Wednesday 13 January 2016

വിവാദനായിക



സൌന്ദര്യത്തിന്റെ പര്യായമായിരുന്നു അവള്‍... അതിനു മാറ്റുകൂട്ടിക്കൊണ്ട് അവളുടെ സ്വര്‍ണ്ണമുടികളും..
ശൈശവം മുതലേ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളും ദുരിതങ്ങളുമെല്ലാം എങ്ങനെയെങ്കിലും കുറേ പണമുണ്ടാക്കാനുള്ള പ്രചോദനം അവള്‍ക്കു നല്കിയിരുന്നു. അപ്രതീക്ഷിതമായി വീണുകിട്ടിയ അവസരം പരമാവധി മുതലെടുത്തു അവളൊരു അഭിനേത്രിയായി മാറി. പ്രശസ്തമായ സിനിമകളിലൂടെ പ്രശസ്തിയുടെ പടവുകള്‍ താണ്ടാന്‍ അവളെ സഹായിച്ചിരുന്നത് പ്രധാനമായും അവളുടെ സൗന്ദര്യം തന്നെ.
തന്‍റെ അഭിനയപാടവവും സൗന്ദര്യവും മൂലം അതിപ്രശസ്തയായിരുന്നെങ്കിലും അവള്‍ വിവാദങ്ങളുടെ കൂട്ടുകാരികൂടിയായിരുന്നു. അല്പവസ്ത്രധാരിയായും വിവസ്ത്രയായുമൊക്കെ സിനിമകളിലും പരസ്യങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെടാന്‍ യാതൊരു മടിയും കാണിക്കാതിരുന്നാല്‍ വിവാദങ്ങള്‍ എല്ലായ്പ്പോഴും പിറകേത്തന്നെ ഉണ്ടാവുമല്ലോ. മാദ്ധ്യമങ്ങള്‍ക്കു എല്ലാ ദിവസവും കുറച്ചു സ്ഥലം അല്ലെങ്കില്‍ സമയം അവളുടെ വിശേഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വേണ്ടി മാറ്റി വയ്ക്കേണ്ട അവസ്ഥയായിരുന്നു. സത്യത്തില്‍ അവരുടെ കച്ചവടം പൊടിപൊടിക്കാന്‍ അവളുടേയും സംഭാവനകള്‍ ഉണ്ടായിരുന്നു എന്നാണ് പറയേണ്ടത്.
സംഭവബഹുലമായ ജീവിതത്തില്‍ ഒന്നില്‍ക്കൂടുതല്‍ വിവാഹങ്ങളും വിവാഹ മോചനങ്ങളും പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും പലരുമായുള്ള അവിഹിത ബന്ധങ്ങളുടെ ഗോസിപ്പുകളും വാര്‍ത്തകളില്‍ അനുദിനം ഇടംപിടിച്ചപ്പോള്‍ പ്രശസ്തിക്കൊപ്പം തന്നെ കുപ്രസിദ്ധിയും ഉണ്ടായി.
സിനിമാരംഗത്തെ ഒരുപാട് പുരസ്ക്കാരങ്ങള്‍ അവളെത്തേടിയെത്തിയിരുന്നു. ഒടുവില്‍ രോഗബാധിതയായിരിക്കേ ഉണ്ടായ ദുരൂഹ മരണവും വിവാദമായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ അബദ്ധമാണോ എന്നൊക്കെയുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ ലോകം മുഴുവനിലുമുള്ള മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നു.
