"അച്ചടക്കമില്ലാത്ത വര്‍ഗ്ഗങ്ങള്‍ ..........."
ഏകാഗ്രതയോടെ പുസ്തകവായനയില്‍ മുഴുകിയിരുന്നിരുന്ന ദേവിക തലയുയര്‍ത്തി നോക്കി, ചായയുമായി ഹോസ്റ്റലിലെ പ്രധാന കുശിനിപ്പണിക്കാരി രാധ വന്നു നിന്നു കൊണ്ടു പിറുപിറുക്കുന്നു.
"എന്തു പറ്റി രാധേ? "
"അല്ലാ.. ഇപ്പോഴത്തെ കുട്ട്യോള്ടെ ഓരോ കാര്യങ്ങളേ... എത്ര നേരായെന്നറിയോ അവര്‍ ആ ലാന്‍ഡ്ക്കോപ്പില്‍ കുത്തിപ്പിടിച്ചിരുന്നു ആര്‍മ്മാദിക്കണേ.. ഇവറ്റങ്ങള്‍ക്കൊന്നും പഠിക്കാനൊന്നുമില്ലേ?... വീട്ടുകാര്‍ ഇത്രേം കാശ് ചെലവാക്കിയാണ് ഇവരെ പഠിക്കാന്‍ ഇങ്ങോട്ട് വിട്ടിരിക്കണേ എന്ന വല്ല ചിന്തയും ഉണ്ടോ?
"ഹ ഹ ഹ.. ലാന്‍ഡ്ക്കോപ്പല്ല രാധേ.. ലാപ്ടോപ് എന്നു പറയൂ... അവര്‍ അതില്‍ പഠിക്കുകയായിരിക്കും.. ഞാനൊന്നു പോയി നോക്കട്ടെ..
പ്രിയപ്പെട്ട എഴുത്തുക്കാരിയുടെ ഭാവനാത്മകമായ വരികളിലൂടെയുള്ള വൈകാരികമായ പ്രയാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു കൊണ്ട് മേട്ട്രന്‍ എണീറ്റു..
"എന്താ ഇവിടെ?.. കുറേ നേരമായല്ലോ ചിരിയും കളിയും?.. പഠിക്കാനൊന്നുമില്ലേ?.. "
അപ്രതീക്ഷിതമായി മേട്ട്രന്‍ കടന്നുവരുന്നത് കടന്നുവന്നതു കണ്ടു പെണ്‍കുട്ടികള്‍ ഒരു വേള നിശബ്ദരായി.
"മേം.. ഞങ്ങള്‍ നാളെ നമ്മള് സ്റ്റഡി ടൂര്‍ പോകുന്ന സ്ഥലങ്ങളുടെ ലൊക്കേഷനും അവിടെയുള്ള സംഗതികളുമൊക്കെ ഇന്റര്‍നെറ്റില്‍ നോക്കുകയായിരുന്നു. വാട്ട് എ മാര്‍വല്ലെസ് പ്ലേസ് മേം... റിയലി എന്ചാന്റിംഗ് പീസ് ഓഫ് നേച്ച്വര്‍.." ഡെമില പറഞ്ഞു.
"ങാ.. മതി മതി.. നാളെ നേരിട്ടു കാണാനുള്ളതല്ലേ.. ചെല്ലൂ രാധ ഡൈനിങ്ങ് റൂമില്‍ ചായയും കടിയും വച്ചിരിക്കുന്നതു കഴിക്കൂ. എന്നിട്ടാകാം ബാക്കി.."
ദേവിക ഇത്തിരി കര്‍ക്കശക്കാരി ആണെങ്കിലും മറ്റുള്ള ഹോസ്റ്റലുകളില്‍ ഉള്ളതു പോലുള്ള ഹിറ്റ്ലര്‍ നയങ്ങളായിരുന്നില്ല അവരുടെ മേല്‍നോട്ടത്തിലുള്ള ഗ്രേസ്ഹോം ലേഡീസ് ഹോസ്റ്റലിലേത്. സ്നേഹത്തില്‍ പൊതിഞ്ഞ ശാസനകളില്‍ നിയന്ത്രിതരായി അവിടെ പെണ്‍കുട്ടികള്‍ നാടും വീടും വീട്ടുകാരെയുമൊക്കെ വിട്ടകന്ന ദുഃഖം മറന്നു സന്തോഷിച്ചുല്ലസിച്ചു കഴിയുന്നു. ദേവികയ്ക്ക് പെണ്‍കുട്ടികളുടെ മനസ്സില്‍ ഒരമ്മയുടെ രൂപമായിരുന്നു. കുട്ടികളുടെ ചെറിയ ചെറിയ കുസൃതികളില്‍ ഒന്നും അവര്‍ ക്ഷോഭിച്ചിരുന്നില്ല.
