങള്‍ നാളെ നമ്മള്‍  സ്റ്റഡി ടൂര്‍ പോകുന്ന സ്ഥലങ്ങളുടെ ലൊക്കേഷനും അവിടെയുള്ള സംഗതികളുമൊക്കെ          ഇന്റര്‍നെറ്റില്‍ നോക്കുകയായിരുന്നു. വാട്ട്‌ എ മാര്‍വല്ലെസ് പ്ലേസ് മേം... റിയലി എന്ചാന്റിംഗ് പീസ്‌ ഓഫ് നേച്ച്വര്‍.." ഡെമില പറഞ്ഞു.

"ങാ.. മതി മതി.. നാളെ നേരിട്ടു കാണാനുള്ളതല്ലേ.. ചെല്ലൂ രാധ ഡൈനിങ്ങ്‌ റൂമില്‍ ചായയും കടിയും വച്ചിരിക്കുന്നതു കഴിക്കൂ. എന്നിട്ടാകാം ബാക്കി.."

ദേവിക ഇത്തിരി കര്‍ക്കശക്കാരി ആണെങ്കിലും മറ്റുള്ള ഹോസ്റ്റലുകളില്‍ ഉള്ളതു പോലുള്ള  ഹിറ്റ്‌ലര്‍ നയങ്ങളായിരുന്നില്ല അവരുടെ മേല്‍നോട്ടത്തിലുള്ള ഗ്രേസ്ഹോം ലേഡീസ് ഹോസ്റ്റലിലേത്. സ്നേഹത്തില്‍ പൊതിഞ്ഞ ശാസനകളില്‍ നിയന്ത്രിതരായി അവിടെ പെണ്‍കുട്ടികള്‍ നാടും വീടും വീട്ടുകാരെയുമൊക്കെ വിട്ടകന്ന ദുഃഖം മറന്നു സന്തോഷിച്ചുല്ലസിച്ചു കഴിയുന്നു. ദേവികയ്ക്ക് പെണ്‍കുട്ടികളുടെ മനസ്സില്‍ ഒരമ്മയുടെ രൂപമായിരുന്നു. കുട്ടികളുടെ ചെറിയ ചെറിയ കുസൃതികളില്‍ ഒന്നും അവര്‍ ക്ഷോഭിച്ചിരുന്നില്ല.

"നാളെ അതിരാവിലെത്തന്നെ പുറപ്പെടെണ്ടതല്ലേ.. വേഗം പോയി കൊണ്ടുപോകാനുള്ളതെല്ലാം തയ്യാറാക്കി വച്ച് സമയം കളയാതെ ഉറങ്ങാന്‍ നോക്കൂ കുട്ടികളേ.. രാവിലെ  ആരും ഉറക്കം തൂങ്ങുന്നത് എനിക്കു കാണണ്ടാ.."

അത്താഴം കഴിഞ്ഞു പൂമുഖത്തിരുന്നു സൊറ പറയുകയായിരുന്ന കുട്ടികള്‍ ദേവികയുടെ വാക്കുകള്‍ കേട്ട് അവരവരുടെ മുറികളിലേക്ക് പോയി.

പുലര്‍ച്ചയ്ക്ക് അന്തരീക്ഷത്തെ ആവരണം ചെയ്ത പുകമഞ്ഞിന്റെ കുളിരേകുന്ന തലോടലില്‍ ആഹ്ലാദത്തിമിര്‍പ്പുകളുടെ  തിരതള്ളലില്‍ ആകാംക്ഷാ ഭരിതരായി ഒരു വീഡിയോ കോച്ച് ബസ്സില്‍ അവര്‍ മൂന്നാര്‍ ലക്ഷ്യമാക്കി പ്രയാണം തുടങ്ങി..

യാത്ര ബഹുദൂരം പിന്നിട്ടപ്പോള്‍ അതിമനോഹരമായ പ്രകൃതി സൌന്ദര്യം കണ്ണുകള്‍ക്ക്‌ കുളിരേകിത്തുടങ്ങി. അംബരചുംബികളായ പര്‍വ്വതനിരകളും അവയെ തഴുകുന്ന വെള്ള മേഘങ്ങളും പച്ചപുതച്ച മൊട്ടക്കുന്നുകളുമൊക്കെ ആ ഉല്ലാസയാത്രയ്ക്കു വര്‍ണ്ണപ്പകിട്ടേകുന്നുണ്ടായിരുന്നു.

ഉദയസൂര്യകിരണങ്ങള്‍ ചില്ലുജാലകത്തിലൂടെ ബസ്സിനുള്ളിലേക്ക്‌ അരിച്ചിറങ്ങാന്‍ തുടങ്ങി. കുളിരിന്റെ ലാളനയില്‍ സ്വയം മറന്നു മൗനമായി വഴിയോരക്കാഴ്ചകള്‍ കണ്ടിരുന്നിരുന്ന കുട്ടികള്‍ ഇരിപ്പിടങ്ങളില്‍ നിന്നുമെഴുന്നേറ്റു കര്‍മ്മനിരതരാവാന്‍ തുടങ്ങി. ചെറിയ കൂട്ടങ്ങളായി അവര്‍   പാട്ടുകള്‍ പാടാനും അതിനൊത്തു താളം പിടിച്ചു ആടാനുമൊക്കെ തുടങ്ങി.

ഒന്നാമത്തെ സീറ്റില്‍ രാധയോടൊപ്പം ഒരു ഷാള്‍ പുതച്ചു മൂകമായി ഇരുന്നിരുന്ന ദേവിക മനസ്സിനെ ഭൂതകാലത്തിലെ ഏതൊക്കെയോ ഓര്‍മ്മച്ചെപ്പുകളില്‍ എന്തോ തിരയാന്‍ വിട്ടതായി  തോന്നി. രാധയാണെങ്കില്‍ യാത്ര തുടങ്ങിയപ്പോള്‍ മുതലുള്ള ഉറക്കവും.

ലയയാണ് ദേവികാ മേം വിഷാദയായി ഇരിക്കുന്നത് ശ്രദ്ധിച്ചതും കൂട്ടുകാരോട് പറഞ്ഞതും. കുട്ടികള്‍ ആട്ടവും പാട്ടുമെല്ലാം നിര്‍ത്തി ദേവികയുടെ അടുത്തു വന്നു വിഷാദകാരണം അന്വേഷിച്ചു.

"ഒന്നുമില്ല കുട്ടികളേ.. ഞാനിങ്ങനെ പഴയ കാലങ്ങളിലൂടെ ചുമ്മാ ഇങ്ങനെ സഞ്ചരിക്കുകയായിരുന്നു. നിങ്ങള്‍ പോയി എന്ജോയ്‌ ചെയ്യൂ.."

ദേവികയോട് ഒരു ആത്മബന്ധത്തിലെന്ന പോലെ അടുപ്പം കാണിച്ചിരുന്ന ശ്രുതിയൊഴികെ ബാക്കി എല്ലാവരും വീണ്ടും ആഘോഷത്തിമിര്‍പ്പിലേക്ക് മടങ്ങിപ്പോയി. ചെറുപ്പത്തിലേ അമ്മയെ നഷ്ടമായ ശ്രുതിയുടെ മനസ്സില്‍ ദേവികയായിരുന്നു അമ്മ. അവളുടെ പപ്പ പുതിയ വിവാഹം കഴിച്ചു ഇരുവരും അമേരിക്കയില്‍ ആണ്. വര്‍ഷത്തില്‍ ഒന്നോരണ്ടോ ദിവസങ്ങള്‍ മാത്രമാണ് പപ്പ അവളോടൊപ്പം ചിലവഴിക്കുന്നത്. മാതാപിതാക്കളുടെ  ലാളനകള്‍ ലഭിക്കാതെ വളരുന്ന കുട്ടി. മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ അവളുടെ സ്വഭാവഗുണങ്ങളും പക്വതയും അവളുടെ പ്രതികൂല സാഹചര്യങ്ങളും ദേവികയെ മാനസികമായി ശ്രുതിയിലേക്ക് അടുപ്പിച്ചിരുന്നു.

ഒരു  വലിയ കയറ്റവും ഹെയര്‍പ്പിന്‍ വളവും കഴിഞ്ഞ വഴി വലതുവശത്തു കണ്ട ഒരു ചെറിയ  ചായക്കടയുടെ അടുത്ത് എഞ്ചിന്‍ തണുപ്പിക്കാനായി വണ്ടി നിര്‍ത്തി. രാധയും ഡ്രൈവറും ക്ലീനറും ബാക്കി എല്ലാവരും ചായ കുടിക്കാനായി ഇറങ്ങിയപ്പോള്‍ ദേവിക ഇറങ്ങാത്തത് കണ്ടു ശ്രുതി അവരുടെ ചാരത്തു ചെന്നിരുന്നു.

"എന്താ കുട്ടീ.. ഇറങ്ങുന്നില്ലേ?.. ചെല്ലൂ.. ചായ കുടിച്ചു വരൂ.."

"ഇല്ലാ മേം.. എനിക്ക് മേമിന്റെ അടുത്തു കുറച്ചു നേരം ഇരിക്കണം..മേം കുറേ നേരമായി എന്താണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്?.. എന്നോട് പറയാമോ?.. "

"കുട്ടീ... ജീവിതത്തിലെ ഓരോരോ സംഭവങ്ങള്‍ ഇങ്ങനെ ഓര്‍ക്കുകയായിരുന്നു. ഈ വണ്ടി വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകളിലൂടെ കുതിച്ചും കിതച്ചും പോകുന്നത് പോലെയല്ലേ നമ്മുടെ ജീവിതവും?.. "

തന്‍റെ മാനസപുത്രിക്കു മുമ്പില്‍ മനസ്സു തുറക്കാന്‍ ദേവിക തയ്യാറായി..

സാധാരണക്കാരായ മാതാപിതാക്കളുടെ ഏഴു മക്കളില്‍ മൂന്നാമതായിട്ടായിരുന്നു ദേവികയുടെ ജനനം. ഇന്നത്തെപ്പോലെ ആശുപത്രികളില്‍ ആയിരുന്നില്ല വീടുകളില്‍ത്തന്നെയായിരുന്നു അന്നൊക്കെ പ്രസവം നടന്നിരുന്നത്. വയറ്റാട്ടിത്തള്ളമാര്‍ ആയിരുന്നു പ്രസവമേല്‍നോട്ടം നടത്തിയിരുന്നത്. രാത്രി വൈകിയ വേളയില്‍ പ്രസവം കുറച്ചു സങ്കീര്‍ണ്ണമാണെന്ന് തോന്നിയപ്പോള്‍ അച്ഛന്‍ ഒരു ഡോക്റ്ററെ വീട്ടിലേക്കു വിളിച്ചു കൊണ്ടു വന്നു. എന്നാല്‍ അയാള്‍ എത്തുന്നതിനും മുമ്പേ ദേവിക യാതൊരു കേടുപാടുകളും കൂടാതെത്തന്നെ അമ്മയുടെ വയറ്റില്‍ നിന്നും സ്വാതന്ത്ര്യം നേടിയിരുന്നു. അസാധാരണമായ ഓമനത്വം  തുളുമ്പുന്ന ആ കുട്ടിയെ കൈകളിലെടുത്തു താലോലിച്ചു കൊണ്ട് ആ ഡോക്ട്ടര്‍ ഒരുപാടു നേരം അവിടെ ഇരുന്നുപോലും!