സിനിമാക്കാര്‍ക്ക് പുതിയ വിഷയം കിട്ടി. അവളുടെ മരണം ഇതിവൃത്തമാക്കി ധാരാളം സിനിമകള്‍ ഇറങ്ങി. മിക്ക സിനിമകളും വന്‍വിജയമായി. അവളുടെ വ്യക്തിത്വം കൊണ്ട് സിനിമാ വ്യവസായംതന്നെ പുഷ്ടി പ്രാപിച്ചു എന്നും കരുതാം.
ജോലിയോടുള്ള അവളുടെ അസാധാരണമായ സത്യസന്ധതയും പുതിയ ഉദ്യമങ്ങള്‍ വിജയത്തിലേക്കെത്തിക്കാനുള്ള ധീരതയും വാഴ്ത്തപ്പെടെണ്ടാതുതന്നെയായിരുന്നു. പ്രായഭേദമെന്യേ ആ മാദകസൗന്ദര്യം പുരുഷന്മാരുടെ ഉറക്കം കെടുത്തിയിരുന്നു പോലും!
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കെ അവളുടേതെന്നു പറഞ്ഞു പ്രചരിച്ച ഒരു നഗ്നചിത്രവും വന്‍വിവാദമായി. അവളുടെ ആരാധകരും അഭ്യുദയകാംക്ഷികളും നിര്‍ദ്ദേശിച്ചതനുസരിച്ചു അതിന്‍റെ പേരില്‍ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി.
എന്നാല്‍ ആ ചിത്രം തന്റേതു തന്നെയാണ് എന്നു നിഷ്ക്കളങ്കമായൊരു പുഞ്ചിരിയോടെ വെളിപ്പെടുത്തുകയായിരുന്നു അവള്‍ ചെയ്തത്. സദസ്സും ഇതു കേട്ട സര്‍വ്വരും അവിശ്വസനീയതയോടെ സ്വയം മൂക്കത്തു വിരല്‍ വച്ചപ്പോള്‍ അവള്‍ തുടര്‍ന്നു.
വിദ്യാഭ്യാസ മില്ലാത്ത ഒരനാഥപ്പെണ്‍കുട്ടി. ഒരുനേരത്തെ ഭക്ഷണത്തിനു വകയില്ലാതെ നടന്നപ്പോള്‍ പിടിച്ചു നില്ക്കാന്‍ കിട്ടിയ അവസരങ്ങള്‍ ഉപയോഗിച്ചു. ഞാന്‍ ജീവിതത്തില്‍ ആരില്‍നിന്നും ഒന്നും കവര്‍ന്നിട്ടില്ലാ, നുണകള്‍ പറഞ്ഞു വഞ്ചിച്ചിട്ടില്ല. സൂക്ഷിച്ചു നോക്കിയാല്‍ ഒരുകാലത്തു ഞാനനുഭവിച്ച പോലെ എന്നെപ്പോലുള്ള ഒരുപാടു പെണ്‍കുട്ടികളുടെ ദയനീയതയും നിസ്സഹായതയുമാണ് ആ ചിത്രത്തില്‍ കാണാന്‍ കഴിയുക.''
ചോദ്യങ്ങള്‍ കൊണ്ട് അവളെ മുള്‍മുനയില്‍ നിര്‍ത്താനായി തയ്യാറെടുത്തു വന്നവരോട് അവള്‍ തുറന്നടിച്ചു.
"ഞാന്‍ നന്മയുള്ളവളാണ്; പക്ഷേ, മാലാഖയല്ല. ഞാന്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ട്;
പക്ഷേ, ഒരു പിശാചൊന്നുമല്ല. ഈ വലിയ ലോകത്തില്‍ സ്നേഹിക്കാന്‍ ആത്മാര്‍ത്ഥതയുള്ള ഒരാളെ തേടിനടക്കുന്ന ചെറിയൊരു കുട്ടി. അതാണു ഞാന്‍.''
ജീവിച്ചിരിക്കുമ്പോഴും ശേഷവും വിവാദങ്ങളുടെ തോഴിയായിരുന്നെങ്കിലും വിവാദങ്ങളെക്കുറിച്ച് ഒരിക്കല്‍പ്പോലും അവള്‍ ആശങ്കപ്പെട്ടതായി ആര്‍ക്കും കാണാന്‍ സാധിച്ചിട്ടില്ല.
ആ വിവാദനായികയുടെ പേരായിരുന്നു മരിലിൻ മൺറോ!
-----------------------------------------------------------------------------------------------