"നാളെ അതിരാവിലെത്തന്നെ പുറപ്പെടെണ്ടതല്ലേ.. വേഗം പോയി കൊണ്ടുപോകാനുള്ളതെല്ലാം തയ്യാറാക്കി വച്ച് സമയം കളയാതെ ഉറങ്ങാന്‍ നോക്കൂ കുട്ടികളേ.. രാവിലെ ആരും ഉറക്കം തൂങ്ങുന്നത് എനിക്കു കാണണ്ടാ.."
അത്താഴം കഴിഞ്ഞു പൂമുഖത്തിരുന്നു സൊറ പറയുകയായിരുന്ന കുട്ടികള്‍ ദേവികയുടെ വാക്കുകള്‍ കേട്ട് അവരവരുടെ മുറികളിലേക്ക് പോയി.
പുലര്‍ച്ചയ്ക്ക് അന്തരീക്ഷത്തെ ആവരണം ചെയ്ത പുകമഞ്ഞിന്റെ കുളിരേകുന്ന തലോടലില്‍ ആഹ്ലാദത്തിമിര്‍പ്പുകളുടെ തിരതള്ളലില്‍ ആകാംക്ഷാ ഭരിതരായി ഒരു വീഡിയോ കോച്ച് ബസ്സില്‍ അവര്‍ മൂന്നാര്‍ ലക്ഷ്യമാക്കി പ്രയാണം തുടങ്ങി..
യാത്ര ബഹുദൂരം പിന്നിട്ടപ്പോള്‍ അതിമനോഹരമായ പ്രകൃതി സൌന്ദര്യം കണ്ണുകള്‍ക്ക് കുളിരേകിത്തുടങ്ങി. അംബരചുംബികളായ പര്‍വ്വതനിരകളും അവയെ തഴുകുന്ന വെള്ള മേഘങ്ങളും പച്ചപുതച്ച മൊട്ടക്കുന്നുകളുമൊക്കെ ആ ഉല്ലാസയാത്രയ്ക്കു വര്‍ണ്ണപ്പകിട്ടേകുന്നുണ്ടായിരുന്നു.
ഉദയസൂര്യകിരണങ്ങള്‍ ചില്ലുജാലകത്തിലൂടെ ബസ്സിനുള്ളിലേക്ക് അരിച്ചിറങ്ങാന്‍ തുടങ്ങി. കുളിരിന്റെ ലാളനയില്‍ സ്വയം മറന്നു മൗനമായി വഴിയോരക്കാഴ്ചകള്‍ കണ്ടിരുന്നിരുന്ന കുട്ടികള്‍ ഇരിപ്പിടങ്ങളില്‍ നിന്നുമെഴുന്നേറ്റു കര്‍മ്മനിരതരാവാന്‍ തുടങ്ങി. ചെറിയ കൂട്ടങ്ങളായി അവര്‍ പാട്ടുകള്‍ പാടാനും അതിനൊത്തു താളം പിടിച്ചു ആടാനുമൊക്കെ തുടങ്ങി.
ഒന്നാമത്തെ സീറ്റില്‍ രാധയോടൊപ്പം ഒരു ഷാള്‍ പുതച്ചു മൂകമായി ഇരുന്നിരുന്ന ദേവിക മനസ്സിനെ ഭൂതകാലത്തിലെ ഏതൊക്കെയോ ഓര്‍മ്മച്ചെപ്പുകളില്‍ എന്തോ തിരയാന്‍ വിട്ടതായി തോന്നി. രാധയാണെങ്കില്‍ യാത്ര തുടങ്ങിയപ്പോള്‍ മുതലുള്ള ഉറക്കവും.
ലയയാണ് ദേവികാ മേം വിഷാദയായി ഇരിക്കുന്നത് ശ്രദ്ധിച്ചതും കൂട്ടുകാരോട് പറഞ്ഞതും. കുട്ടികള്‍ ആട്ടവും പാട്ടുമെല്ലാം നിര്‍ത്തി ദേവികയുടെ അടുത്തു വന്നു വിഷാദകാരണം അന്വേഷിച്ചു.
