Monday 19 January 2015

സ്വപ്ന സഞ്ചാരി

സ്വപ്ന സഞ്ചാരി


അല്ലാ... ഈ സ്വപ്നം എന്നൊരു പ്രതിഭാസം ഇല്ലായിരുന്നെങ്കില്‍ എന്തായേനെ നമ്മുടെ
ഓരോരുത്തരുടേയും ഇഹലോക ജീവിതം?!...
മനസ്സിന്‍റെ പല തരത്തിലുള്ള അവസ്ഥകളില്‍ നിന്നും ഉടലെടുക്കുന്ന അവര്‍ണ്ണനീയമായ അനുഭൂതികള്‍ അലുക്ക് പിടിപ്പിച്ച മയില്‍പ്പീലികള്‍ പോലെ സ്വപ്‌നങ്ങള്‍......
അതിന്‍റെ തഴുകലില്‍ സ്വയം മറന്ന് എന്നും പീലിച്ചിറകുകളുമായി ഞാന്‍ മറ്റൊരു ലോകത്തിലേക്ക് പറന്നു പോകും.. അല്ലാ.. അതിനായാണല്ലോ ഞാന്‍ കണ്ണുകള്‍ അടച്ചു നിശബ്ദയായി നിശയെ ഉപാസിച്ചു കൊണ്ടിരിക്കുന്നതും.
അപരിചിതങ്ങളായ വഴികളിലൂടെ ഞാന്‍ എന്നും കടന്നു ചെല്ലാറുള്ള ആ ലോകം വിസ്മയകരം തന്നെ!... അതിലെ ജീവജാലങ്ങള്‍ എന്നല്ല പ്രകൃതി പോലും സ്നേഹബഹുമാനങ്ങളോടെ എന്നെ ലാളിക്കും. അത് കണ്ടു എനിക്ക് തന്നെ പലപ്പോഴും അപകര്‍ഷതാ ബോധം ഉണ്ടായിട്ടുണ്ട് എങ്കിലും അത് പുറത്തു കാട്ടാതെ, എന്റേതെന്നു ഞാന്‍ തീര്‍ത്തു വിശ്വസിക്കുന്ന ആ ലോകത്തിന്‍റെ അധിപയായി ഞാനിങ്ങനെ വിലസും..
സുഖദുഃഖങ്ങള്‍ നെയ്തുണ്ടാക്കിയ സ്വപ്നമഞ്ചലില്‍ കിടന്ന് അനുഭൂതികളുടെ സ്വൈരവിഹാരങ്ങളില്‍ നിന്നുയരുന്ന ആരവങ്ങള്‍ ശ്രവിക്കാന്‍ എനിക്ക് എന്തൊരിഷ്ടമാണെന്നോ..
ജീവിതത്തിലെ വിഷമതകളും വെല്ലുവിളികളും ആശങ്കകളും ഒക്കെ മറന്ന് സ്വപ്നങ്ങളിലൂടെ ഞാന്‍ സമൂഹത്തില്‍ അപ്രാപ്യമായ ജീവിത സാക്ഷാല്‍ക്കാരങ്ങള്‍ തേടുന്നു... അല്ലാ നേടുന്നു..
രാത്രിയുടെ അവസാന യാമങ്ങളിലുള്ള സ്വപ്നങ്ങളാണ് എനിക്കേറെ പ്രിയപ്പെട്ടവ.. എന്തെന്നോ?.. നേരം പുലര്‍ന്നു കഴിഞ്ഞിട്ടും ഞാന്‍ പലപ്പോഴും അവയിലായിരിക്കാറുണ്ട്!... ചിലപ്പോള്‍ അവയ്ക്ക് എന്നോടും നല്ല പ്രിയമായിരിക്കും..
സ്വപ്നലോകത്തെ വിശേഷങ്ങള്‍ ഞാന്‍ പറയണോ? സമൂഹവും സമ്പത്തും അനാചാരങ്ങളും സദാചാരങ്ങളും മതങ്ങളും ഒക്കെ നിഷ്ക്കര്‍ഷിച്ച ബന്ധനങ്ങളില്‍ നിന്നും മുക്തമായി തന്നിഷ്ടം പോലെ വിഹരിക്കാന്‍ വേറെ എവിടെ പറ്റും? തിരയില്‍ അലിഞ്ഞില്ലാതാവാനുള്ളതാണ്‌ എന്നറിയാമെങ്കിലും, എന്‍റെ മനസ്സിലെ മൗനസരോവര തീരത്ത്‌ നിത്യേനെ ഞാന്‍ മനോഹരമായ മണ്‍സൌധങ്ങള്‍ മെനയും..അവയ്ക്ക് ഞാന്‍ എനിക്കിഷ്ടമുള്ള രൂപങ്ങളും വര്‍ണ്ണങ്ങളും നല്‍കും.. അതിനു ആരുടേയും അനുവാദം എനിക്കാവശ്യമില്ലാ.
എന്റെ മനോമുകുരത്തില്‍ വിരിഞ്ഞ ആശയങ്ങളും ആശകളും കൊണ്ട് ആ മായിക പ്രപഞ്ചത്തില്‍ ഒരു വൃന്ദാവനം തന്നെ ഉണ്ടാക്കും ഞാന്‍...... എന്നിട്ട് അതില്‍ എന്‍റെ പ്രിയപ്പെട്ട കണ്ണനെയും രാധയേയും ഞാന്‍ തിരയും... എന്നോടാ കളി... ഹും..
എന്‍റെ സങ്കല്‍പ്പത്തിലുള്ള മണിമന്ദിരത്തിന്‍റെ പൂമുഖത്ത് ഇരുന്ന് ഞാന്‍ നാലും കൂട്ടി നന്നായി മുറുക്കിച്ചുവപ്പിച്ച് മുറ്റത്തേക്ക് ആഞ്ഞു തുപ്പും.. എന്നെ ഗ്രസിക്കുന്ന അവഗണനകളും ആധികളും വ്യാധികളും അതു കണ്ടു ഞെട്ടട്ടേ..
താരതമ്യേന ഈ മനുഷ്യായുസ്സില്‍ അപ്രാപ്യമായ ഗിരിശൃംഗങ്ങളില്‍ ഇരുന്നു ഒരല്പ്പനേരം ഞാനുമൊന്നു അഹങ്കരിക്കും... .

------------- മീനു

No comments:

Post a Comment