ദേവിക   മറ്റു മക്കളില്‍ നിന്നും  വ്യത്യസ്തയായി തന്‍റെ    പിതാവിനോട്  കൂടുതല്‍ അടുപ്പം കാണിച്ചു. അച്ഛന്റെ ഒരു നിഴല്‍ പോലെ അനുസരണാശീലത്തിലും അസാധാരണമായ ധാര്‍മ്മികതയിലും പക്വതയിലും അവള്‍ വളര്‍ന്നു. അച്ഛനുമായുള്ള അടുപ്പം സ്വന്തം കൂടെപ്പിറപ്പുകള്‍ക്കു വരെ അസൂയ ജനിപ്പിച്ചു. അവരോടില്ലാത്ത വാത്സല്യം അവളോട്‌ അച്ഛന്‍ കാണിച്ചിരുന്നതായിരിക്കണം അതിനു പ്രധാന കാരണം. തീരുമാനങ്ങള്‍ എടുക്കുന്ന സാഹചര്യങ്ങളില്‍ അമ്മയുടെ വാക്കുകളേക്കാള്‍ അച്ഛനു മുഖ്യം ദേവികയുടെ വാക്കുകളായിരുന്നു. "ദേവികയെ കണ്ടു പഠിക്ക്യാ" എന്നു മറ്റു മക്കളെ അച്ഛന്‍ ശാസിക്കുകയും ചെയ്യും.  ആയതിനാല്‍ സ്വന്തം രക്തബന്ധങ്ങളില്‍ നിന്നൊരു ഒറ്റപ്പെടല്‍ അന്നേ അവള്‍ അനുഭവിച്ചു തുടങ്ങിയിരുന്നു.

പഠനത്തിലും പെരുമാറ്റത്തിലും ചിന്താശക്തിയിലും എല്ലാം മികവു തെളിയിച്ചു കൊണ്ട് ദേവിക ബിരുദാനന്തരബിരുദം നല്ല മാര്‍ക്കോടെ നേടി. എടുത്തു പറയേണ്ട മറ്റൊരു കാര്യം.. എണ്ണിച്ചുട്ട അപ്പങ്ങള്‍ കിട്ടുന്ന ഒരു  സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛനെ ബുദ്ധിമുട്ടിക്കാതെ തന്‍റെ പഠനത്തിനും സ്വന്തം ചെലവുകള്‍ക്കുമുള്ള പണം അയല്‍പ്പക്കക്കാരായ കുട്ടികള്‍ക്ക് അച്ഛന്റെ അനുവാദത്തോടെ ട്യൂഷന്‍ എടുത്താണ് അവള്‍ ഉണ്ടാക്കിയിരുന്നത്.  ആ സ്വയംപര്യാപ്തതയില്‍ വീണ്ടും മനസ്സുകള്‍ അസൂയാലുക്കളായി. അതില്‍ നിന്നും ഉടലെടുത്ത അപകര്‍ഷതാബോധം ഒരു വെറുപ്പിന്റെ രൂപത്തില്‍ എല്ലാവരുടെയും മനസ്സില്‍ അദൃശ്യമായി കിടന്നിരുന്ന വിവരം അറിയാതെ അവള്‍ എല്ലാവരെയും അഗാധമായി സ്നേഹിച്ചു. ഒരു ചിത്രശലഭത്തെ പോലെ നിഷ്ക്കളങ്കയായി അവള്‍ പാറി നടന്നു.

തൊട്ടു മൂത്ത സഹോദരിയുടെ വിവാഹം ഓരോരോ കാരണങ്ങളാല്‍ അനിശ്ചിതമായി നീണ്ടു പോയിക്കൊണ്ടിരുന്നത് അച്ഛനില്‍ അങ്കലാപ്പുണ്ടാക്കി. വിവാഹപ്രായം കഴിഞ്ഞു നിന്നിരുന്ന ദേവിക അച്ഛന്‍റെ നിര്‍ബന്ധബുദ്ധിയെ അനുസരിച്ചുകൊണ്ട് അച്ഛന്‍ ചൂണ്ടിക്കാണിച്ചയാളെ ചേച്ചിയെ മറികടന്നു കൊണ്ട് വരണമാല്യമണിയിക്കുകയായിരുന്നു. അതില്‍ വളരെയേറെ വിഷണ്ണയുമായിരുന്നു അവള്‍. പക്ഷേ, അതോടെ ചേച്ചിയുടെ മനസ്സില്‍ ദേവിക ഒരു ശത്രുവായി മാറുകയായിരുന്നു. അവര്‍ പ്രതികാരദാഹിയായി അവസരം പാര്‍ത്തിരിക്കുന്നത് അറിയാതെ ദേവിക അവളുടെ വിഷമം സ്വന്തം മനസ്സില്‍ ഒരു വിങ്ങലായി കൊണ്ടുനടന്നു.

ഒരു ജീവിതബാദ്ധ്യത തീര്‍ക്കാനെന്നോണം അധികമൊന്നും അന്വേഷിക്കാന്‍ തയ്യാറാവാതെ അച്ഛന്‍ ദേവികയ്ക്കായി കണ്ടെത്തിയ വിവാഹബന്ധം ഒരു പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ദേവികയുടെ സൗന്ദര്യവും അനിതരസാധാരണമായ വൈഭവങ്ങളും വിദ്യാഭ്യാസവും ധാര്‍മ്മികത്വവും  നാത്തൂന്മാരിലും അമ്മായിയമ്മയിലും അസൂയയും വെറുപ്പും ഉണ്ടാക്കി. അവരുടെ താളത്തിനൊത്തു തുള്ളുന്ന അവളേക്കാള്‍ കുറഞ്ഞ വിദ്യാഭ്യാസമുള്ള ഭര്‍ത്താവില്‍ നിന്നും ദേവിക അനുദിനം ഒറ്റപ്പെടുത്തലുകളും പീഡനങ്ങളും പരിഹാസങ്ങളും അവഗണനകളും ഏറ്റുവാങ്ങാന്‍ തുടങ്ങി. പലവട്ടവും ഒരു വിവാഹമോചനത്തിനായി അവളെ മനസ്സ് നിര്‍ബന്ധിപ്പിച്ചു. എങ്കിലും അതുമൂലം ഒരു മാനഹാനി തന്‍റെ കുടുംബത്തിനുണ്ടാവരുത് എന്ന ചിന്തയിലും പറക്കമുറ്റാത്ത തന്‍റെ രണ്ടു കുട്ടികളുടെ ഭാവിയെ ഓര്‍ത്തും പതിനാറു കൊല്ലം വരെ ആ പീഡനം അവള്‍ പുറംലോകം അറിയാതെ സഹിച്ചു. എപ്പോഴും ചുറുചുറുക്കോടെയും പ്രസരിപ്പോടെയും കഴിഞ്ഞു കൊണ്ട് മറ്റുള്ളവരില്‍ സന്തോഷവും സമാധാനവും വാരിവിതറി ഒരു പൂമ്പാറ്റയെ പോലെ പാറിനടക്കാന്‍ ആഗ്രഹിച്ച ദേവികയുടെ മുഖം ആ നീണ്ട കാലയളവില്‍ കാര്‍മേഘം മൂടിയ ആകാശം പോലെയായിരുന്നു. അച്ഛന്‍ ആയിരുന്നു ഏക ആശ്രയം. എല്ലാ കാര്യങ്ങളും നന്നായി അറിയാവുന്ന എകവ്യക്തിയായ അച്ഛന്‍റെ വാക്കുകളില്‍ എന്നും കുറ്റബോധം നിറഞ്ഞു നിന്നിരുന്നു.

സഹോദരിമാരുടെ വിവാഹമെല്ലാം കഴിഞ്ഞു എല്ലാവരും നല്ല നിലയില്‍ എത്തി. ദേവികയുടെ ഏക സമാധാന ദുര്‍ഗ്ഗമായിരുന്ന അച്ഛന്റെ പെട്ടെന്നുള്ള മരണം അവളെ ശരിക്കും നിരാലംബയാക്കി. ഭര്‍തൃഗൃഹത്തിലെ പീഡനങ്ങള്‍ക്കു പുറമേ, അച്ഛന്റെ വിയോഗം ഉണ്ടാക്കിയ ഒറ്റപ്പെടലിനു ആക്കം കൂട്ടിക്കൊണ്ടു മറ്റൊരു അപ്രതീക്ഷിത ആഘാതവും... സ്വജനങ്ങള്‍ ബാല്യകാലം മുതല്‍ക്കേ മനസ്സില്‍ കൊണ്ടുനടന്ന പ്രതികാരവാളുകള്‍ അവള്‍ക്കെതിരെ അവസരത്തിനനുസരിച്ച്‌  അവര്‍ ആഞ്ഞു വീശാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ശരിക്കും തളര്‍ന്നു പോയി.

ഭീകരമായിരുന്ന ഒരു കാളരാത്രിയുടെ അന്ത്യത്തില്‍ അവളൊരു തീരുമാനമെടുത്തു. വിവാഹമോചനം... അതു അവളെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ വീണ്ടും പരിഹാസപാത്രമാക്കി. കൂടെപ്പിറപ്പുകള്‍ക്കും കുടുംബത്തിന്‍റെ അന്തസ്സിനും കോട്ടം വരുത്താതെ അത്രയും യാതനകള്‍ സഹിച്ചു അവരെ സ്നേഹിച്ചിരുന്ന ദേവികയുടെ മനസ്സ് അപ്പോഴും ഒരു ആത്മഹത്യക്ക് അവളെ പ്രേരിപ്പിച്ചില്ല. ജീവിതസാഹചര്യങ്ങളോട് ധീരമായി പടപൊരുതി അവള്‍ തന്‍റെ രണ്ടു മക്കളെ ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി വളര്‍ത്തി സ്വയം പ്രാപ്തരാക്കി. കൂടുതല്‍ ജീവിത സൌകര്യങ്ങളും പദവികളും ആഗ്രഹിച്ച മക്കള്‍ അമ്മയെ ഉപേക്ഷിച്ചു അവരുടെ അച്ഛന്റെ കൂടെ പോയി. ഇന്നു ദേവികയ്ക്ക് സ്വന്തമെന്നു പറയാന്‍ ആരുമില്ല. ജനിച്ചേ മുതലുള്ള ഒറ്റപ്പെടല്‍ ഇന്നും ഈ ജീവിതസായാഹ്നത്തിലും അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ഇത്രയൊക്കെ അനുഭവിക്കാന്‍ എന്തായിരുന്നു ദേവിക ചെയ്ത തെറ്റുകള്‍????... അസൂയകളുടെ ബലിമൃഗം...