മരിലിൻ മൺറോ
ജനനം നോർമ ജീൻ മോർട്ടെൻസൺ എന്ന പേരിൽ ജൂൺ 1, 1926-നു – മുപ്പത്തി ആറാം വയസ്സില്‍ മരണം: ഓഗസ്റ്റ് 5, 1962.
ബസ് സ്റ്റോപ്പ് (1956) എന്ന ചലച്ചിത്രത്തിലെ അഭിനയം വിമർശകരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ഈ വേഷത്തിന് മരിലിന് ഒരു ഗോൾഡൺ ഗ്ലോബ്നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. മരിലിന്റെ ചലച്ചിത്ര നിർമാണക്കമ്പനിയായ മരിലിൻ മൺറോ പ്രൊഡക്ഷൻസ് ദി പ്രിൻസ് ആൻഡ് ദി ഷോഗേൾ (1957) എന്ന ചലച്ചിത്രം നിർമിച്ചു. ഇതിലെ അഭിനയത്തിന് മരിലിന് ബാഫ്റ്റ പുരസ്കാരത്തിനുള്ള നാമനിർദ്ദേശവും ഡേവിഡ് ഡി ഡോണറ്റല്ലോ പുരസ്കാരവും ലഭിക്കുകയുണ്ടായി. സം ലൈക്ക് ഇറ്റ് ഹോട്ട് (1959) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മരിലിന് ഒരു ഗോൾഡൺ ഗ്ലോബ് പുരസ്കാരം ലഭിച്ചു. മരിലിന്റെ പൂർത്തിയായ അവസാന ചലച്ചിത്രം ദി മിസ്‌ഫിറ്റ്സ് (1961) ആയിരുന്നു. ക്ലാർക്ക് ഗേബിൾ ആയിരുന്നു ഈ ചിത്രത്തിൽ മരിലിനോടൊപ്പമഭിനയിച്ചത്.
മരിലിൻ മൺറോയുടെ സിനിമകള്‍ ഇന്നും ചില സിനിമാ സങ്കേതങ്ങളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.
1999-ൽ മൺറോയെ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തേയും ആറാമത്തെ മികച്ച വനിതാ ചലച്ചിത്രതാരമായി തിരഞ്ഞെടുക്കുകയുണ്ടായി. മരണശേഷം സാംസ്കാരിക ബിം‌ബം എന്നതുകൂടാതെ അമേരിക്കയെ പ്രതിനിധീകരിക്കുന്ന സെക്സ് ബിംബം എന്ന പ്രതിച്ഛായയും മരിലിന് ലഭിച്ചു. 2009-ൽ ടി.വി. ഗൈഡ് നെറ്റ്‌വർക്ക്മരിലിനെ എക്കാലത്തെയും ചലച്ചിത്രങ്ങളിലെ ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുത്തു.
മരിലിൻ മൺറോയുടെ സ്മരണയ്ക്കായി 2011 ജൂലൈ 15 നു ചിക്കാഗോയിലും 2012 ല്‍ കാലിഫോര്‍ണിയയിലും സ്ഥാപിച്ച കൂറ്റന്‍ ശില്പ്പങ്ങള്‍ ഇന്നും കാഴ്ചക്കാര്‍ക്ക് രോമാഞ്ചം സൃഷ്ടിക്കുന്നു എന്നതും അവരുടെ സെലിബ്രിറ്റിക്ക് ഇഹലോകവാസം വെടിഞ്ഞു 53 വര്‍ഷത്തിനു ശേഷവും കാര്യമായി മങ്ങലേറ്റിട്ടില്ല എന്നു തെളിയിക്കുന്നു.

(ചില വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് - വിക്കിപ്പീഡിയ)

No comments:

Post a Comment