Thursday 15 January 2015

പ്രിയപ്പെട്ട ക്യാന്‍വാസ്



വെളുപ്പായാലും കറുപ്പായാലും തവിട്ടായാലും മഞ്ഞയായാലും എല്ലാ നിറങ്ങളും തനിക്കു പ്രിയപ്പെട്ടവ തന്നേ..
വര്‍ണ്ണ വൈവിധ്യങ്ങളാണല്ലോ ക്യാന്‍വാസിലെ കോറലുകളില്‍ വര്‍ണ്ണ പകിട്ടേകി അതിനെ ജീവസ്സുറ്റതാക്കുന്നത്...
പ്രപഞ്ചം വെള്ളത്തുണിയില്‍ വര്‍ണ്ണങ്ങള്‍ കോരിയൊഴിച്ച് അതിന്റെ ചിത്രലേഖ മനോഹരമാക്കാന്‍ ശ്രമിച്ചു..
നിറങ്ങൾ പലതും സ്വയവും അല്ലാതെയും കെട്ടിമറിഞ്ഞു കൊണ്ട് ഓരോ മൂലയിലും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണദൃശ്യങ്ങള്‍ ഒരുക്കുന്നുണ്ടായിരുന്നു
ഓരോ നിമിഷങ്ങളിലും എത്രയെത്ര നിറക്കൂട്ടുകളുടെ നിനവുകള്‍ മനസ്സിലൂടെ മിന്നി മറയുന്നു...
പലപ്പോഴും നിറങ്ങളാല്‍ നെയ്ത രൂപങ്ങള്‍ അവ്യക്തതയോടെ ദൃഷ്ടിയെ കബളിപ്പിക്കാന്‍ ശ്രമിച്ചു.
ഇഴുകിച്ചേര്‍ന്ന ചില വര്‍ണ്ണക്കൂട്ടുകളില്‍ ഒന്നിച്ചു ചേരലിന്റെ അഹങ്കാരം നിറഞ്ഞിരുന്നത് മൂലം അവയെ വേര്‍ത്തിരിച്ചു മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല.
ചിലവയോ അത്രയേറെ കെട്ടുപിണഞ്ഞു ഒരിക്കലും അഴിക്കാന്‍ സാധ്യമാകാത്ത വിധം കട്ട പിടിച്ചും കിടന്നു.
സുനാമിത്തിരകളാല്‍ ചിന്നിച്ചിതറിപ്പോയ മഹാസമുദ്രത്തിലെ ചെറുദ്വീപുകളെപ്പോലെ ഗദ്ഗദപ്പെടുന്ന ചില ഒറ്റപ്പെട്ട വര്‍ണ്ണബിന്ദുക്കളും..
കടുത്തതുമായി കൂട്ടുകൂടിയ ചില വര്‍ണ്ണങ്ങള്‍ മഞ്ഞുപാളികള്‍ക്കിടയിലൂടെ സ്വയം അവ്യക്തമായി ദൂരെയെവിടെക്കോ അലിഞ്ഞു പോയപോലെ..............
ആഹ്ലാദം കൊണ്ടു തുള്ളിച്ചാടിയ വര്‍ണ്ണത്തുള്ളികളെ കാറ്റു കവര്‍ന്നു കൊണ്ടു പോയി തറയിലിട്ടവ പേടിച്ചു വിറയ്ക്കുന്നു.
ക്യാന്‍വാസില്‍ രൂപം കൊണ്ട തന്‍റെ പ്രതിബിംബം സ്വയം കേഴുന്നുവോ?
പ്രിയ വര്‍ണ്ണങ്ങള്‍ക്ക് തന്നിഷ്ടപ്രകാരം ചേരുംപടി പരസ്പ്പരം പുണരാന്‍ അല്‍പ്പം സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തത് അബദ്ധമായോ?
വികൃതമായ ഈ കാഴ്ച്ച തന്‍റെ മനസ്സിലെ കടല്‍ത്തിരകളുടെ നീലിമയെ വരെ ഇല്ലാതാക്കുമെന്നാണ് തോന്നുന്നത്. നിറങ്ങളില്ലാതെ വെറും ഇരമ്പല്‍ മാത്രമുള്ള തിരകളെ കടല്‍ക്കാക്കകള്‍ പോലും തിരിഞ്ഞു നോക്കിയെന്നു വരില്ലാ..
കടുംനീലയും കറുപ്പും കട്ട കുത്തിയ കടല്‍ഭാഗത്തേക്ക് സൂക്ഷിച്ചു നോക്കി.. അത് നിറങ്ങള്‍ കട്ട കുത്തിയതല്ലാ.. ഭീമാകാരനായ ഒരു കടല്‍ജീവി താനിരിക്കുന്ന ചെറുതോണിയെ വിഴുങ്ങാന്‍ ആഴക്കടലില്‍ നിന്നും വരുന്ന വരവാണ്...
ഓളങ്ങള്‍ക്ക് ശക്തികൂടുംതോറും തോണിയുടെ ഉലച്ചില്‍ കൂടിക്കൊണ്ടിരുന്നു.
വികൃതമെങ്കിലും തന്‍റെ കയ്യിലുള്ള ക്യാന്‍വാസ് നനയാതിരിക്കാന്‍ അവ വായുവില്‍ ഉയര്‍ത്തിപ്പിടിച്ചു.
അപ്പോഴും അതിലെ പൂര്‍ണ്ണമായി ഉണങ്ങാത്ത ചില വര്‍ണ്ണങ്ങള്‍ സര്‍വ്വശക്തിയുമെടുത്തു ഒഴുകിപ്പുണര്‍ന്നു ചിത്രത്തിന്‍റെ വൈരൂപ്യം കുറയ്ക്കാനുള്ള അവസാന ശ്രമം നടത്തുന്നുണ്ടായിരുന്നു.
പിന്നില്‍ നിന്നും ആരൊക്കെയോ വികൃതമായി ചിരിക്കുന്നത്‌ കേള്‍ക്കാം.... ഒരു പരിഹാസം പോലെ..
അരയില്‍ നിന്നും തൂവാല വലിച്ചൂരി ചെവികള്‍ രണ്ടും വരിഞ്ഞുമുറുക്കി..
ഏതു നിമിഷവും തന്നെ കടലെടുത്തേക്കാം.. തന്‍റെ ക്യാന്‍വാസിലെ വര്‍ണ്ണസമ്മേളനങ്ങളില്‍ നിന്നുമുടലെടുത്ത തന്‍റെ പ്രിയപ്പെട്ട കടല്‍....
എങ്കിലും ഈ കാന്‍വാസ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു കളയാന്‍ തോന്നുന്നതേയില്ലാ.. വിരൂപമായെങ്കിലും അതിലെ വര്‍ണ്ണങ്ങളെ തനിക്കു അത്രമേല്‍ ഇഷ്ടമാണല്ലോ... ജീവനേക്കാളും..
-------------------------- മീനു.

No comments:

Post a Comment