ദേവികയുടെ കണ്ണുകളിലൂടെ ധാരധാരയായി ഒഴുകിയിരുന്ന കണ്ണുനീര്‍ ശ്രുതി ആരും കാണാതെ തൂവാലയെടുത്ത് ഒപ്പിക്കൊണ്ടു അവരുടെ ചെവിയില്‍ മന്ത്രിച്ചു.

"മേം.. എന്‍റെ മുഖത്തേക്കു നോക്കി മേമിന് ആരുമില്ല എന്നു പറയാനാവുമോ?.. അമ്മയുടെ സ്നേഹം ഞാന്‍ ആദ്യമായി അറിയുന്നത് എന്‍റെ മേമില്‍ നിന്നാണ്.. ഈ അമ്മയെ എനിക്കുവേണം... ഒരാള്‍ക്കും ഇനി ഞാന്‍ അമ്മയെ വിട്ടുകൊടുക്കില്ലാ.. "

വിതുമ്പിക്കരഞ്ഞു കൊണ്ടിരുന്ന ശ്രുതിയെ ദേവിക മാറോടു ചേര്‍ത്തു പിടിച്ചു.

ദൂരെ മൂന്നാറിന്‍റെ പച്ചപുതച്ച മൊട്ടക്കുന്നുകളില്‍ പ്രഭാപൂരം ചൊരിഞ്ഞുകൊണ്ട്‌ പ്രതീക്ഷയാകുന്ന സൂര്യന്‍ തന്നെ മറച്ചിരുന്ന കാര്‍മേഘ ശകലങ്ങളില്‍ നിന്നും പുഞ്ചിരിക്കുന്ന മുഖം പുറത്തു കാണിച്ചു.

-------- മീനു.

പ്രിയപ്പെട്ട ക്യാന്‍വാസ്



വെളുപ്പായാലും കറുപ്പായാലും തവിട്ടായാലും മഞ്ഞയായാലും എല്ലാ നിറങ്ങളും തനിക്കു പ്രിയപ്പെട്ടവ തന്നേ..
വര്‍ണ്ണ വൈവിധ്യങ്ങളാണല്ലോ ക്യാന്‍വാസിലെ കോറലുകളില്‍ വര്‍ണ്ണ പകിട്ടേകി അതിനെ ജീവസ്സുറ്റതാക്കുന്നത്...
പ്രപഞ്ചം വെള്ളത്തുണിയില്‍ വര്‍ണ്ണങ്ങള്‍ കോരിയൊഴിച്ച് അതിന്റെ ചിത്രലേഖ മനോഹരമാക്കാന്‍ ശ്രമിച്ചു..
നിറങ്ങൾ പലതും സ്വയവും അല്ലാതെയും കെട്ടിമറിഞ്ഞു കൊണ്ട് ഓരോ മൂലയിലും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണദൃശ്യങ്ങള്‍ ഒരുക്കുന്നുണ്ടായിരുന്നു
ഓരോ നിമിഷങ്ങളിലും എത്രയെത്ര നിറക്കൂട്ടുകളുടെ നിനവുകള്‍ മനസ്സിലൂടെ മിന്നി മറയുന്നു...
പലപ്പോഴും നിറങ്ങളാല്‍ നെയ്ത രൂപങ്ങള്‍ അവ്യക്തതയോടെ ദൃഷ്ടിയെ കബളിപ്പിക്കാന്‍ ശ്രമിച്ചു.
ഇഴുകിച്ചേര്‍ന്ന ചില വര്‍ണ്ണക്കൂട്ടുകളില്‍ ഒന്നിച്ചു ചേരലിന്റെ അഹങ്കാരം നിറഞ്ഞിരുന്നത് മൂലം അവയെ വേര്‍ത്തിരിച്ചു മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല.
ചിലവയോ അത്രയേറെ കെട്ടുപിണഞ്ഞു ഒരിക്കലും അഴിക്കാന്‍ സാധ്യമാകാത്ത വിധം കട്ട പിടിച്ചും കിടന്നു.
സുനാമിത്തിരകളാല്‍ ചിന്നിച്ചിതറിപ്പോയ മഹാസമുദ്രത്തിലെ ചെറുദ്വീപുകളെപ്പോലെ ഗദ്ഗദപ്പെടുന്ന ചില ഒറ്റപ്പെട്ട വര്‍ണ്ണബിന്ദുക്കളും..
കടുത്തതുമായി കൂട്ടുകൂടിയ ചില വര്‍ണ്ണങ്ങള്‍ മഞ്ഞുപാളികള്‍ക്കിടയിലൂടെ സ്വയം അവ്യക്തമായി ദൂരെയെവിടെക്കോ അലിഞ്ഞു പോയപോലെ..............
ആഹ്ലാദം കൊണ്ടു തുള്ളിച്ചാടിയ വര്‍ണ്ണത്തുള്ളികളെ കാറ്റു കവര്‍ന്നു കൊണ്ടു പോയി തറയിലിട്ടവ പേടിച്ചു വിറയ്ക്കുന്നു.
ക്യാന്‍വാസില്‍ രൂപം കൊണ്ട തന്‍റെ പ്രതിബിംബം സ്വയം കേഴുന്നുവോ?
പ്രിയ വര്‍ണ്ണങ്ങള്‍ക്ക് തന്നിഷ്ടപ്രകാരം ചേരുംപടി പരസ്പ്പരം പുണരാന്‍ അല്‍പ്പം സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തത് അബദ്ധമായോ?
വികൃതമായ ഈ കാഴ്ച്ച തന്‍റെ മനസ്സിലെ കടല്‍ത്തിരകളുടെ നീലിമയെ വരെ ഇല്ലാതാക്കുമെന്നാണ് തോന്നുന്നത്. നിറങ്ങളില്ലാതെ വെറും ഇരമ്പല്‍ മാത്രമുള്ള തിരകളെ കടല്‍ക്കാക്കകള്‍ പോലും തിരിഞ്ഞു നോക്കിയെന്നു വരില്ലാ..
കടുംനീലയും കറുപ്പും കട്ട കുത്തിയ കടല്‍ഭാഗത്തേക്ക് സൂക്ഷിച്ചു നോക്കി.. അത് നിറങ്ങള്‍ കട്ട കുത്തിയതല്ലാ.. ഭീമാകാരനായ ഒരു കടല്‍ജീവി താനിരിക്കുന്ന ചെറുതോണിയെ വിഴുങ്ങാന്‍ ആഴക്കടലില്‍ നിന്നും വരുന്ന വരവാണ്...
ഓളങ്ങള്‍ക്ക് ശക്തികൂടുംതോറും തോണിയുടെ ഉലച്ചില്‍ കൂടിക്കൊണ്ടിരുന്നു.
വികൃതമെങ്കിലും തന്‍റെ കയ്യിലുള്ള ക്യാന്‍വാസ് നനയാതിരിക്കാന്‍ അവ വായുവില്‍ ഉയര്‍ത്തിപ്പിടിച്ചു.
അപ്പോഴും അതിലെ പൂര്‍ണ്ണമായി ഉണങ്ങാത്ത ചില വര്‍ണ്ണങ്ങള്‍ സര്‍വ്വശക്തിയുമെടുത്തു ഒഴുകിപ്പുണര്‍ന്നു ചിത്രത്തിന്‍റെ വൈരൂപ്യം കുറയ്ക്കാനുള്ള അവസാന ശ്രമം നടത്തുന്നുണ്ടായിരുന്നു.
പിന്നില്‍ നിന്നും ആരൊക്കെയോ വികൃതമായി ചിരിക്കുന്നത്‌ കേള്‍ക്കാം.... ഒരു പരിഹാസം പോലെ..
അരയില്‍ നിന്നും തൂവാല വലിച്ചൂരി ചെവികള്‍ രണ്ടും വരിഞ്ഞുമുറുക്കി..
ഏതു നിമിഷവും തന്നെ കടലെടുത്തേക്കാം.. തന്‍റെ ക്യാന്‍വാസിലെ വര്‍ണ്ണസമ്മേളനങ്ങളില്‍ നിന്നുമുടലെടുത്ത തന്‍റെ പ്രിയപ്പെട്ട കടല്‍....
എങ്കിലും ഈ കാന്‍വാസ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു കളയാന്‍ തോന്നുന്നതേയില്ലാ.. വിരൂപമായെങ്കിലും അതിലെ വര്‍ണ്ണങ്ങളെ തനിക്കു അത്രമേല്‍ ഇഷ്ടമാണല്ലോ... ജീവനേക്കാളും..
-------------------------- മീനു.

അമ്മൂമ്മയെ പേരക്കുട്ടികള്‍ ശുശ്രൂഷിച്ചപ്പോള്‍..



