Wednesday 14 January 2015

മുന്നറിയിപ്പ്..



ഒരുങ്ങിയിരുന്നോളൂ എരിഞ്ഞടങ്ങാന്‍  
തന്‍ ചെയ്തികളാം വിറകുകൊള്ളികള്‍
അടുക്കിയടുക്കി വച്ച പട്ടടയില്‍

രക്ഷപ്പെടാമെന്നു വ്യാമോഹിക്കേണ്ട  
നിന്‍ ക്രൂരമാം പാപകര്‍മ്മങ്ങളാല്‍  
സജ്ജീകരിച്ചൊരു ചിതയില്‍ നിന്നും  

ദ്രോഹിച്ചു ദ്രോഹിച്ചു എന്‍ മനസ്സിനെ
നിഷ്ടൂരമായി തളര്‍ത്തീടുമ്പോള്‍ എന്നും  
ഉയരുകയായിരുന്നു നിന്‍ ചുടല  
 
വേദനിക്കും മനസ്സില്‍ ഏരിഞ്ഞീടും  
നേരിപ്പോടിന്‍ തീവ്രമാം ചൂടില്‍  
ഭസ്മമായീടും നിന്‍ ഭൌതിക ശരീരം  

പാവമാം എന്‍ പ്രയത്നം മുതലാക്കി
എന്‍റെ ചോരയെ നീരാക്കി അതില്‍
എന്നും നീരാടി തിമിര്‍ത്തവര്‍ നിങ്ങള്‍

നിരാലംബയാം എന്‍ നിസ്സഹായതയില്‍
അവഹേളനത്തിന്‍ കൂരമ്പുകളെയ്തു  
പരിഹാസത്തോടന്നു രസിച്ചു നിങ്ങള്‍

നിങ്ങളില്‍ അന്നുരുവായ അഹന്ത തന്നെ
തലയ്ക്കു മുകളില്‍ തൂങ്ങും അഗ്നിയായ്
ഇന്നു നിങ്ങളെത്തന്നെ വേട്ടയാടുന്നു

ചോരയും നീരും ഊറ്റിക്കുടിച്ചു ചണ്ടിയാക്കി
നിങ്ങള്‍ വലിച്ചെറിഞ്ഞ ഈ ആത്മാവിന്‍  
ശാപമൊരു കൊടുങ്കാറ്റായ് വീശുമിപ്പോള്‍

പരിഹാരങ്ങള്‍ക്കൊന്നും താങ്ങീടാന്‍  
കഴിയുന്നതിലും ഭാരമാണല്ലോ നീയന്നു
സമ്പാദിച്ചു വച്ച പാപച്ചുമടുകള്‍ക്ക്
 
അകന്നുപോയല്ലോ ആത്മമിത്രങ്ങളും
പഴിക്കുന്നു നിത്യവും രക്തബന്ധങ്ങളും  
സത്യവും മിഥ്യയും ചികഞ്ഞീടാതെ

വിധിതന്‍ വൈപരീത്യം വിരിയിച്ച
പീഡനങ്ങളാം തിരമാലകള്‍ ഇന്നൊരു
വന്‍ തിരയായ്‌ മനസ്സില്‍ മരുവുന്നു  

തിരിച്ചടിച്ചീടും ചടുലമായ് നിശ്ചയം
തകര്‍ക്കും ഞാനാ നികൃഷ്ട സംസ്ക്കാരം
അചഞ്ചലമാമെന്‍ മനോധൈര്യത്താല്‍

നീയടിച്ചമര്‍ത്തിയ ജീവച്ഛവമല്ല ഞാന്‍  
മരിക്കാനെനിക്കിന്നു മനസ്സില്ലയൊട്ടുമേ
ജീവിച്ചീടും ഞാന്‍ മഹാമേരുവായ്

ശാന്തമായിരുന്നയെന്‍ മനസ്സിലെയലകളില്‍  
കൊടുങ്കാറ്റിന്‍ രൌദ്രത പകര്‍ന്നു നിങ്ങള്‍  
വിതച്ചത് കൊയ്തീടാനൊരുങ്ങിയിരിക്കൂ

----------------------------- മീനു.

No comments:

Post a Comment