Saturday 7 March 2015

കാലചക്രത്തിന്‍ തിരിച്ചിലില്‍

നിരക്ഷരതയില്‍ മുന്നോക്കമായിരുന്ന കുറ്റിയാട് ഗ്രാമത്തിലെ സര്‍വ്വസമ്മതനും കറകളഞ്ഞ പരോപകാരിയുമായിരുന്നു അവിടത്തെ സ്കൂള്‍ ഹെഡ് മാസ്റ്ററായിരുന്ന ദാമോദരന്‍ മാഷ്‌. അതിരാവിലെത്തന്നെ അദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്ത്‌ പലതരം എഴുത്തുകുത്തുകള്‍ ചെയ്യിപ്പിക്കാനായി നാട്ടുകാര്‍ എത്തുമായിരുന്നു. ആരെയും നിരാശപ്പെടുത്താതെ, സൌമ്യത കൈവിടാതെ, പ്രത്യുപകാരം പ്രതീക്ഷിക്കാതെ അദ്ദേഹം എല്ലാം ചെയ്തു കൊടുക്കുന്നതിനാല്‍ എല്ലാവരുടെയും ആരാധ്യപുരുഷനായിരുന്നു അദ്ദേഹം. 

കാലചക്രം ഉരുണ്ടു. ശാസ്ത്രം വളര്‍ന്നു. മാഷ്‌ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു വീട്ടിലിരിപ്പായി. എന്നാല്‍ പണ്ടത്തെപ്പോലെ എഴുത്തുകുത്തുകള്‍ക്കായുള്ള സഹായം തേടി ആരും ഇപ്പോള്‍ ആ പടികടന്നു വരാറില്ലാ. 

"മോനെ ഈ അപേക്ഷയൊന്ന് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തു ഇമെയില്‍ ചെയ്തു തരാമോ... കുറെ നേരമായി ഞാന്‍ ആപ്പീസിനു പുറത്തു കാത്തുനില്‍ക്കുന്നു.. തൊണ്ട വരണ്ടിട്ട് വയ്യാ  .. ഇത് കഴിഞ്ഞിട്ട് വേണം എന്തേലും വെള്ളം വാങ്ങിക്കുടിക്കാന്‍.. വീട്ടില്‍ മക്കള്‍ കമ്പ്യൂട്ടറൊക്കെ വാങ്ങി വച്ചിട്ടുണ്ടെന്നു പറഞ്ഞിട്ട് എന്താ കാര്യം... എനിക്ക് ഓപ്പറേറ് ചെയ്യാന്‍ അറിയേണ്ടേ കുട്ട്യേ?.. ഇതിനു വേണ്ടി അവരെ അമേരിക്കേന്നു വരുത്താനും പറ്റില്ലല്ലോ.. ഹ ഹ ഹ"  

ട്രാവല്‍ എജന്‍സിയിലെ കമ്പ്യൂട്ടറില്‍ ജോലിത്തിരക്കിലായിരുന്ന അഖില്‍  അത് കേട്ട് തലപൊക്കി നോക്കിയപ്പോള്‍ തന്റെ അച്ഛനെ പഠിപ്പിച്ച  ദാമോദരന്‍ മാഷ്‌ ചിരിച്ചു കൊണ്ടു നില്‍ക്കുന്നു. ബഹുമാനത്തോടെ ഉടനെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. 

"മാഷ്‌ പുറത്ത് ഇരിക്കൂട്ടോ.. ഇപ്പൊ ചെയ്തു തരാം.." മാഷ്‌ നീട്ടിയ കടലാസ്സ് വാങ്ങിക്കൊണ്ടു അവന്‍ പറഞ്ഞു.

'കമ്പ്യൂട്ടറും ഈമെയിലും ഒന്നും ഇല്ലാതിരുന്ന പഴയ കാലത്ത്, ഈ നാട്ടിലെ സര്‍വ്വരും ഓരോരോ കാര്യങ്ങള്‍ക്കായി മാഷിന്‍റെ വീട്ടു മുറ്റത്ത്‌ കാത്തുനിന്നിരുന്നു. ഇപ്പോള്‍ ഇതാ നിസ്സാരമായ ഒരു അപേക്ഷ ശരിപ്പെടുത്തിക്കിട്ടാനായി മാഷ്‌ തന്‍റെ ആപ്പീസിനു മുന്നില്‍ കാത്തു നില്‍ക്കുന്നു!... കഷ്ടം' 

അപേക്ഷ ടൈപ്പ് ചെയ്യുമ്പോള്‍ അഖില്‍ ഓര്‍ത്തു.

No comments:

Post a Comment