ഒരാഴ്ച കഴിഞ്ഞു വരുമെന്നു പറഞ്ഞിരുന്ന അക്കൌണ്ട് ഓഡിറ്റര്‍മാര്‍ രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ വരുന്നുവെന്ന് ബോസ്സ് അറിയിച്ചതോടെ റെക്കോര്‍ഡ്‌സ് എല്ലാം തകൃതിയില്‍ തയ്യാറാക്കുന്ന ജോലിയിലായിരുന്നു ഞാന്‍
മൊബൈല്‍ റിംഗ് ചെയ്യുന്നത് കേട്ടു ഈര്‍ഷ്യയോടെ എടുത്തു നോക്കിയപ്പോള്‍ ഒരേയൊരു ആങ്ങളയായ കുട്ടന്‍..
"എന്താടാ രാവിലെത്തന്നെ?????!........ "
"അമ്മയെ ഇന്നു രാവിലെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആക്കി ... രണ്ടുദിവസമായുണ്ടായിരുന്ന പനിയും ജലദോഷവും ന്യുമോണിയ ആയി മാറി എന്നാണു ഡോക്റ്റര്‍ പറഞ്ഞേ.."
മഞ്ഞുകാലം എപ്പോഴും അമ്മയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്....
ആ നനുത്ത തണുപ്പില്‍ പുലര്‍ച്ചയ്ക്ക് അന്തരീക്ഷത്തെ ആവരണം ചെയ്ത പുകമഞ്ഞിന്റെ കുളിരേകുന്ന തലോടലില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങാന്‍ എന്തൊരു രസമാണ് .. പുറത്തേക്ക് നോക്കിയാല്‍ മാറാല പിടിച്ചപോലെ മൊത്തം ആവരണം ചെയ്ത മഞ്ഞിന്റെ പുതപ്പും അതിനിടയിലൂടെ കീറി തുളച്ചു വരുന്ന സൂര്യ കിരണങ്ങളും പ്രഭാതത്തിനു ചാരുതയേകുന്നു. നമ്മളിങ്ങനെ ആസ്വദിച്ചു മഞ്ഞുകാലത്തെ വരവേല്‍ക്കുമ്പോഴേക്കും തുടങ്ങും തൊണ്ടവേദനയും ചുമയും ചുണ്ട് വിണ്ടുകീറലും ദേഹം മുഴുവന്‍ മൊളിച്ചിലും...അവയുടെ കൂടെ ചുമയും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നതോടെ സ്വാഭാവികമായും മഞ്ഞുകാലത്തെ പഴിച്ചു തുടങ്ങും..
എനിക്ക് ജോലിയുള്ളതിനാല്‍ തല്ക്കാലം കുട്ടനും ഭാര്യയും അന്നത്തേക്ക്‌ ഹോസ്പ്പിറ്റലില്‍ അമ്മയ്ക്ക് കൂട്ടായി ഉണ്ടാകുമെന്നും പിറ്റേ ദിവസത്തേക്ക് നില്‍ക്കാനായി ചേച്ചി ചെല്ലാമെന്നു പറഞ്ഞിട്ടുണ്ടെന്നും കുട്ടന്‍ പറഞ്ഞു. .
അഞ്ചു മക്കളെ കഷ്ടപ്പെട്ട് പ്രസവിച്ചതിനാല്‍ ഇങ്ങനെയൊരു ഉപകാരമെങ്കിലും അമ്മയ്ക്ക് കിട്ടും.. ഒരാളില്ലെങ്കില്‍ മറ്റൊരാള്‍ ശുശ്രൂഷയ്ക്ക് കാണും..
അസുഖത്തിന്‍റെ അസ്കതയും  നാക്കിലെ രുചിയില്ലായ്മ്മയും ഒക്കെക്കൂടിയായപ്പോള്‍ കണ്ടവരോടൊക്കെ ദേഷ്യഭാവത്തിലായിരുന്നു അമ്മയുടെ സംസാരം. സ്വന്തം മക്കളേ എന്തൊക്കെ വഴക്ക് പറഞ്ഞാലും അതേവരെ ഒരിക്കലും വഴക്കു പറയാത്ത ഒരേയൊരു മരുമകളെ വരെ അമ്മ ഒഴിവാക്കിയില്ല. അവള്‍ കൊണ്ട് വന്ന ബാഗില്‍ മൂന്നു ജോഡി സെറ്റ് മുണ്ട് കണ്ടപ്പോള്‍ അമ്മ ചോദിച്ചു .
"ഇനിയെന്നെ അങ്ങോട്ടു കൊണ്ടു പോകേണ്ടാ എന്ന് കരുതിയാണോ അലമാരയില്‍ ഉള്ളതൊക്കെ ഇങ്ങോട്ട് എടുത്തു കൊണ്ടു വന്നിരിക്കുന്നത്? ...." അപ്രതീക്ഷിതമായി അത് കേട്ട് പാവം അവള്‍ നിന്നിടത്തു നിന്ന് ഉരുകി പോയി ...
ആന്റിബയോട്ടിക്കിന്റെ കടുത്തപ്രയോഗത്തില്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് കുറച്ചു ആശ്വാസമായി ...
ഞായറാഴ്ച ദിവസം മക്കള്‍ എല്ലാവരും ഓരോരോ അത്യാവശ്യകാര്യങ്ങളില്‍ തിരിക്കിലായിരുന്നതിനാല്‍ പേരക്കുട്ടികളായ എന്റെ മോന്‍ വിഷ്ണുവിനെയും ആങ്ങളയുടെ മകന്‍ കാര്‍ത്തിക്കിനേയും ഉച്ച വരെ അമ്മൂമ്മയെ ശുശ്രൂഷിക്കാന്‍ ആശുപത്രിയില്‍ നിര്‍ത്താന്‍ തീരുമാനിച്ചു..
അവധി ദിവസം ടീവിയുടെയും വീഡിയോ ഗെയിമുകളുടെയും ലോകത്തുനിന്ന് പോകാന്‍ മടിച്ചെങ്കിലും കുട്ടന്റെ വാക്കുകളെ എതിര്‍ക്കാന്‍ ശക്തിയില്ലാത്ത കാരണം മനസ്സില്ലാമനസ്സോടെ അവര്‍ പോയി .
ഉച്ചക്ക് ഭക്ഷണം കൊണ്ട് ഞാന്‍ പോകുന്നതുവരെ ഇടയ്ക്കിടെ ഞങ്ങള്‍ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു ... ഞാന്‍ ചെന്നപ്പോള്‍ അമ്മ സന്തോഷത്തില്‍ കൊച്ചുമക്കളോട് നേരമ്പോക്കും പറഞ്ഞുക്കൊണ്ടിരിക്കുന്നു.. അസുഖത്തിനു കുറച്ചു ശമനമുള്ളതിനാലും കുറച്ചു ദിവസമായി ഭക്ഷണം കഴിക്കാത്തതിനാലുമായിരിക്കാം കൊണ്ട് പോയ പൊടിയരിക്കഞ്ഞിയും മാങ്ങാച്ചമ്മന്തിയും കൂടാതെ രുചിക്കു വേണ്ടി ഉണ്ടാക്കിയ ഉപ്പും മുളകും പുളിയും കൂട്ടി ചാലിച്ചതും കൂട്ടി എത്രയോ ദിവസത്തിനു ശേഷം അമ്മ നന്നായി കഴിച്ചു ..
"അമ്മേ ഇവരിവിടെ പ്രശ്നങ്ങള്‍ എന്തേലും ഉണ്ടാക്കിയോ ????" ഞാന്‍ ചോദിച്ചു.
"ഇവരെന്റെയടുത്തു വന്നതോടെ എന്റെ അസുഖം പകുതി മാറിയപോലെ! .. ചുമക്കുമ്പോഴേക്കും തുപ്പല്‍ കോളാമ്പി കാണിച്ചു തന്നും ടോയ്ലെറ്റില്‍ പോകാന്‍ കയ്യ്
പിടിച്ചും സമയത്തിനു മരുന്നുകള്‍ തന്നും തമാശകള്‍ പറഞ്ഞു ചിരിപ്പിച്ചും അവരെന്നെ നന്നായി നോക്കി..." സന്തോഷഭാവത്തോടെ അമ്മയത് പറഞ്ഞപ്പോള്‍ വളരെ സമാധാനമായി..
"നിങ്ങള്‍ എന്തെങ്കിലും കഴിച്ചോ?... " ഞാന്‍ കുട്ടികളോട് ചോദിച്ചു. അവരുടെ ഭാഗം കൂടി കേള്‍ക്കണമല്ലോ
"ഞങ്ങള്‍ രാവിലെ വന്നവഴി ആദ്യം കാന്റീനില്‍ പോയി മസാലദോശ കഴിച്ചു... പക്ഷെ അതിനു തീരെ രുചി തോന്നിയില്ല ...അതോണ്ട് ഒരു പത്തു മണിയായപ്പോള്‍ റോഡിനു അപ്പുറത്തെ ഹോട്ടലില്‍ നിന്നും ചപ്പാത്തിയും കുറുമയും കഴിച്ചു... പിന്നെ,, പതിനൊന്ന് മണിക്ക് കോളയും സാന്റ് വിച്ചും കഴിച്ചു.. കൂടെ മൂന്നുനാലു മാഗസിന്‍സും വാങ്ങി"
ഉച്ചയ്ക്ക് എന്നോട് അവര്‍ക്ക് ഭക്ഷണം കൊണ്ടുവരേണ്ട എന്നു മുന്നേ തന്നെ പറഞ്ഞിരുന്നു .എന്നെ അവിടെയിരുത്തി അവര്‍ പോയി ചിക്കന്‍ ബിരിയാണിയും കഴിച്ചു. കുറച്ചു നേരത്തിനു ശേഷം ഞാന്‍ വീട്ടിലേക്കു മടങ്ങി.
അല്‍പ്പം സമയം കഴിഞ്ഞു കുട്ടന്‍ ഹോസ്പ്പിറ്റലില്‍ എത്തി. കുട്ടന്‍ രാവിലെ അവരുടെ കയ്യില്‍ ആയിരം രൂപ കൊടുത്തിരുന്നു ... അവരെക്കൊണ്ടു പറ്റാവുന്നത്ര ചെലവാക്കി ബാക്കി ഏല്‍പ്പിച്ച തുക കണ്ടപ്പോള്‍ കുട്ടന്‍റെ കണ്ണു തള്ളി.. ഉടനെത്തന്നെ അവരുടെ സ്തുത്യര്‍ഹ സേവനം മതിയാക്കി വേഗം ബസ്‌ കയറ്റി വീട്ടിലേക്കുവിട്ടു.
"ഇതിലും ഭേദം ഒരാളെ കൂലിക്ക് നിര്‍ത്തുകയായിരുന്നു.........." പിറ്റേ ദിവസം രാവിലെ കുട്ടന്‍റെ വായില്‍ നിന്നും വീണ ആത്മഗതം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