"ഒന്നുമില്ല കുട്ടികളേ.. ഞാനിങ്ങനെ പഴയ കാലങ്ങളിലൂടെ ചുമ്മാ ഇങ്ങനെ സഞ്ചരിക്കുകയായിരുന്നു. നിങ്ങള്‍ പോയി എന്ജോയ് ചെയ്യൂ.."
ദേവികയോട് ഒരു ആത്മബന്ധത്തിലെന്ന പോലെ അടുപ്പം കാണിച്ചിരുന്ന ശ്രുതിയൊഴികെ ബാക്കി എല്ലാവരും വീണ്ടും ആഘോഷത്തിമിര്‍പ്പിലേക്ക് മടങ്ങിപ്പോയി. ചെറുപ്പത്തിലേ അമ്മയെ നഷ്ടമായ ശ്രുതിയുടെ മനസ്സില്‍ ദേവികയായിരുന്നു അമ്മ. അവളുടെ പപ്പ പുതിയ വിവാഹം കഴിച്ചു ഇരുവരും അമേരിക്കയില്‍ ആണ്. വര്‍ഷത്തില്‍ ഒന്നോരണ്ടോ ദിവസങ്ങള്‍ മാത്രമാണ് പപ്പ അവളോടൊപ്പം ചിലവഴിക്കുന്നത്. മാതാപിതാക്കളുടെ ലാളനകള്‍ ലഭിക്കാതെ വളരുന്ന കുട്ടി. മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ അവളുടെ സ്വഭാവഗുണങ്ങളും പക്വതയും അവളുടെ പ്രതികൂല സാഹചര്യങ്ങളും ദേവികയെ മാനസികമായി ശ്രുതിയിലേക്ക് അടുപ്പിച്ചിരുന്നു.
ഒരു വലിയ കയറ്റവും ഹെയര്‍പ്പിന്‍ വളവും കഴിഞ്ഞ വഴി വലതുവശത്തു കണ്ട ഒരു ചെറിയ ചായക്കടയുടെ അടുത്ത് എഞ്ചിന് തണുപ്പിക്കാനായി വണ്ടി നിര്‍ത്തി. രാധയും ഡ്രൈവറും ക്ലീനറും ബാക്കി എല്ലാവരും ചായ കുടിക്കാനായി ഇറങ്ങിയപ്പോള്‍ ദേവിക ഇറങ്ങാത്തത് കണ്ടു ശ്രുതി അവരുടെ ചാരത്തു ചെന്നിരുന്നു.
"എന്താ കുട്ടീ.. ഇറങ്ങുന്നില്ലേ?.. ചെല്ലൂ.. ചായ കുടിച്ചു വരൂ.."
"ഇല്ലാ മേം.. എനിക്ക് മേമിന്റെ അടുത്തു കുറച്ചു നേരം ഇരിക്കണം..മേം കുറേ നേരമായി എന്താണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്?.. എന്നോട് പറയാമോ?.. "
"കുട്ടീ... ജീവിതത്തിലെ ഓരോരോ സംഭവങ്ങള്‍ ഇങ്ങനെ ഓര്‍ക്കുകയായിരുന്നു. ഈ വണ്ടി വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകളിലൂടെ കുതിച്ചും കിതച്ചും പോകുന്നത് പോലെയല്ലേ നമ്മുടെ ജീവിതവും?.. "
തന്റെ മാനസപുത്രിക്കു മുമ്പില്‍ മനസ്സു തുറക്കാന്‍ ദേവിക തയ്യാറായി..
സാധാരണക്കാരായ മാതാപിതാക്കളുടെ ഏഴു മക്കളില്‍ മൂന്നാമതായിട്ടായിരുന്നു ദേവികയുടെ ജനനം. ഇന്നത്തെപ്പോലെ ആശുപത്രികളില്‍ ആയിരുന്നില്ല വീടുകളില്‍ത്തന്നെയായിരുന്നു അന്നൊക്കെ പ്രസവം നടന്നിരുന്നത്. വയറ്റാട്ടിത്തള്ളമാര്‍ ആയിരുന്നു പ്രസവമേല്‍നോട്ടം നടത്തിയിരുന്നത്. രാത്രി വൈകിയ വേളയില്‍ പ്രസവം കുറച്ചു സങ്കീര്‍ണ്ണമാണെന്ന് തോന്നിയപ്പോള്‍ അച്ഛന് ഒരു ഡോക്റ്ററെ വീട്ടിലേക്കു വിളിച്ചു കൊണ്ടു വന്നു. എന്നാല്‍ അയാള്‍ എത്തുന്നതിനും മുമ്പേ ദേവിക യാതൊരു കേടുപാടുകളും കൂടാതെത്തന്നെ അമ്മയുടെ വയറ്റില്‍ നിന്നും സ്വാതന്ത്ര്യം നേടിയിരുന്നു. അസാധാരണമായ ഓമനത്വം തുളുമ്പുന്ന ആ കുട്ടിയെ കൈകളിലെടുത്തു താലോലിച്ചു കൊണ്ട് ആ ഡോക്ട്ടര്‍ ഒരുപാടു നേരം അവിടെ ഇരുന്നുപോലും!
