Saturday 7 March 2015

കല്യാണ സദ്യ

"മിനീ, നാളെ സോമശേഖരന്‍ സാറിന്‍റെ മകളുടെ കല്യാണമാണ്. വളരെ കാര്യമായിത്തന്നെ ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ ഓഫീസില്‍ നിന്നും ഉച്ചയ്ക്ക് അങ്ങോട്ടേക്ക് പോകും. അതിനാല്‍ ഉച്ചഭക്ഷണം കൊണ്ട് പോകേണ്ടാ.." രാത്രി കിടക്കാന്‍ പോകുമ്പോള്‍ വിനയചന്ദ്രന്‍ ഭാര്യയോടു പറഞ്ഞു. .

മേലുദ്യോഗസ്ഥനോട് അനുവാദം ചോദിച്ച്, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയ്ക്കും അരമണിക്കൂര്‍ മുമ്പ് തന്നെ ഓഫീസില്‍ നിന്നുമിറങ്ങി. പട്ടണത്തില്‍നിനും കുറച്ചു അകലെയുള്ള കല്യാണ മണ്ഡപത്തിലേക്ക് അയാള്‍ ബസ്സ് കയറി. ഹാളില്‍ എത്തിയപ്പോള്‍ ഭക്ഷണം കഴിക്കാനായി ആളുകളുടെ തിക്കും തിരക്കും. സിവില്‍ സപ്ലൈയുടെ മദ്യക്കടയില്‍ എപ്പോഴും കാണാറുള്ളതിനേക്കാള്‍ നീണ്ട വരിയുടെ അവസാനം അയാളും നിന്നു. ഒരു മണിക്കൂറോളം നിന്നിട്ടും വരി പകുതി പോലും നീങ്ങാതെ വന്നപ്പോള്‍ ആ ഉദ്യമം ഉപേക്ഷിച്ചു അയാള്‍ ഓഫീസിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. വധൂവരന്മാര്‍ക്ക് കൊടുക്കാനായി കൊണ്ടുവന്നിരുന്ന സമ്മാനപ്പൊതി നല്‍കാന്‍ സ്വീകരണ ഹാളിലേക്ക് കാലുകുത്താന്‍ പോലും പറ്റാത്ത അത്ര തിരക്കും. സോമശേഖരന്‍ സാറിനെയോ പരിചയമുള്ള അദ്ദേഹത്തിന്‍റെ ബന്ധുക്കളേയോ ഒന്നും പുറത്തു കണ്ടുമില്ലാ. നിവൃത്തിയില്ലാതെ അതുമായി നട്ടുച്ച വെയില്‍ കൊണ്ട് വിയര്‍ത്തൊലിച്ചു ബസ്സ് സ്റ്റോപ്പിലേക്ക് തലയും കുമ്പിട്ടു അയാള്‍ നടന്നു. ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നത്‌ അയാള്‍ക്ക്‌ അസ്വസ്ഥതയുണ്ടാക്കുന്നതിനാല്‍ അയാള്‍ വിശപ്പ് കടിച്ചമര്‍ത്തി  നേരെ ഓഫീസിലേക്ക് തന്നെ മടങ്ങി.  

"മിനീ.. നീ വേഗം ചെന്ന് കഴിക്കാനെന്തെങ്കിലും എടുത്തോണ്ട് വരൂ.. വിശന്നിട്ടു വയ്യാ.." വൈകീട്ട് ഓഫീസില്‍ നിന്നും എത്തിയപാടേ അയാള്‍ ഭക്ഷണം കഴിക്കാന്‍ തിരക്ക് കൂട്ടുന്നത്‌ കണ്ടു ഭാര്യ അത്ഭുതപ്പെട്ടു. 

"എന്ത് പറ്റി വിന്വേട്ടാ.. അപ്പോള്‍ കല്യാണത്തിനു പോയില്ലേ?.." മിനി ചോദിച്ചു. 

"പിന്നേ.. കല്യാണവും സദ്യയും ഒക്കെ കെങ്കേമമായി നടക്കുന്നുണ്ടായിരുന്നു..  ഇന്നത്തെ കല്യാണങ്ങള്‍ക്ക് സമയത്തിനു വല്ലതും കഴിക്കണം എന്നുള്ളവര്‍ ഭക്ഷണപ്പൊതിയും കൂടെക്കൊണ്ടു പോകുന്നതാണ് നല്ലത്. അല്ലെങ്കില്‍ പട്ടി ചന്തയ്ക്കു പോയ അവസ്ഥയായിരിക്കും"

അയാള്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത്‌  മിനി നോക്കി നിന്നു.  .  

No comments:

Post a Comment