കാലചക്രം തിരിയുമ്പോള്‍



ദൂരെ.. അങ്ങാകാശത്ത് നിലാവു നിറച്ച വെള്ളിത്തളികയില്‍ നിന്നും തുളുമ്പിയെന്നോണം, ഒരു നിലാവിന്‍ ശകലം ധൂളി പോലെ താഴേക്കു പതിക്കുമ്പോള്‍ തങ്കം ഉറക്കം പിടിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ...വര്‍ഷങ്ങളായി വെള്ളയടിക്കാത്ത നാലുകെട്ടിന്‍റെ ചുമരുകള്‍ ഒരു നിമിഷം ആ നിലാസ്പര്‍ശത്തില്‍ വെണ്മയേറി തിളങ്ങി...രാവേറിയിട്ടും മൂവാണ്ടന്‍ മാവിലെ ശിഖരങ്ങളെ ഉറങ്ങാന്‍ അനുവദിക്കില്ല എന്ന വാശിയിലെന്ന പോലെ കാറ്റ് അവയെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. വേപഥു പൂണ്ട ശിഖരങ്ങളിലെ കണ്ണിമാങ്ങകള്‍ ആലിപ്പഴം പോലെ താഴേക്കു ഉതിര്‍ന്നു വീണു.പണ്ടാണെങ്കില്‍ മീനുവും ഗീതയും കുട്ടനും അവയെല്ലാം  പെറുക്കി മുറിച്ചു ഉപ്പും പച്ച മുളകും ചേര്‍ത്തു ചില്ലു ഭരണികളില്‍ ആക്കി വയ്ക്കുമായിരുന്നു..
ആകാശത്തു നിന്നും ഇറങ്ങിവന്ന വെണ്ണിലാവ് ഒരല്പ്പനേരം ആ മാഞ്ചുവട്ടില്‍ വിശ്രമിച്ചു.തെക്കിനിയുടെ ദ്രവിച്ചു തുടങ്ങിയ ജനവാതിലുകള്‍ കുറ്റിയും കൊളുത്തുമെല്ലാം പോയി കാറ്റില്‍ തുറക്കുകയും അടയുകയും ചെയ്തു കൊണ്ടിരുന്നു.. പ്രകൃതിയുടെ വികൃതികളൊന്നും തങ്കത്തിന് പുത്തന്‍ അനുഭവങ്ങള്‍ അല്ലായിരുന്നതിനാല്‍ അവയ്ക്ക് അവരുടെ ഉറക്കത്തിനു ഭംഗം വരുത്താന്‍ സാധിക്കുമെന്ന് കരുതാന്‍ വയ്യാ.. ശാന്തമായി നിദ്രാദേവിയുടെ മാറിടത്തില്‍ തല വച്ചു തങ്കം കിടക്കുന്നത് നിലാവ് നിര്‍ന്നിമേഷനായി നോക്കി നിന്നു.
"തങ്കോ....... എന്തൊരുറക്കമാടോ ഇത്.... ഇവിടെ നടക്കുന്നതൊന്നും താനറിഞ്ഞില്ല്യാ..ന്നുണ്ടോ?!...." ചിരപരിചിതമായ ആ സ്വരം കേട്ട് തങ്കം ഒരു സ്വപ്നാടനത്തിലെന്നോണം ഞെട്ടിയുണര്‍ന്നു പഴകിയ ജനലഴികളില്‍ പിടിച്ചു കൊണ്ട് പുറത്തേക്കു നോക്കി.
"ങേ.. ബാലേട്ടനോ?!.. എന്താപ്പോ കാണാറില്ലല്ലോ കുറെ നാളായിട്ട്.. ഞാനുമങ്ങെത്താത്തതിന്റെ പരിഭവത്തിലാവും ല്ലേ?.. ആഗ്രഹമില്ലാഞ്ഞിട്ടാണോ ബാലേട്ടാ.. അന്നാ മഞ്ഞപ്പിത്തം വന്നു കിടന്നപ്പോള്‍ ബാലേട്ടനെ ഉടനെത്തന്നെ കാണാല്ലോന്നോര്‍ത്തു വല്ലാതെ മോഹിച്ചിരുന്നു.. എന്താ ചെയ്യാ.. പണ്ടത്തെപ്പോലെ എളുപ്പം മരിക്കാന്‍ ആളുകളെ ഇന്നത്തെ ഈ വൈദ്യശാസ്ത്രലോകം സമ്മതിക്കുന്നില്ലല്ലോ.. കയ്യിനും കാലിനും ഒക്കെ വേദനയുമായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പോലെ കഴിയാനാണ് വിധി."
"തങ്കം.. തന്‍റെ ദീര്‍ഘായുസ്സിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നതൊന്നും വേറുതെയാവില്ല്യടോ... "
"അല്ലാ.. ഇന്നെ ഒരു നിമിഷം കണ്ടില്ലെങ്കില്‍ പരിഭവിക്കുന്ന ആളല്ലേ.. എങ്ങന്യാ ബാലേട്ടാ ഒറ്റയ്ക്ക് അവിടെ കഴിയണേ?.. ആ യമരാജനോട് ഒന്നു പറഞ്ഞൂടെ എന്നെയുമങ്ങട് ഒന്നു കെട്ടിയെടുക്കാന്‍?.. ഇനിക്കു വയ്യാ ബാലേട്ടാ.. ഇങ്ങനെയിവിടെ ആരോരുമില്ലാതെ കഴിയാന്‍.."
കാറ്റ് നിലച്ചു.. മൂവാണ്ടന്‍ മാവിന്‍റെ ശിഖരങ്ങളില്‍ നിദ്ര ചേക്കേറിയെന്നു തോന്നുന്നു. നിലാവു തൂകിക്കൊണ്ടിരുന്ന വെള്ളിക്കിണ്ണത്തെ വലിയൊരു കാര്‍മേഘം വന്നു മറച്ചു. എവിടെയോ മഴ പെയ്യുന്നുണ്ട് എന്നു തോന്നുന്നു. ജനലഴികളിലൂടെ ഒഴുകിവന്ന പുതുമണ്ണിന്റെ സുഗന്ധം ശ്വസിച്ചു എന്നോണം തങ്കം സ്ഥലകാലബോധം വീണ്ടെടുത്തു.
"ങേ.. ബാലേട്ടന്‍ പോയോ? അല്ലെങ്കിലും അങ്ങനെത്തന്ന്യാ.. ഒന്നു നോക്കിച്ചിരിച്ചു അപ്പോഴേ പോകും.. പാവം ഇല്ല്യാത്ത നേരോണ്ടാക്കീട്ടു ന്നെ ക്കാണാന്‍ വരണതാവും.." തങ്കം വീണ്ടും കിടയ്ക്കയിലേക്കമര്‍ന്നു. കണ്‍പോളകളില്‍ നിദ്രാദേവി തഴുകുന്നത് അവര്‍ അറിഞ്ഞു.
**************************************************************************
രാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞു നാമം ജപിച്ച് ഇരിക്കുമ്പോഴാണ് ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന മനോരമ കലണ്ടറില്‍ തങ്കത്തിന്റെ ദൃഷ്ടി പതിച്ചത്.
ഇടവം 16..
'ഹോ.. ഞാനൊക്കെ മറന്നു പോയല്ലോ ... ഇന്നല്ലേ ന്‍റെ പേരക്കുട്ടി മാളൂട്ടിയുടെ കല്യാണ നിശ്ച്യം.. ചെറുക്കന്‍ അമേരിക്ക്യെന്നു വന്നൂന്നൊക്കെ മിനിയാന്ന് കൌസല്ല്യ പറേണതു കേട്ടതാ.. എന്താ പുത്തന്‍പെരേന്നു ഒച്ചേം ബഹളോം ഒന്നും കേള്‍ക്കാത്തെ ആവോ? ദേഹണ്ണക്കാരോന്നും വന്നില്ല്യേ ഇത് വരെ.." മകന്‍ പുതിയതായി പണിതീര്‍ത്ത തൊട്ടടുത്തുള്ള മണിമാളികയിലേക്ക് തങ്കം ജനലഴികളിലൂടെ നോക്കി. ആ പരിസരം ശാന്തമായി കിടക്കുന്നത് കണ്ട് അവരില്‍ വേവലാതിയുണ്ടായി.
"രാധേ .....രാധേ ..ഇതെവിടെ പോയി കിടക്കുന്നു ഈ പെണ്ണ്... കണ്ണ് തെറ്റിയാല്‍ അവിടേം ഇവിടേം നാടാന്‍ പോകും .. അല്ലെങ്കില്‍ ടീവി കാണല്‍... വല്ലാത്തൊരു ജന്മം... " തന്നെ നോക്കാന്‍ വേണ്ടി നിര്‍ത്തിയിരിക്കുന്ന ഹോംനേഴ്സിനെ അവര്‍ നീട്ടി വിളിച്ചു.
വിളികേട്ട് രാധ ഓടിവന്നു..
"എന്താടീ പുത്തന്‍പെരേന്നു നിശ്ച്യത്തിന്‍റെ ആലവാരങ്ങളൊന്നും കേക്കാത്തെ?.. ദേഹണ്ണക്കാരോന്നും വന്നില്ല്യാന്നുണ്ടോ?.."
