Saturday 7 March 2015

റോബിന്‍സണ്‍ ക്രൂസോ

"ഗുഡ് മോര്‍ണിംഗ് ഗ്രാനീ.. " എന്നും പറഞ്ഞ് കയ്യില്‍ ആവി പറക്കുന്ന ചായയുമായി കൊച്ചുമകനായ റോബിന്‍ പുഞ്ചിരിച്ചു നില്‍ക്കുന്നത് കണ്ടു കൊണ്ടാണ് മുത്തശ്ശി എന്നും രാവിലെ കൃത്യം ആറുമണിക്ക് ഉറക്കത്തില്‍ നിന്നും ഉണരാറ്. ഇന്നെന്തു പറ്റി?.. മണി എട്ടരയായിട്ടും അവനെന്തേ വന്നില്ലാ?!.. 

പരിചരണത്തിലെ കൃത്യതയില്‍ അവനെ കവച്ചു വയ്ക്കാന്‍ ലോകത്തില്‍ ഒരുപക്ഷെ ആരും തന്നെ ഉണ്ടായിരിക്കില്ലാ. വെളുപ്പിനേ എഴുന്നേല്‍ക്കും ചായ ഉണ്ടാക്കിത്തരും, മുറികളും, കുളിമുറികളും കക്കൂസുകളും  വൃത്തിയാക്കും എന്നല്ലാ തികഞ്ഞ പക്വതയും അടുക്കും ചിട്ടയും കാണിക്കുന്ന തന്‍റെ പേരക്കുട്ടിയോട്‌ മുത്തശ്ശിക്ക് സ്നേഹവാല്‍സല്ല്യങ്ങള്‍ ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. 

പാരീസിലുള്ള മകനും മരുമകളും തനിക്ക് കൂട്ടായി റോബിന്‍ മോനെ ഇവിടെ നിര്‍ത്തിപ്പോയെങ്കിലും അവര്‍ കൂടെയില്ലാത്ത വിഷമങ്ങളെല്ലാം ദുരീകരിക്കാന്‍ റോബിന്‍ എന്ന മിടുക്കന്‍ കൊച്ചിന് കഴിയുന്നുണ്ടായിരുന്നു. 

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ ജോയേലിനും ക്രിസ്റ്റീനയ്ക്കും അവരുടെ ജീവിതത്തില്‍ കുട്ടികളെ വേണമെന്നോ വളര്‍ത്തണമെന്നോ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല.. ജോലിയും ആഘോഷങ്ങളുമായി തങ്ങളുടെ ജീവിതം ജീവിച്ചു തീര്‍ക്കാനായിരുന്നു അവരുടെ തീരുമാനം. തന്‍റെ നിരന്തരമായ അപേക്ഷകളുടെ അന്ത്യത്തില്‍ അവസാനം അവര്‍ കനിഞ്ഞരുളിയ റോബിന് ഒരുപക്ഷേ അവര്‍ക്കു തന്നോടുള്ളതിനേക്കാള്‍ സ്നേഹമുണ്ട് എന്ന് പലവട്ടവും തോന്നിയിട്ടുണ്ട്. 

ചെന്ന് നോക്കാം.. അവര്‍ ചെറുമകന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ വിളിച്ചു.. റോബിന്‍.. റോബിന്‍..  

റോബിന്‍ വിളി കേള്‍ക്കുന്നില്ല എന്ന് മാത്രമല്ലാ കണ്ണുകള്‍ അടച്ചു തന്‍റെ കിടക്കയില്‍ നിശ്ചലനായി കിടക്കുന്നു. മുത്തശ്ശിയുടെ മനസ്സില്‍ ആധി കയറി വിവശയായ അവര്‍ പെട്ടെന്നു ഷര്‍ട്ടിന്‍റെ കുടുക്കുകള്‍ ഊരി അവന്‍റെ ഹൃദയം പറിച്ചെടുത്തു കൈകളില്‍ വച്ചു പരിശോധിച്ചു.  

"ഓ മൈ ഗോഡ്.. മെയിന്‍ കണ്ട്രോള്‍ യൂണിറ്റ് ഈസ്‌ നോട്ട് വര്‍ക്കിംഗ്!.. അതിലെ ചെറിയ ഡിജിറ്റല്‍ സ്ക്രീനില്‍ "പ്രോഗ്രാം എറര്‍... സിസ്റ്റം സ്റ്റാള്‍ഡ്.. മാനുഫാക്ച്ചറേര്‍'സ് ടെക്നിക്കല്‍ അസ്സിസ്റ്റന്‍സ് ഈസ്‌ റിക്ക്വയെര്‍ഡ്.." എന്ന സന്ദേശം ഓടിക്കൊണ്ടിരിക്കുന്നു. അത് കണ്ടു മുത്തശ്ശിയുടെ ഹൃദയം തകര്‍ന്നു. കണ്ണുകളില്‍ നിന്നും നീര്‍ ധാരയായി ഒഴുകി. 

യന്ത്രമനുഷ്യനായിരുന്നെങ്കിലും മക്കള്‍ പോലും തരാത്ത സ്നേഹവും പരിചരണവുമായിരുന്നല്ലോ ഒട്ടും സ്വാര്‍ത്ഥമോഹമില്ലാത്ത റോബിന്‍സണ്‍ ക്രൂസോ അവര്‍ക്കു നല്‍കിയിരുന്നത്! 

No comments:

Post a Comment