ദേവിക മറ്റു മക്കളില്‍ നിന്നും വ്യത്യസ്തയായി തന്റെ പിതാവിനോട് കൂടുതല്‍ അടുപ്പം കാണിച്ചു. അച്ഛന്റെ ഒരു നിഴല്‍ പോലെ അനുസരണാശീലത്തിലും അസാധാരണമായ ധാര്‍മ്മികതയിലും പക്വതയിലും അവള് വളര്‍ന്നു. അച്ഛനുമായുള്ള അടുപ്പം സ്വന്തം കൂടെപ്പിറപ്പുകള്‍ക്കു വരെ അസൂയ ജനിപ്പിച്ചു. അവരോടില്ലാത്ത വാത്സല്യം അവളോട് അച്ഛന് കാണിച്ചിരുന്നതായിരിക്കണം അതിനു പ്രധാന കാരണം. തീരുമാനങ്ങള്‍ എടുക്കുന്ന സാഹചര്യങ്ങളില്‍ അമ്മയുടെ വാക്കുകളേക്കാള്‍ അച്ഛനു മുഖ്യം ദേവികയുടെ വാക്കുകളായിരുന്നു. "ദേവികയെ കണ്ടു പഠിക്ക്യാ" എന്നു മറ്റു മക്കളെ അച്ഛന് ശാസിക്കുകയും ചെയ്യും. ആയതിനാല്‍ സ്വന്തം രക്തബന്ധങ്ങളില്‍ നിന്നൊരു ഒറ്റപ്പെടല്‍ അന്നേ അവള് അനുഭവിച്ചു തുടങ്ങിയിരുന്നു.
പഠനത്തിലും പെരുമാറ്റത്തിലും ചിന്താശക്തിയിലും എല്ലാം മികവു തെളിയിച്ചു കൊണ്ട് ദേവിക ബിരുദാനന്തരബിരുദം നല്ല മാര്‍ക്കോടെ നേടി. എടുത്തു പറയേണ്ട മറ്റൊരു കാര്യം.. എണ്ണിച്ചുട്ട അപ്പങ്ങള്‍ കിട്ടുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛനെ ബുദ്ധിമുട്ടിക്കാതെ തന്റെ പഠനത്തിനും സ്വന്തം ചെലവുകള്‍ക്കുമുള്ള പണം അയല്‍പ്പക്കക്കാരായ കുട്ടികള്‍ക്ക് അച്ഛന്റെ അനുവാദത്തോടെ ട്യൂഷന് എടുത്താണ് അവള് ഉണ്ടാക്കിയിരുന്നത്. ആ സ്വയംപര്യാപ്തതയില്‍ വീണ്ടും മനസ്സുകള്‍ അസൂയാലുക്കളായി. അതില്‍ നിന്നും ഉടലെടുത്ത അപകര്‍ഷതാബോധം ഒരു വെറുപ്പിന്റെ രൂപത്തില്‍ എല്ലാവരുടെയും മനസ്സില്‍ അദൃശ്യമായി കിടന്നിരുന്ന വിവരം അറിയാതെ അവള് എല്ലാവരെയും അഗാധമായി സ്നേഹിച്ചു. ഒരു ചിത്രശലഭത്തെ പോലെ നിഷ്ക്കളങ്കയായി അവള് പാറി നടന്നു.