"വല്യമ്മേ.. വല്യമ്മ ഇന്നലെ സന്ധ്യക്കേ കെടന്നല്ലോ.. അതാ ഒന്നും അറിയാഞ്ഞേ..വല്യമ്മേടെ പേരക്കുട്ടി ശിഖമോള്‍ ഇന്നലെ വൈകീട്ട് ഏതോ ചെക്കന്‍റെ കൂടെ ഓടിപ്പോയീത്രേ.. സുരേട്ടന്‍ ഒന്നാകെ കലിതുള്ളി നില്‍ക്കാണ് ലതികേച്ചി വിവരം അറിഞ്ഞ വഴിയേ ബോധം കെട്ടു കിടക്കുന്നതാ.. ഞാന്‍ ഒരു ഇന്‍ജക്ഷന്‍ കൊടുത്തപ്പോള്‍  എണീറ്റ്‌ ഇരുന്നു കരയുന്നുണ്ട്.. "
"ശിവശിവാ എന്തായീ കേള്‍ക്കണേ ...ഇന്നത്തെ കുട്ട്യോള്‍ടെ ഓരോ കാര്യങ്ങള്‍... ഇനിയെങ്ങനെ ക്ഷണിച്ചിട്ട് വീട്ടിലേക്ക്യു വരണ ആളുകളുടെ മൊഖത്ത്‌ നോക്കും.. എന്തൊരു വേണ്ടാതീനമാ മാളൂട്ടി കാണിച്ചേ.. ഇതിനൊക്കെ ഇപ്പളത്തെ കുട്ട്യോള്‍ക്ക് എവിടുന്നാണാവോ ധൈര്യം?..ധൈരാണിന്നത്തെ കുട്ടികള്‍ക്കുള്ളത്...
ലതികേച്ചി പച്ചവെള്ളം കഴിക്കാന്‍ കൂട്ടാക്ക്ണില്ല്യാ.. കരച്ചിലന്നെ കരച്ചില്‍.."
"അവള്‍ കരയട്ടെടീ .. ഒന്നോണം പോന്ന പെണ്ണിനെ ഇത്രേം ദൂരേയ്ക്ക് നമ്മടെ കണ്‍വെട്ടത്തിനപ്പറത്തേക്ക് പഠിക്കാന്‍ പറഞ്ഞു വിടേണ്ട വല്ല കാര്യോണ്ടായിരുന്നോ?.. എന്തൊക്ക്യോ വരാന്‍ പോണൂ എന്നു അന്നേ ഞാന്‍ സന്ദേഹപ്പെട്ടതാ.."
"കൂടെ പഠിച്ചിരുന്ന ചെക്കനാണത്രേ..... ജോലിയൊന്നുമായില്ല... വീട്ടിലാണെങ്കില്‍ കഴിയാനുള്ള വകയും ഇല്ല്യാ.. പോരാത്തതിന് ജാതിയും..."
"മതി നിര്‍ത്താ.. ഇക്ക്യൊന്നും ഇനി കേക്കണ്ടാ.. ന്‍റെ തല മന്ദിച്ചിരിക്ക്ണൂ.. കൊറച്ച് വെള്ളം തരാ കുട്ട്യേ... ഞാനൊന്നു കെടക്കട്ടേ.." വെള്ളിക്കിണ്ടിയില്‍ നിന്നും രണ്ടു കവിള്‍ വെള്ളം കുടിച്ചു തങ്കംകിടക്കയിലേക്ക് ചാഞ്ഞ് കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു.
****************************************************************************************************************
"ദേവക്യേ.. ഒന്നിങ്ങട്‌ വര്യാ... "
പടി കടന്നു വരുന്ന ഗോപ്യേട്ടന്റെ വിളി കേട്ട് അടുക്കളമുറ്റം തൂത്തുവാരിക്കൊണ്ടിരുന്ന നാത്തൂന്‍ പൂമുഖത്തേക്ക്‌ ചെല്ലുമ്പോള്‍ താന്‍ അമ്മിക്കല്ലില്‍ ദോശയ്ക്കു ചമ്മന്തിയരയ്ക്കുകയായിരുന്നു. എന്താണ് ചേട്ടന്‍ പറയുന്നത് എന്ന ആകാംഷയോടെ അരപ്പു നിര്‍ത്തി താന്‍ കാതോര്‍ത്തു.
"എന്താ ഏട്ടാ.. മുഖത്ത് എന്താത്ര സന്തോഷം... മനയ്ക്കലെ പറമ്പിന്റെ കച്ചോടം നടന്നോ? .." ദേവക്യേച്ചി ചോദിച്ചു.
"അല്ലെടോ... പെങ്ങളൂട്ടീടെ പുടമുറി നിശ്ചയിച്ചു......"
"ങേ.. ആരുടേ.. നമ്മുടെ തങ്കത്തിന്റെയോ?! കൊള്ളാലോ..ആരാണ് ഏട്ടാ ചെക്കന്‍?? നാത്തൂന്‍ ഉദ്വേഗത്തോടെ തിരക്കുന്നു..
"നമ്മുടെ രാവുണ്ണിമാമന്റെ മോനാണ് ... മനയ്ക്കലെ പറമ്പിന്‍റെ കച്ചോടം ഒറപ്പിക്കാന്‍ പോണവഴി ഞാനൊന്നവിടെ കേറീതാ.. ദേ അവടെ നിക്കണൂ പോര നെറഞ്ഞൊരു ചെറുക്കന്‍.. പത്താം ക്ലാസ്സൊക്കെ പാസ്സായതാത്രേ.. നല്ല ആരോഗ്യോണ്ട്.. ജോലിയോന്നൂല്ല്യെങ്കിലും തായ് വഴി കിട്ട്യ കൊറേ സ്വത്തൊക്കെ രാവുണ്ണിയേട്ടനുണ്ട്.. അതിവനും കിട്ടാണ്ടിരിക്ക്യില്ല്യല്ലോ.. "
"ആണോ.. ചെക്കന്‍റെ സ്വഭാവം ഒക്കെ നോക്കേണ്ടേ?.. തങ്കത്തോട് ഒരു വാക്കെങ്കിലും ചോദിക്കേണ്ടേ? ഇത്രേം പെട്ടെന്ന് ഇതൊക്കെ വേണ്വായിരുന്നോ?.."
" ഓ പിന്നേ.. അവളോടെന്തു ചോദിക്കാനാ?.. നിന്നെ കെട്ടണ നേരത്ത് നിന്‍റെ അഭിപ്രായം നിന്‍റെ അച്ഛന്‍ ചോദിച്ചിരുന്നോ?.. ന്നട്ട് നെനക്കെന്തിന്റെ കൊറവാ ഞാന്‍ വരുത്ത്യേക്കണേ.. ജാതകം നോക്കിച്ചൂ പത്തില്‍ എട്ടു പോരുത്തോം ഉണ്ട്.. ഞാന്‍ പിന്നെ വേറൊന്നും നോക്കീല്ലാ.. രാവുണ്ണിയേട്ടന് വാക്കു കൊടുത്തു. മുഹൂര്‍ത്തോം നിശ്ചയിച്ചു......."
ഗോപിനാഥമേനോന്‍ പറയുന്നത് കേട്ട് നാത്തൂന്‍ വാ പൊളിച്ചു നിന്നു.. പെട്ടെന്നുണ്ടായ പരിഭ്രമത്തില്‍ കണ്ണ് പൊത്തിയപ്പോള്‍ പച്ചമുളകിന്റെ എരിവു കണ്ണിലേക്ക് പടര്‍ന്നത് തങ്കം ഓര്‍ത്തു.
"ചിങ്ങം പത്തിന് നിശ്ചയം ..പതിനേഴാം തീയതി കുടുംബക്ഷേത്രത്തില്‍ വച്ചിട്ട് പുടവ കൊടുക്കല്‍ ..വേഗം ഒരുക്കങ്ങള്‍ ഒക്കെ തുടങ്ങണം...."
ആരും തന്നോട് ബാലേട്ടനുമായുള്ള തന്റെ പുടമുറിയെ കുറിച്ച്  ഒരു അഭിപ്രായവും ചോദിച്ചില്ല. എന്തിന്.. കെട്ടാന്‍ പോകുന്ന ആളെ താന്‍ കണ്ടതു കൂടിയില്ല...കൂടപ്പിറപ്പ് ചൂണ്ടിക്കാണിച്ചു തന്ന ചെറുക്കന്റെ മുന്നില്‍ എതിര്‍പ്പുകള്‍ ഏതുമില്ലാതെ ശിരസ്സു കുനിച്ചു കൊടുത്തു.
എന്നിട്ടും.. തന്‍റെ ഭാഗ്യം കൊണ്ടാവാം.. അദ്ദേഹത്തിന്‍റെ സ്നേഹത്തിനൊരു കുറവുമുണ്ടായില്ല..... ഒരുകണക്കിന് അന്നു ചേട്ടന്‍ തനിക്കായി കൊണ്ടുവന്നത് ഒരു സൌഭാഗ്യം തന്നെയായിരുന്നല്ലോ.. കുറെ പണം ഒക്കെ ഉണ്ടായിട്ട് എന്തു കാര്യം?.. ഭാര്യയെ സ്നേഹിക്കാത്ത ഭര്‍ത്താവാണെങ്കില്‍ എല്ലാം നശിക്കില്ലേ.. താന്‍ എത്രയോ പുണ്യം ചെയ്തവള്‍!..
ആ സ്നേഹത്തിന്റെ ആര്‍ദ്രതയില്‍ മുഴുകി അരികില്‍ ശയിച്ചിരുന്ന ബാലേട്ടന്റെ മാറിലേക്ക്‌ ചാഞ്ഞു തങ്കം നിത്യനിദ്രയിലേക്ക് വഴുതി വീണു...