തൊട്ടു മൂത്ത സഹോദരിയുടെ വിവാഹം ഓരോരോ കാരണങ്ങളാല്‍ അനിശ്ചിതമായി നീണ്ടു പോയിക്കൊണ്ടിരുന്നത് അച്ഛനില്‍ അങ്കലാപ്പുണ്ടാക്കി. വിവാഹപ്രായം കഴിഞ്ഞു നിന്നിരുന്ന ദേവിക അച്ഛന്റെ നിര്‍ബന്ധബുദ്ധിയെ അനുസരിച്ചുകൊണ്ട് അച്ഛന് ചൂണ്ടിക്കാണിച്ചയാളെ ചേച്ചിയെ മറികടന്നു കൊണ്ട് വരണമാല്യമണിയിക്കുകയായിരുന്നു. അതില്‍ വളരെയേറെ വിഷണ്ണയുമായിരുന്നു അവള്. പക്ഷേ, അതോടെ ചേച്ചിയുടെ മനസ്സില്‍ ദേവിക ഒരു ശത്രുവായി മാറുകയായിരുന്നു. അവര്‍ പ്രതികാരദാഹിയായി അവസരം പാര്‍ത്തിരിക്കുന്നത് അറിയാതെ ദേവിക അവളുടെ വിഷമം സ്വന്തം മനസ്സില്‍ ഒരു വിങ്ങലായി കൊണ്ടുനടന്നു.
ഒരു ജീവിതബാദ്ധ്യത തീര്‍ക്കാനെന്നോണം അധികമൊന്നും അന്വേഷിക്കാന്‍ തയ്യാറാവാതെ അച്ഛന് ദേവികയ്ക്കായി കണ്ടെത്തിയ വിവാഹബന്ധം ഒരു പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ദേവികയുടെ സൗന്ദര്യവും അനിതരസാധാരണമായ വൈഭവങ്ങളും വിദ്യാഭ്യാസവും ധാര്‍മ്മികത്വവും നാത്തൂന്മാരിലും അമ്മായിയമ്മയിലും അസൂയയും വെറുപ്പും ഉണ്ടാക്കി. അവരുടെ താളത്തിനൊത്തു തുള്ളുന്ന അവളേക്കാള്‍ കുറഞ്ഞ വിദ്യാഭ്യാസമുള്ള ഭര്‍ത്താവില്‍ നിന്നും ദേവിക അനുദിനം ഒറ്റപ്പെടുത്തലുകളും പീഡനങ്ങളും പരിഹാസങ്ങളും അവഗണനകളും ഏറ്റുവാങ്ങാന്‍ തുടങ്ങി. പലവട്ടവും ഒരു വിവാഹമോചനത്തിനായി അവളെ മനസ്സ് നിര്‍ബന്ധിപ്പിച്ചു. എങ്കിലും അതുമൂലം ഒരു മാനഹാനി തന്റെ കുടുംബത്തിനുണ്ടാവരുത് എന്ന ചിന്തയിലും പറക്കമുറ്റാത്ത തന്റെ രണ്ടു കുട്ടികളുടെ ഭാവിയെ ഓര്‍ത്തും പതിനാറു കൊല്ലം വരെ ആ പീഡനം അവള് പുറംലോകം അറിയാതെ സഹിച്ചു. എപ്പോഴും ചുറുചുറുക്കോടെയും പ്രസരിപ്പോടെയും കഴിഞ്ഞു കൊണ്ട് മറ്റുള്ളവരില്‍ സന്തോഷവും സമാധാനവും വാരിവിതറി ഒരു പൂമ്പാറ്റയെ പോലെ പാറിനടക്കാന്‍ ആഗ്രഹിച്ച ദേവികയുടെ മുഖം ആ നീണ്ട കാലയളവില്‍ കാര്‍മേഘം മൂടിയ ആകാശം പോലെയായിരുന്നു. അച്ഛന് ആയിരുന്നു ഏക ആശ്രയം. എല്ലാ കാര്യങ്ങളും നന്നായി അറിയാവുന്ന എകവ്യക്തിയായ അച്ഛന്റെ വാക്കുകളില്‍ എന്നും കുറ്റബോധം നിറഞ്ഞു നിന്നിരുന്നു.