മാതാപിതാഗുരുദൈവം??!!!



"മാതാപിതാഗുരുദൈവം"
ചെറുപ്പം മുതലേ നമ്മള്‍ കേട്ടുവളര്‍ന്ന ഈ ആപ്തവാക്യത്തിന്‍റെ പ്രസക്തി അനുദിനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പഴയകാലത്തെ വിദ്യാഭ്യാസ സംസ്ക്കാരത്തെയും നിലവിലുള്ളതിനെയും കുറിച്ച് ഒരു അവലോകനം നടത്തുന്നത് ഉചിതമാണെന്നു തോന്നുന്നു.
പണ്ടുകാലത്ത് വിദ്യ അഭ്യസിക്കാന്‍ കുട്ടികള്‍ വീട് വിട്ടു പുറത്തിറങ്ങിയാല്‍പ്പിന്നെ തിരിച്ചെത്തുന്നതു വരെ അദ്ധ്യാപകരുടെ നിയന്ത്രണത്തിലായിരിക്കും. മാതാപിതാക്കളേക്കാള്‍ കുറച്ചു കൂടി ഭയഭക്തി ബഹുമാനങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകരോട് കാണിച്ചിരുന്നു. കാരണം, ഗുരുക്കള്‍ അവര്‍ക്കു അനുദിനം പകര്‍ന്നു കൊടുക്കുന്ന പുത്തന്‍ അറിവുകള്‍ അവരില്‍ വിസ്മയവും ബഹുമാനവും ജനിപ്പിച്ചിരുന്നു. മാത്രമല്ലാ, തെറ്റുകള്‍ ചെയ്യുമ്പോള്‍ അവരില്‍ നിന്നും ലഭിക്കുന്ന ചെറു ശിക്ഷകളും ഉപദേശങ്ങളും, ഒരു സാമൂഹ്യജീവിയായി എങ്ങനെ കഴിയാം എന്നൊക്കെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രബോധനങ്ങളും ഒക്കെ അദ്ധ്യാപകരെ ദൈവതുല്യരായി കാണാന്‍ വിജ്ഞാനകുതുകികളായ വിദ്യാര്‍ത്ഥികള്‍ക്കു പ്രചോദനങ്ങള്‍ നല്‍കിയിരുന്നു.
പൌരാണിക കാലത്തില്‍ എന്ന പോലെ അരയാല്‍ത്തറയിലും ആശ്രമത്തിലും ഒന്നുമായിരുന്നില്ലാ വിദ്യാലയങ്ങള്‍ എങ്കിലും പുരാതനകാലത്തെ ഗുരുകുല വിദ്യാഭ്യാസത്തിനോട് സാമ്യത പുലര്‍ത്തുന്ന ഒരു വിദ്യാഭ്യാസരീതി തന്നെയായിരുന്നു സമീപകാലത്തിനു മുമ്പ് വരെ നമ്മള്‍ പിന്തുടര്‍ന്നു വന്നിരുന്നത്. ഗുരു എന്നു കേട്ടാല്‍ത്തന്നെ കുട്ടികളില്‍ ഒരു ബഹുമാനബോധം ഉടലെടുക്കും. അവര്‍ പറയുന്നതെന്തും മറുചിന്തകള്‍ കൂടാതെ ഹൃദയത്തിലേക്കാവാഹിക്കും. മാതാപിതാക്കള്‍ വരെ ഗുരുക്കള്‍ പറയുന്ന കാര്യങ്ങള്‍ അതേപടി അനുസരിച്ചിരുന്ന ആ കാലം ഒരു ചരിത്രമായത് വളരെ വേഗത്തിലായിരുന്നു. മാഷ്‌, ടീച്ചര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുമ്പോള്‍ മനസ്സ് നാമറിയാതെത്തന്നെ ബഹുമാനപൂരിതമാകും.
കാലം പുരോഗമിക്കുംതോറും വിദ്യാഭ്യാസ സംസ്ക്കാരത്തിന്‍റെ കെട്ടിലും മട്ടിലും വന്ന സ്ഫോടനാത്മകമായ മാറ്റങ്ങള്‍ 'മാതാപിതാഗുരുദൈവം' എന്നതിനെ പഴംകഥയാക്കി. പാശ്ചാത്യശക്തികളുടെ സ്വാധീനം ഭാരതീയ വിദ്യാഭ്യാസ സംസ്ക്കാരത്തെ മൊത്തത്തില്‍ വിഴുങ്ങുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം.
പണ്ടുകാലത്ത് വിദ്യ അഭ്യസിക്കുന്നതിനോടൊപ്പം തന്നെ കുടുംബത്തിന്‍റെയും സമൂഹത്തിന്റെയും ചട്ടകൂടുകളില്‍ നിന്നു കൊണ്ടു മുതിര്‍ന്നവരെ ബഹുമാനിക്കാനും കുലീനമായി പെരുമാറാനും ഉള്ള പരിശീലനവും അവരറിയാതെത്തന്നെ കുട്ടികള്‍ക്ക് സിദ്ധിച്ചിരുന്നു. ദൌര്‍ഭാഗ്യവശാല്‍, ഇന്നത്തെ വിദ്യാഭ്യാസ സംസ്ക്കാരം അവരെ അതിനനുവദിക്കുന്നില്ല. പണ്ടൊക്കെ മുതിര്‍ന്നവര്‍ പറയുന്നത് കുട്ടികള്‍ക്ക് വേദവാക്യം ആയിരുന്നെങ്കില്‍ ഇന്നത്തെ കുട്ടികളുടെ വാശികള്‍ക്ക് മുതിര്‍ന്നവര്‍ വശംവദരാവുന്ന സാഹചര്യമാണ്. കുട്ടികള്‍ ആവശ്യപ്പെടുന്നതൊക്കെ, അതു ആവശ്യമാണോ അനാവശ്യമാണോ എന്നു നോക്കാന്‍ മെനക്കെടാതെ അതേപടി സാധിച്ചു കൊടുക്കുക എന്നതാണ് തങ്ങളുടെ കര്‍ത്തവ്യം എന്നു കരുതുന്ന മാതാപിതാക്കളാണ് ഇന്നുള്ളത്.
വലിയ ഫീസ്‌ കൊടുത്ത് ആംഗലേയ ഭാഷയില്‍ വിദ്യ അഭ്യസിക്കുന്നവരാണ് ഇന്നത്തെ കുട്ടികളില്‍ ഏറിയ പങ്കും. അവര്‍ കൊടുക്കുന്ന പണത്തില്‍ നിന്നും പ്രതിഫലം പറ്റുന്ന അദ്ധ്യാപക വേലക്കാരെ അവര്‍ക്കു പുച്ഛമാണ്. ഒരു കുട്ടി തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കാനുള്ള അധികാരം ഇന്നു അദ്ധ്യാപകര്‍ക്കില്ല. അഥവാ അങ്ങനെയെന്തെങ്കിലും ചെയ്‌താല്‍ ക്രിമിനല്‍ കുറ്റത്തിന് അദ്ധ്യാപകര്‍ക്കെതിരെ കേസു കൊടുക്കുന്നത് അവരുടെ മാതാപിതാക്കളായിരിക്കും. എന്തിനാ ഇത്തരം പൊല്ലാപ്പുകള്‍ എടുത്തു തലയില്‍ വയ്ക്കുന്നെ എന്ന ചിന്തയില്‍ അദ്ധ്യാപകരും പണ്ടത്തെപ്പോലെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നത് നിര്‍ത്തി അല്ലെങ്കില്‍ നിര്‍ത്തേണ്ടി വന്നു എന്നു അനുമാനിക്കാം.
ഒട്ടുമിക്ക സ്കൂളുകളിലും മലയാളത്തില്‍ സംസാരിക്കുക എന്നു പറയുന്നത് കൊലപാതകക്കുറ്റത്തിനെക്കാള്‍ വലിയ പാതകമാണ്. കുട്ടികള്‍ മലയാളം പറഞ്ഞതിന്‍റെ പേരില്‍ എന്തൊക്കെ പഴികളാണ് ഇന്നു സ്കൂള്‍ മാനേജ്മെന്റുകളില്‍ നിന്നും കുട്ടികളും മാതാപിതാക്കളും ഏറ്റുവാങ്ങേണ്ടി വരുന്നത്. കുട്ടികള്‍ വരുന്ന സ്കൂള്‍ ബസ്സില്‍ ജോലിക്കു വരുന്ന അദ്ധ്യാപകര്‍ക്ക് കുട്ടികള്‍ ഇരുന്നു കഴിഞ്ഞു ബാക്കി സീറ്റ് ഉണ്ടെങ്കില്‍ മാത്രം അതില്‍ ഇരിക്കാന്‍ അനുവാദം കൊടുക്കുന്ന മാനേജ്മെന്റുകള്‍. പണ്ടുകാലത്തിനു വിപരീതമായി, വെഹിക്കിള്‍ ഫീസ്‌ അടക്കുന്നത് കുട്ടികളാണ് എന്ന കാരണത്താല്‍, കുട്ടികള്‍ ഇരുന്നും അദ്ധ്യാപകര്‍ പരിചാരകരെപ്പോലെ നിന്നും യാത്ര ചെയ്യുമ്പോള്‍, കുട്ടികളുടെ മനസ്സില്‍ അദ്ധ്യാപകരെക്കുറിച്ചുണ്ടാകുന്ന ചിത്രം എന്തായിരിക്കും എന്നു ഊഹിക്കാവുന്നതല്ലേ ഉള്ളൂ. പഴയ തലമുറയിലെ ആര്‍ക്കെങ്കിലും അവരെ പഠിപ്പിച്ച അധ്യാപകര്‍ നില്‍ക്കുന്നത്രെ കണ്ടാല്‍ ഇരിപ്പുറയ്ക്കുമോ?
ഫീസ്‌ അടയ്ക്കുന്ന കാരണത്താല്‍, മാതാപിതാക്കളും അദ്ധ്യാപകരോട് അദ്ധ്യാപനത്തൊഴിലാളികള്‍ എന്ന വില കുറഞ്ഞ രീതിയിലാണ് പെരുമാറി വരുന്നത്. തങ്ങള്‍ കൃത്യമായി ഫീസ്‌ അടച്ചിട്ടും എന്താണ് കുട്ടികള്‍ക്ക് മാര്‍ക്ക് കുറയുന്നത് എന്നു വളരെ കര്‍ക്കശമായി അവര്‍ തര്‍ക്കിക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നും. മാത്രമല്ല അദ്ധ്യാപകരെക്കുറിച്ച് മാനേജ്മെന്റിനോട് പരാതി പറയുകയും ചെയ്യുന്നു. കുട്ടികള്‍ നേരാംവണ്ണം പഠിക്കാത്തതിന് അദ്ധ്യാപകര്‍ എന്തു പിഴച്ചു?.
കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റം സൃഷ്ടിച്ച പ്രത്യാഘാതങ്ങളില്‍ സുപ്രധാനമായ ഒന്നാണ് ഇതും. മുതിര്‍ന്നവരോടും അദ്ധ്യാപകരോടും എന്തിന് മാതാപിതാക്കളോടു വരേയും പണ്ടത്തേപ്പോലെ കുട്ടികള്‍ക്കിന്നു ബഹുമാനമില്ല. ഇന്നത്തെ കുട്ടികള്‍ക്ക് പണ്ടത്തേപ്പോലെ കളിക്കൂട്ടുകാരില്ല. കമ്പ്യൂട്ടറും ടാബ്ലറ്റും സ്മാര്‍ട്ട്‌ ഫോണുകളുമായി മല്ലടിച്ച് അവര്‍ ഒഴിവുസമയങ്ങള്‍ ചെലവഴിക്കുന്നു. സ്കൂളില്‍ വരുമ്പോള്‍ മാത്രം കണ്ടുമുട്ടുന്ന സഹപാഠികളോട് അവര്‍ക്കുള്ള വികാരം മാല്സര്യബുദ്ധി മാത്രം.
ഇതെല്ലാം കാണുമ്പോളും അനുഭവിക്കുമ്പോളും പള്ളിക്കൂടത്തില്‍ പോയിരുന്ന ആ പഴയകാലത്തേക്കു ഓര്‍മ്മകള്‍ പാഞ്ഞുപോകും. പണ്ടത്തെ കുട്ടികളുടെ പള്ളിക്കൂടം പോക്ക് ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു. മിക്കവാറും നടന്നു പോകാവുന്ന ദൂരത്തിലുള്ള സ്കൂളുകളില്‍ തന്നെയായിരിക്കും വിദ്യാഭ്യാസം. പോകുന്ന വഴിക്കുള്ള വീടുകളിലെ കൂട്ടുകാരെയെല്ലാം കൂട്ടി തോടുകളിലും വെള്ളക്കെട്ടുകളിലും ഒക്കെ ഇറങ്ങിത്തിമിര്‍ത്തും കാണുന്ന മാവിലോക്കെ കല്ലെറിഞ്ഞു മാങ്ങ വീഴ്ത്തിയും, വീട്ടുകാര്‍ കാണാതെ അവരുടെ തൊടികളിലെ പേരക്കയും ഇരിമ്പന്‍ പുളിയും ചാമ്പക്കയുമൊക്കെ പറിച്ചു പങ്കു വച്ചു തിന്നും, പൂന്തോട്ടങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന പുഷ്പങ്ങള്‍ ഇറുത്തും കലപില കൂട്ടി സന്തോഷിച്ചും പരസ്പ്പരം സ്നേഹിച്ചും അരങ്ങുതകര്‍ത്തിരുന്ന ആ സുവര്‍ണ്ണകാലം..