സഹോദരിമാരുടെ വിവാഹമെല്ലാം കഴിഞ്ഞു എല്ലാവരും നല്ല നിലയില്‍ എത്തി. ദേവികയുടെ ഏക സമാധാന ദുര്‍ഗ്ഗമായിരുന്ന അച്ഛന്റെ പെട്ടെന്നുള്ള മരണം അവളെ ശരിക്കും നിരാലംബയാക്കി. ഭര്‍തൃഗൃഹത്തിലെ പീഡനങ്ങള്‍ക്കു പുറമേ, അച്ഛന്റെ വിയോഗം ഉണ്ടാക്കിയ ഒറ്റപ്പെടലിനു ആക്കം കൂട്ടിക്കൊണ്ടു മറ്റൊരു അപ്രതീക്ഷിത ആഘാതവും... സ്വജനങ്ങള് ബാല്യകാലം മുതല്ക്കേ മനസ്സില്‍ കൊണ്ടുനടന്ന പ്രതികാരവാളുകള്‍ അവള്‍ക്കെതിരെ അവസരത്തിനനുസരിച്ച് അവര്‍ ആഞ്ഞു വീശാന്‍ തുടങ്ങിയപ്പോള്‍ അവള് ശരിക്കും തളര്‍ന്നു പോയി.
ഭീകരമായിരുന്ന ഒരു കാളരാത്രിയുടെ അന്ത്യത്തില്‍ അവളൊരു തീരുമാനമെടുത്തു. വിവാഹമോചനം... അതു അവളെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ വീണ്ടും പരിഹാസപാത്രമാക്കി. കൂടെപ്പിറപ്പുകള്‍ക്കും കുടുംബത്തിന്റെ അന്തസ്സിനും കോട്ടം വരുത്താതെ അത്രയും യാതനകള്‍ സഹിച്ചു അവരെ സ്നേഹിച്ചിരുന്ന ദേവികയുടെ മനസ്സ് അപ്പോഴും ഒരു ആത്മഹത്യക്ക് അവളെ പ്രേരിപ്പിച്ചില്ല. ജീവിതസാഹചര്യങ്ങളോട് ധീരമായി പടപൊരുതി അവള് തന്റെ രണ്ടു മക്കളെ ഉയര്‍ന്ന വിദ്യാഭ്യാസം നല്കി വളര്‍ത്തി സ്വയം പ്രാപ്തരാക്കി. കൂടുതല്‍ ജീവിത സൌകര്യങ്ങളും പദവികളും ആഗ്രഹിച്ച മക്കള്‍ അമ്മയെ ഉപേക്ഷിച്ചു അവരുടെ അച്ഛന്റെ കൂടെ പോയി. ഇന്നു ദേവികയ്ക്ക് സ്വന്തമെന്നു പറയാന്‍ ആരുമില്ല. ജനിച്ചേ മുതലുള്ള ഒറ്റപ്പെടല്‍ ഇന്നും ഈ ജീവിതസായാഹ്നത്തിലും അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
ഇത്രയൊക്കെ അനുഭവിക്കാന്‍ എന്തായിരുന്നു ദേവിക ചെയ്ത തെറ്റുകള്‍????... അസൂയകളുടെ ബലിമൃഗം...
ദേവികയുടെ കണ്ണുകളിലൂടെ ധാരധാരയായി ഒഴുകിയിരുന്ന കണ്ണുനീര് ശ്രുതി ആരും കാണാതെ തൂവാലയെടുത്ത് ഒപ്പിക്കൊണ്ടു അവരുടെ ചെവിയില്‍ മന്ത്രിച്ചു.
"മേം.. എന്റെ മുഖത്തേക്കു നോക്കി മേമിന് ആരുമില്ല എന്നു പറയാനാവുമോ?.. അമ്മയുടെ സ്നേഹം ഞാന്‍ ആദ്യമായി അറിയുന്നത് എന്റെ മേമില്‍ നിന്നാണ്.. ഈ അമ്മയെ എനിക്കുവേണം... ഒരാള്‍ക്കും ഇനി ഞാന്‍ അമ്മയെ വിട്ടുകൊടുക്കില്ലാ.. "
വിതുമ്പിക്കരഞ്ഞു കൊണ്ടിരുന്ന ശ്രുതിയെ ദേവിക മാറോടു ചേര്‍ത്തു പിടിച്ചു.
ദൂരെ മൂന്നാറിന്റെ പച്ചപുതച്ച മൊട്ടക്കുന്നുകളില്‍ പ്രഭാപൂരം ചൊരിഞ്ഞുകൊണ്ട് പ്രതീക്ഷയാകുന്ന സൂര്യന് തന്നെ മറച്ചിരുന്ന കാര്‍മേഘ ശകലങ്ങളില്‍ നിന്നും പുഞ്ചിരിക്കുന്ന മുഖം പുറത്തു കാണിച്ചു.
-------- മീനു.
No comments:
Post a Comment