ഇന്നത്തെപ്പോലെ സ്കൂള്‍ ബസ്സൊന്നും അന്നുണ്ടായിരുന്നില്ല എന്നു മാത്രമല്ലാ യൂണിഫോറമോ കോട്ടും സ്യൂട്ടും ടൈയ്യുമോ എന്തിന്, പാന്‍റ്സ് ധരിക്കുന്ന കുട്ടികള്‍ വരെ അന്നുണ്ടായിരുന്നില്ല. പത്തുമണിക്ക് ക്ലാസ് തുടങ്ങാനുള്ള മണിയടിക്കുന്നതിനും മുമ്പ് ക്ലാസ്സില്‍ ഹാജരാവണം. നാലുമണിക്ക് സ്കൂള്‍ വിടാനുള്ള മണിനാദവും പ്രതീക്ഷിച്ചുകൊണ്ട് പുസ്തകസഞ്ചിയും ചോറ്റുപാത്രങ്ങളുമൊക്കെ ഒരുക്കിവച്ച് അക്ഷമരായി ഇരിക്കുന്ന കുട്ടികള്‍. സ്കൂളില്‍പ്പോയി തിരിച്ചെത്തുന്ന കുട്ടികളെ കണ്ടാല്‍ പാടത്തെ ചെളിയില്‍ പണിയെടുക്കാന്‍ പോയവരെപ്പോലെ തോന്നിപ്പിക്കും. വസ്ത്രങ്ങളെല്ലാം അഴുക്കു പുരണ്ടു ഒരുമാതിരിയായിരിക്കും. പണ്ടെല്ലാം വെള്ളിയാഴ്ച്ചകള്‍ വന്നെത്തുമ്പോള്‍ കുട്ടികളില്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷമായിരുന്നു. ശനിയും ഞായറും മുടക്കാണല്ലോ എന്ന സന്തോഷം. ഇന്നത്തെ കുട്ടികള്‍ക്ക് ശനിയാഴ്ച്ചയും പഠനം ഉണ്ട്. അല്ലാത്ത പക്ഷം ട്യൂഷന്‍, സംഗീതം, നൃത്തം, ചിത്രരചന, ആയോധനകലകള്‍ എന്നിവ അഭ്യസിക്കാന്‍ പോകുന്നതുകൊണ്ട്‌ കൂട്ടുകാരുമായുള്ള ഉല്ലാസത്തിനുള്ള അവരുടെ അവസരം നഷ്ടമാകുന്നു. എല്ലാ രംഗത്തും ഒന്നാമതാവണം എന്നുള്ള മല്സര ബുദ്ധിയാണ് ഈ ശോചനീയാവസ്ഥ സൃഷ്ടിക്കുന്നത്.
വീട്ടിലെത്തി കാപ്പികുടി കഴിഞ്ഞവഴി ഒരോട്ടമാണ് പറമ്പിലേക്ക്.. പിന്നെ കൂട്ടുകാരുമൊത്ത് സന്ധ്യവരെ പലതരം കളികള്‍ തന്നെ. ഇരുട്ടു വീഴുന്നതോടെ വീട്ടില്‍ നിന്നും അമ്മ നീട്ടിവിളിക്കും. അപ്പോള്‍ത്തന്നെ കളികള്‍ എല്ലാം നിര്‍ത്തി എല്ലാവരും പിരിഞ്ഞു അവരവരുടെ വീടുകളിലേക്ക് പോകും. പിന്നെ കുളി, നാമം ചൊല്ലല്‍ അത് കഴിഞ്ഞു പഠിപ്പ്. ഏകദേശം രാത്രി എട്ടുമണിയാവുമ്പോഴേക്കും അത്താഴം കാലാക്കി അമ്മ ഉണ്ണാന്‍ വിളിക്കും. വീട്ടിലെ കുട്ടികള്‍ എല്ലാവരും നിരന്നിരുന്നു ആദ്യം കഴിക്കും. പിന്നീട് മുതിര്‍ന്നവര്‍. ഹോം വര്‍ക്കുകള്‍ ചെയ്തു തീരാത്തവര്‍ ഉണ്ടെങ്കില്‍ ഊണിനു ശേഷം ഇരുന്നു ചെയ്യും. എങ്ങനെപ്പോയാലും പരമാവധി ഒമ്പതരയ്ക്കുള്ളില്‍ ഉറങ്ങാന്‍ കിടന്നിരിക്കും. ഇന്നത്തെ കുട്ടികളില്‍ ആര്‍ക്കാണ് രാത്രി പതിനൊന്നുമണിയെങ്കിലുമാവാതെ ഉറങ്ങാന്‍ സാധിക്കുക?അത്രമാത്രം പഠനഭാരം ആണ് ഇന്നു ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ളത്. അഥവാ പഠിക്കാന്‍ ഇല്ലെങ്കിലും അവര്‍ രാത്രി വൈകി വരെ ടിവിയുടെ മുന്നില്‍ ചെലവഴിക്കും.
ഇന്നത്തെ കാലത്ത് മൂന്നര വയസ്സില്‍ കുട്ടികളെ നഴ്സറിയില്‍ ചേര്‍ക്കുന്നതോടെ വലിയൊരു ഉത്തരവാദിത്ത്വം തലയില്‍ കയറ്റി വച്ച് അവരുടെ ചിന്തകളെ വേറൊരു തലത്തിലേക്ക് മേയാന്‍ വിടുകയും ആ പ്രായം മുതല്‍ വീടിനു പുറത്തേക്ക് വിടാതെ അടച്ചു വളര്‍ത്തുകയും ചെയുന്നു... മണ്ണ് വാരി കളിക്കാനോ മറ്റുള്ള കുട്ടികളോട് ചേര്‍ന്ന് ഉല്ലസിക്കാനോ ഇവര്‍ക്ക് അവസരം കിട്ടുന്നില്ല.. ചുമട്ടു തൊഴിലാളികളേക്കാള്‍ കഷ്ടമാണ്.. എടുത്താല്‍ താങ്ങാന്‍ വയ്യാത്ത പുസ്തക സഞ്ചിയും എത്ര ചെയ്താലും തീരാത്ത ഹോം വര്‍ക്കും. കുട്ടികളെക്കൊണ്ട് ഒരു യന്ത്രമനുഷ്യനെ വെല്ലുന്ന രീതിയില്‍ കഠിനാദ്ധ്വാനം ചെയ്യിച്ച് അവരുടെ മാനസിക വളര്‍ച്ചയെ മുരടിപ്പിച്ചുകൊണ്ട്‌ വളര്‍ത്തുന്നത് ബോധപൂര്‍വ്വം നമ്മള്‍ അച്ഛനമ്മമാര്‍ തന്നെയാണ്. ഫാസ്റ്റ് ഫുഡ്‌ സംസ്ക്കാരവും അലോപ്പതി മരുന്നുകളുടെ നിരന്തമായ ഉപയോഗവും കുട്ടികളില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്
നന്നായി പഠിച്ചു പരീക്ഷ എഴുതി, നല്ല മാര്‍ക്ക് വാങ്ങി തരക്കേടില്ലാത്ത ജോലിയില്‍ പ്രവേശിക്കാമെന്നല്ലാതെ പ്രായോഗികമായ അറിവോ ക്രിയാത്മകതയോ സമൂഹത്തോട് സാമാന്യരീതിയില്‍ ഇടപഴകാനുള്ള സംസ്ക്കാരമോ വിദ്യാഭ്യാസം കൊണ്ട് ഇവര്‍ നേടുന്നില്ല.
അനുഭവങ്ങളില്‍ അധിഷ്ടിതമായ ഒരു പഠനമല്ല നടക്കുന്നത്.
ഇന്നത്തെ കുട്ടികള്‍ക്ക് പരാജയങ്ങളെ നേരിടാനും അതില്‍നിന്നു കരകയറി മുന്നോട്ടു പോകാനുമുള്ള ആത്മവിശ്വാസം വളരെ കുറവാണ്. പണ്ടുകാലത്ത് സാധുക്കള്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അത് കുട്ടികളെ കൊണ്ടു ചെയ്യിച്ചു അവരില്‍ സഹായമാനോഭവം വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയ്ക്കു അയല്‍പ്പക്കത്ത് ആരാണ് താമസിക്കുന്നത് എന്ന് പോലും അറിയില്ലാ എന്നത് ഖേദകരം തന്നേ. സമൂഹവുമായി ബന്ധങ്ങള്‍ ഇല്ലാത്തതുകാരണം ആളുകളെ നേരിടാനും ബന്ധപ്പെടാനും ഉളള വിമുഖതയില്‍ സൈബര്‍ ബന്ധങ്ങളിലൂടെ മറഞ്ഞിരുന്നു കൂട്ടുകൂടാനാണ് ഇന്നത്തെ തലമുറയ്ക്ക് താല്പര്യം..
കച്ചവട രീതിയില്‍ ഉളള ഇന്നത്തെ വിദ്യാഭ്യാസനയങ്ങള്‍ ചന്തയില്‍ നിന്ന് സാധങ്ങള്‍ വാങ്ങുന്ന രീതിയിലേക്ക് മാറി കൊണ്ടിരിക്കുന്നു. ഒരേ സ്കൂളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ രണ്ടും മൂന്നും യൂണിഫോമുകളും, സ്കൂളിന്‍റെ പേര് പ്രിന്‍റ് ചെയ്ത ബാഗും പുസ്തകങ്ങളും ഒക്കെ വാങ്ങാന്‍ കുട്ടികളെ മാനേജ്മെന്റ്റ് ബാധ്യസ്ഥരാക്കുന്നു. വന്‍തുകയാണ് ഇന്നു മാതാപിതാക്കള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ ചെലവഴിക്കേണ്ടി വരുന്നത്. അതിനു വേണ്ടി അവര്‍ക്കു ജോലിക്കു പോകേണ്ടി വരുന്നതിനാല്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ വേണ്ടത്ര സമയം കിട്ടുന്നില്ല എന്നതും ഇക്കാലത്ത് കുട്ടികളെ ഒരു ശാപമായി ഗ്രസിച്ചിരിക്കുന്നു. മുത്തശ്ശിക്കഥകളും കേട്ടു മുതിര്‍ന്നവരുടെയും കുടുംബാംഗങ്ങളുടെയും സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ചറിഞ്ഞു വളര്‍ന്നിരുന്ന പണ്ടത്തെ കുട്ടികളുമായി താരതമ്യം ചെയുമ്പോള്‍ ഇന്നത്തെ കുട്ടികളുടെ അവസ്ഥ ശോചനീയമാണ്. വ്യക്തിബന്ധങ്ങളുടെ മൂല്യം ഇവര്‍ക്കറിയില്ല. അതാണ്‌ സ്വന്തം സഹോദരിയെ വരെ ഒരു സ്ത്രീ എന്ന രീതിയില്‍ മാത്രം പരിഗണിക്കുവാനും അവര്‍ക്കെതിരെ പീഡനങ്ങള്‍ അഴിച്ചു വിടാനും വരെ പുത്തന്‍ തലമുറയെ പ്രേരിതമാക്കുന്നത് എന്നാണു എന്‍റെ അഭിപ്രായം.
മേല്‍പ്പറഞ്ഞ മൂല്യച്യുതികള്‍ എല്ലാം ആരും ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്നതാണ് എന്നു ഞാന്‍ പറയുന്നില്ല. മാറുന്ന കാലഘട്ടത്തിനനുസൃതമായി സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതൊക്കെ. പക്ഷെ, ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തൊരു മനസ്സിന്‍റെ വേവലാതികള്‍ മാത്രമായി ഈ കുറിപ്പിനെ കണ്ടാല്‍ മതി.
----------- മീനു